
തിരുവനന്തപുരം: താനൂര്‍ ബോംബ് സ്ഫോടനത്തില്‍ മരിച്ച ഷെറിന്റെ വീട്ടില്‍ സി.പി.എം. പ്രാദേശിക നേതാക്കള്‍ പോയ സംഭവം വടകരയില്‍ തന്നെ തോല്‍പ്പിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമെന്ന സംശയവുമായി സ്ഥാനാര്‍ഥി കെ.കെ. ശൈലജ. ടി.പി. ചന്ദ്രശേഖരന് വധം ചര്‍ച്ചയാക്കിയ സംഘവും നിരീക്ഷണത്തിലാണ്. യു.ഡി. എഫ്. സ്ഥാനാര്‍ഥി ഷാഫി പറമ്പില്‍ എത്ര ഓളമുണ്ടാക്കിയാലും അതിനെ അതിജീവിക്കാനുള്ള കരുത്ത് ശൈലജയ്ക്കുണ്ടെന്ന തിരിച്ചറിവിലാണു സി.പി.എം. സംസ്ഥാന നേതൃത്വം.
പക്ഷേ എവിടെ നിന്നോ എത്തുന്ന ഒളിയമ്പുകളില്‍ കെ. കെ.ശൈലജ കടുത്ത അതൃപ്തിയിലാണ്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ അതിജീവിതയ്ക്കൊപ്പം നിന്ന സീനിയര്‍ നഴ്സിങ് ഓഫീസര്‍ പി.ബി. അനിതയ്ക്കെതിരായ നീക്കവും കെ.കെ. ശൈലജയെ ലക്ഷ്യംവച്ചാണെന്നു വിലയിരുത്തപ്പെടുന്നു. പ്രതികൂലമായേക്കാവുന്ന ചില വിവാദങ്ങള്‍ സി.പി.എം. നേതാക്കള്‍ തന്നെ നിരന്തരം ചര്ച്ചയാക്കുന്നുവെന്നാണു ശൈലജയുടെ ആരോപണം. പാനൂരിലെ സംഭവവികാസങ്ങളില്‍ സി.പി.എം ജില്ലാ നേതൃത്വത്തിന് വീഴ്ചയുണ്ടായെന്ന് സംസ്ഥാന നേതൃതവും വിലയിരുത്തുന്നു. ശൈലജയുടെ അതൃപ്തി മനസിലാക്കിയാണ് ജില്ലാ നേതൃത്വത്തിനെതിരേ സി.പി.എം. സംസ്ഥാന നേതൃത്വം നിലപാടെടുത്തത്.
തന്റെ പ്രതിച്ഛായ കൊണ്ട് മാത്രം വടകര തിരിച്ചുപിടിക്കാന്‍ കഴിയില്ലെന്നാണ് ശൈലജ നേതൃത്വത്തെ അറിയിച്ചത്. പാര്‍ട്ടി സെക്രട്ടറി എം.വി. ഗോവിന്ദനേയും കാര്യങ്ങള്‍ ധരിപ്പിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പുകാലത്ത് സംഭവിക്കാന്‍ പാടില്ലാത്തതാണ് പാനൂരിലുണ്ടായതെന്നാണ് ആക്ഷേപം.
പാനൂരില്‍ ബോംബ് നിര്‍മിക്കുന്നതിനിടെയുണ്ടായ സ്ഫോടനത്തില്‍ കൊല്ലപ്പെട്ട ഷെറിന്റെ വീട് സന്ദര്‍ശിച്ച് സി.പി.എം. നേതാക്കള്‍ രാഷ്ട്രീയ എതിരാളികള്‍ക്ക് ആയുധം നല്‍കിയെന്നാണു പരാതി. പാനൂര്‍ ഏരിയ കമ്മിറ്റി അംഗം സുധീര്‍ കുമാറും ചെറുവാഞ്ചേരി എല്‍.സി. അംഗം എ. അശോകനുമാണു വീട് സന്ദര്‍ശിച്ചത്. ഷെറിന്റെ സംസ്കാരച്ചടങ്ങില്‍ എം.എല്‍.എ: കെ.പി.മോഹനനും പങ്കെടുത്തു. നേതാക്കള്‍ വീട് സന്ദര്‍ശിച്ചെങ്കില്‍ അത് ജാഗ്രതക്കുറവാണെന്നു പാനൂര്‍ ഏരിയ സെക്രട്ടറി കെ.ഇ.കുഞ്ഞബ്ദുള്ളയ്ക്കും സമ്മതിക്കേണ്ടി വന്നു. പാര്‍ട്ടി വിരുദ്ധന്‍ എന്നാണ് ഷെറിനെ കുഞ്ഞബ്ദുള്ള വിശദീകരിച്ചത്. അവിടേക്കാണ് സി.പി.എം. നേതാക്കളും എം.എല്‍.എയും പോയത്. പരിചയക്കാര് എന്ന നിലയിലാണ് പോയതെന്നു നേതാക്കള്‍ പറയുന്നു.
പാനൂരില്‍ ബോംബ് നിര്‍മാണത്തിനിടെ ഒരാള്‍ മരിച്ച കേസില്‍ നാലു സി.പി.എം പ്രവര്‍ത്തകര്‍ അറസ്റ്റിലായതും തിരിച്ചടിയായി. മുളിയാത്തോട്ടെ അതുല്‍ വായക്കാന്റവിട (29), അരുണ്‍ ഉറവുള്ളകണ്ടിയില് (30), അടുപ്പുകൂട്ടിയപറമ്പത്ത് ഷബിന്‍ലാല്‍ (27), ചിറക്കരക്കണ്ടിമ്മല് സായൂജ് (24) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ബോംബ് നിര്‍മാണ സമയത്ത് സ്ഥലത്തുണ്ടായിരുന്നവരാണ് ഇവര്‍. പത്തോളം പേരുണ്ടായിരുന്നു. ഇവിടെ ബോംബ് നിര്‍മാണ ക്യാമ്പ് നടന്നുവെന്നാണ് നിഗമനം.
ബോംബ് സഫോടന സമയത്ത് പ്രദേശത്തുണ്ടായിരുന്ന മുഴുവന്‍ പേരെയും അന്വേഷണ സംഘം തിരിച്ചറിഞ്ഞു. സമീപത്തുനിന്ന് ഇന്നലെ ബക്കറ്റില്‍ ഒളിപ്പിച്ച നിലയില്‍ ബോംബ് കണ്ടെത്തിയിരുന്നു. ഗുരുതര പരുക്കേറ്റ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന മുളിയാത്തോട് വലിയപറമ്പത്ത് വിനീഷിന്റെ (39) നിലയില്‍ മാറ്റമില്ല. സി.പി.എം പ്രാദേശിക നേതാവിന്റെ മകനാണ് വിനീഷ്. പരുക്കേറ്റ് തലശ്ലേരിയിലെ സ്വകാര്യ ആശുപത്രിയില്‍ കഴിഞ്ഞിരുന്ന വിനോദിനെയും കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. നാലു പേരാണു പരുക്കേറ്റു തലശേരിയിലെയും കോഴിക്കോട്ടെയും ആശുപത്രികളിലുള്ളത്.






