
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് നവ്യ നായര്‍. ഇഷ്ടം എന്ന സിനിമയിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച താരം പിന്നീട് പ്രേക്ഷകരുടെ സ്വന്തം ബാലാമണിയായി. വിവാഹത്തോടെ നീണ്ട ഇടവേളയെടുത്ത താരത്തിന് പിന്നീടുള്ള തിരിച്ചുവരവിലും പ്രേക്ഷകരുടെ ഹൃദയം കീഴടക്കാനായി. റിയാലിറ്റി ഷോ ജഡ്ജായും അഭിനേത്രിയായും നര്‍ത്തകിയായുമൊക്കെ തിളങ്ങി നില്ക്കുന്ന താരം സോഷ്യല്‍ മീഡിയയിലും നിറസാന്നിധ്യമാണ്.
ഇപ്പോഴിതാ മലയാളത്തിന്റെ മാസ്റ്റര്‍പീസ് എന്നവകാശപ്പെടാവുന്ന ബ്ലെസി-പൃഥ്വിരാജ് കൂട്ടുകെട്ടില്‍ ഇറങ്ങിയ ‘ആടുജീവിതം’ എന്ന സിനിമയെക്കുറിച്ച് ഹൃദയം തുറന്നുള്ള അഭിപ്രായം സോഷ്യല്‍ മീഡിയയിലൂടെ കുറിച്ചിരിക്കുകയാണ്. സിനിമയെക്കുറിച്ച് പൂര്‍ണ്ണമായും ഓരോ കഥാപാത്രങ്ങളെക്കുറിച്ചും യഥാര്‍ത്ഥ നജീബിനെക്കുറിച്ചും പൃഥ്വിരാജിനെക്കുറിച്ചും സംവിധായകന് ബ്ലെസിയെക്കുറിച്ചുമെല്ലാം നവ്യ സുദീര്‍ഘമായി കുറിച്ചിട്ടുണ്ട്. ‘‘ഇതൊരു മനുഷ്യന് ജീവിച്ചു തീര്‍ത്ത ജീവിതമാണെന്നോര്‍ക്കുമ്പോള്‍ നജീബിക്കാ...പുസ്തകം വായിച്ചപ്പോൾ തന്നെ ഹൃദയം പിടഞ്ഞിരുന്നു, ബെന്യാമെൻ എന്ന
എഴുത്തുകാരനെ ഇഷ്ടപ്പെടുകയും ചെയ്തിരുന്നു... പക്ഷേ ഇപ്പോൾ സിനിമ ഇറങ്ങി അനുഭവിക്കുന്ന ഭാരം, ഇനിയുമൊരു നജീബ് ഉണ്ടാവരുതേ എന്ന്
ഈ വിശുദ്ധമാസത്തിൽ പ്രാർഥിച്ചു പോകുന്നു.. രാജു ചേട്ടാ (പൃഥ്വിരാജ് സുകുമാരൻ) നിങ്ങളുടെ ഒപ്പം അഭിനയിക്കാൻ കഴിഞ്ഞത് ഇപ്പോൾ ഭാഗ്യമായി കരുതുന്നു... പല നിമിഷങ്ങളിലും നജീബിക്കയല്ലേ ഇത് എന്ന് തോന്നിപോകും വിധം അതിശയിപ്പിച്ചു... സിനിമ തീർന്നിട്ടും ഉള്ളിലൊരു ദാഹവും മനസ്സിൽ വലിയൊരു ഭാരവും നിലനിന്നു. അത് നജീബിന്റെ കണ്ണിലും തൊണ്ടയിലും ഞരങ്ങലുകളിലും നിങ്ങളെന്ന നടന്റെ അഭിനയം തീർത്ത വിസ്മയമാണ്... ഈ കഥാപാത്രത്തിന് വേണ്ടി നിങ്ങൾ നടത്തിയ സമർപ്പണം വരും തലമുറയിലെ അഭിനേതാക്കൾക്ക് ഒരു പാഠമാണെന്ന് കലാരംഗത്ത് നിന്നൊരാൾ എന്ന നിലയിൽ നിസംശയം പറയാം. ഹക്കീം ആയി ഗോകുലും, ഇബ്രാഹിം ഖാദി ആയി ജിമ്മി ജീൻ ലൂയിയും മനസ്സ് കീഴടക്കി... പെരിയോനെ റഹ്മാനെ പെരിയോനേ റഹീം, ഈ പാട്ടിന്റെ മാന്ത്രികതയാണ് ആ മണലാരണ്യത്തിലെ നമ്മുടെ പ്രതീക്ഷ, അതേ ഏതു ബുദ്ധിമുട്ടിലും ദൈവം നമ്മുടെ കൂടെ ഉണ്ട് എന്ന പ്രതീക്ഷ, അത് ഓരോ നിമിഷവും ഊട്ടിയുറപ്പിച്ച ഈ പാട്ടിന്റെ ഉടയോനെയും (എ ആർ റഹ്മാൻ) നമസ്കരിക്കുന്നു.. മലയാളിക്ക് അഭിമാനിക്കാവുന്ന ഒരു സിനിമ സമ്മാനിച്ചതിൽ നന്ദി ബ്ലെസി എന്ന സംവിധായകനോട് വീണ്ടും വീണ്ടും ബഹുമാനം മാത്രം.... സ്നേഹത്തിന്റെ സമർപ്പണം മാത്രം....നവ്യ നായർ ’’ എന്നതടക്കമാണ് നവ്യയുടെ കുറിപ്പ്






