
പത്തനംതിട്ട : കുടിവെള്ളംപോലെ ഇനി പാചകവാതകവും പൈപ്പിലൂടെ വീട്ടുകളിലേക്ക്. പ്രകൃതി വാതകം വീടുകളില്‍ എത്തിക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ സിറ്റി ഗ്യാസ് പദ്ധതി ജില്ലയിലും വൈകാതെ പ്രാവര്‍ത്തികമാകും. ഇതിന്റെ ഭാഗമായി നാല് ഗ്യാസ് സ്റ്റേഷനുകള്‍ ആരംഭിക്കും.
തിരുവല്ല, പത്തനംതിട്ട, കോഴഞ്ചേരി, കുളനട എന്നിവിടങ്ങളിലാണ് ഗ്യാസ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നത്. ഇവിടങ്ങളിലെ ഇന്ത്യന്‍ ഓയില്‍, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം എന്നിവയുടെ പെട്രോള്‍ പമ്പുകളുമായി സഹകരിച്ചായിരിക്കും നിര്‍മാണം. കുളനടയില്‍ ഗ്യാസ് സ്റ്റേഷന്റെ നിര്‍മാണം തുടങ്ങിയിട്ടുണ്ട്. രണ്ടു മാസത്തിനുള്ളില്‍ ബാക്കി മൂന്നിടത്തും നിര്‍മാണം തുടങ്ങാനാണ് തീരുമാനം.
പ്രാഥമിക ഘട്ടത്തില്‍ സി.എന്‍.ജി വാഹനങ്ങള്‍ക്കുള്ള ഗ്യാസ് സ്റ്റേഷനുകളായിട്ടാണ് ഇവയെല്ലാം പ്രവര്‍ത്തിക്കുക. രണ്ടാംഘട്ടത്തില്‍ ഇവിടെ നിന്നു വീടുകളിലേക്ക് കണക്ഷന് നല്കുന്ന ജോലികളും തുടങ്ങും. സി.എന്‍.ജി വാഹനങ്ങള്‍ക്ക് നല്‍കാനുള്ള പമ്പുകളും പ്രവര്‍ത്തിപ്പിക്കാം. ടെന്‍ഡര്‍ നടപടികളിലൂടെയാണ ജില്ലകളിലെ വിതരണച്ചുമതല നല്‍കുന്നത്. തിരിച്ചറിയല്‍രേഖ നല്കി വീടുകളിലേക്ക് കണക്ഷനെടുക്കാം. രണ്ട് വര്‍ഷത്തില്‍ പദ്ധതി പ്രവര്‍ത്തിച്ചു തുടങ്ങുമെന്നാണ് സൂചന.
വീടുകളിലേക്ക് പൈപ്പുകളിലൂടെ പ്രകൃതിവാതകം വിതരണം ചെയ്യുന്നതിന് മുമ്പായി അതത് പ്രദേശങ്ങളില്‍ വിശദമായ പഠനം നടത്തേണ്ടതുണ്ട്. കൂടാതെ പൈപ്പ് വഴി കണക്ഷന് വേണ്ട വീടുകള്‍, പൈപ്പ് ലൈന്‍ കടന്നുപോകുന്ന റോഡുകള്‍ എന്നിവയെക്കുറിച്ചുള്ള സര്‍വേയും ആവശ്യമാണ്. ജില്ലയില്‍ രണ്ടുമാസത്തിനകം ഇത്തരം പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്ന് പദ്ധതിയുടെ ചുമതലയുള്ള ഷോലാ ഗ്യാസ് കമ്പനി അധികൃതര്‍ വ്യക്തമാക്കി. കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ സിറ്റിഗ്യാസ് പദ്ധതി ഈ കമ്പനിയാണ് നടപ്പാക്കുന്നത്.നിലവില്‍ കോട്ടയം ജില്ലയില്‍ സിറ്റി ഗ്യാസ് പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്.
അപകടരഹിതവും ചെലവുകുറഞ്ഞതുമായ രീതിയാണ് സിറ്റി ഗ്യാസ് പദ്ധതി. എല്‍.പി.ജിയേക്കാള്‍ 25 മുതല്‍ 30 ശതമാനം ചെലവുകുറവാണ്. ഒരുകിലോ വാതകത്തിന് 56 രൂപ. മുഴുവന്‍ സമയവും പാചകവാതകം ലഭ്യമാകുമെന്നതാണ് സിറ്റി ഗ്യാസിന്റെ മറ്റൊരു പ്രധാന ആകര്‍ഷണം. പൈപ്പ് ലൈന്‍ കടന്നുപോകുന്ന സ്ഥലങ്ങളിലെ വാണിജ്യ, വ്യവസായ സ്ഥാപനങ്ങള്‍ക്കും പാചകവാതകം ലഭ്യമാക്കും. കിലോ അളവിലാണ് വാതക ഉപയോഗത്തിന്റെ കണക്കെടുക്കുക. വാഹനങ്ങളില്‍ ഉപയോഗിക്കുന്ന സി.എന്‍.ജി അഥവാ കംപ്രസ്ഡ് നാച്ചുറല്‍ ഗ്യാസിനു കിലോഗ്രാമിന് 85 രൂപയാണ് വില.
കണക്ഷനുവേണ്ടി പൈപ്പിടുന്ന ജോലികള്‍ മുതല്‍ സ്റ്റൗ ബര്‍ണറുകള്‍ മാറ്റുന്നതുവരെയുള്ള പ്രവൃത്തികള്‍ മുഴുവനും ചെയ്യുന്നത് ഉത്തരവാദപ്പെട്ട കമ്പനിയായിരിക്കും. ഇവയുടെ ചെലവായി ഉപയോക്താക്കളില്‍ നിന്ന് 5,000- 6,000 രൂപ ഈടാക്കും. കണക്ഷന് എടുത്ത ഉപയോക്്താവ് മാസങ്ങളോളം സ്ഥലത്തില്ലെങ്കില്‍ അധികൃതരെ നേരത്തെ അറിയിച്ച് വിച്ഛേദിക്കണം. പിന്നീട് വീണ്ടും കണക്ഷന് എടുക്കാന്‍ പ്രത്യേകം ഫീസും ഈടാക്കില്ല. രണ്ടു മാസത്തിലൊരിക്കല്‍ കമ്പനിയുടെ ഉദ്യോഗസ്ഥന് സ്ഥലത്തെത്തി എടുക്കുന്ന മീറ്റര്‍ റീഡിംഗിന്റെ അടിസ്ഥാനത്തിലായിരിക്കും ബില്ല് നല്‍കുക. ഉപയോഗിക്കുന്ന ഗ്യാസിനു മാത്രം ബില്‍ നല്കിയാല് മതിയാകും.
ഓരോ സംസ്ഥാനത്തും ഒരു ഭൗമപരിധി നിശ്ചയിച്ചാണ് സിറ്റി ഗ്യാസ് അനുവദിക്കുന്നത്. ഒരു ഭൗമ പരിധി എന്നതു മൂന്ന് ജില്ലവരെ ഉള്‍ക്കൊള്ളുന്നതാണ്. രാജ്യത്തു മൊത്തം 228 ഭൗമപരിധിയിലാണ് നിലവില്‍ ഇത്് അനുവദിച്ചിരുന്നത്. എറണാകുളം കളമശേരിയില്‍ നിന്ന് തിരുവനന്തപുരത്തേക്കും പത്തനംതിട്ടയിലേക്കുമാണ് പൈപ്പ്ലൈന് സ്ഥാപിക്കുക.
മൂവാറ്റുപുഴ എം.സി റോഡ് പാതയിലായിരിക്കും കമ്പനിയുടെ പൈപ്പ് ലൈന്‍. ഗെയ്ലിന്റെ കളമശേരിയിലെ സ്റ്റേഷന് മുതല്‍ എ.ജി ആന്‍ഡ് പി പ്രഥമിന്റെ തിരുവനന്തപുരം കൊച്ചുവേളിയിലെ ഗ്യാസ് സ്റ്റേഷന് വരെയാകും ദേശീയ പാതയോരത്ത് കൂടിയുള്ള പൈപ്പ്ലൈന്. എല്‍.പി.ജിയേക്കാള്‍ കൂടുതല്‍ സുരക്ഷിതവും സൗകര്യപ്രദവുമാണ് പി.എന്‍.ജി. ചോര്‍ന്നാലും തീപിടിത്തം, പൊട്ടിത്തെറി എന്നിവയുണ്ടാകില്ല.
പൈപ്പിലൂടെ 24മണിക്കൂറും പാചക വാതകം ലഭിക്കുമെന്നതാണ് മറ്റൊരു നേട്ടം. ഗ്യാസ് തീരുമെന്ന ഭയം വേണ്ട. എല്‍.പി.ജിയേക്കള്‍ 30 ശതമാനം വരെ ചെലവ് കുറവാണ്. ഇത് അടുക്കള ബജറ്റിനു വലിയ ആശ്വാസം നല്‍കും. വാഹനങ്ങളില്‍ ഉപയോഗിക്കുന്ന സി.എന്‍.ജി. അഥവാ കംപ്രസഡ് നാച്ചുറല്‍ ഗ്യാസും സുരക്ഷിതമാണ്.






