
തൃശ്ശൂര്‍: തൃശൂര്‍പൂരത്തെ പ്രതിസന്ധിയിലാക്കി വനംവകുപ്പിന്റെ സര്‍ക്കുലര്‍. പൂരത്തിലെ ആനയെഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട കാര്യത്തില്‍ കൊണ്ടുവന്നിരിക്കുന്ന മാര്‍ഗ്ഗനിര്‍ദേശങ്ങളാണ് തിരിച്ചടിയായി മാറിയിരിക്കുന്നത്. ആനയില്‍ നിന്നുള്ള അകലം, അകലത്തിനുള്ളില്‍ നിരോധിക്കേണ്ട വസ്തുക്കള്‍ എന്നിങ്ങനെ വനംവകുപ്പ് പുറത്തിറക്കിയ സര്‍ക്കുലറില്‍ പറഞ്ഞിരിക്കുന്ന മാനദണ്ഡങ്ങളും ഇക്കാര്യത്തില്‍ മുമ്പ് പുറത്തുവിട്ട ഹൈക്കോടതിവിധി എന്നിവയും പൂരത്തിന്റെ സുഗമമായ നടത്തിപ്പിന് പ്രതിസന്ധി ഉണ്ടാക്കുമെന്നാണ് വിലയിരുത്തല്‍.
ആളുകള്‍ നില്‍ക്കുന്നത് ആനയ്ക്ക് 50 മീറ്റര്‍ അകലെയാകണം, ആനയുടെ 50 മീറ്റര്‍ ചുറ്റളവില്‍ തീവെട്ടി, പടക്കങ്ങള്‍, താളമേളങ്ങള്‍ എന്നിവ പാടില്ല തുടങ്ങിയ നിര്‍ദേശങ്ങളാണ് വനംവകുപ്പ് സര്‍ക്കുലറിലുള്ളത്. ആനകളുടെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ഈ മാസം15 ന് മുമ്പ് ഹൈക്കോടതിയില്‍ സമര്‍പ്പിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. സര്‍ക്കുലറിനെതിരേ ആനയുടമകളുടെ സംഘടനകള്‍ രംഗത്ത് വന്നിരിക്കുകയാണ്.
സര്‍ക്കുലര്‍ പിന്‍വലിച്ചില്ലെങ്കില്‍ തൃശൂര്‍ പൂരത്തിന് ആനകളെ വിട്ടു നല്‍കില്ലെന്നാണ് ആന ഉടമ സംഘടനയുടെ നിലപാട്. ഇവര്‍ ഉച്ചയ്ക്ക് തൃശൂരില്‍ ഒരു യോഗം ചേരുന്നുണ്ട്. വനംവകുപ്പിന്റെ സര്‍ക്കുലറിന് പുറമേ തൃശൂര്‍ പൂരത്തിന് എഴുന്നള്ളിക്കുന്ന മുഴുവന്‍ ആനകളുടെയും പട്ടികയും, ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റും സമര്‍പ്പിക്കണമെന്ന് ഹൈക്കോടതിയുടെ നിര്‍ദ്ദേശവും വന്നിട്ടുണ്ട്. ഈ മാസം പതിനാറാം തീയതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് വനം വകുപ്പിന് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. കോടതി നിയോഗിച്ച അമിക്കസ് ക്യൂറി ആനകളെ പരിശോധിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് പുറപ്പെടുവിച്ച ഉത്തരവ് കര്‍ശനമായി നടപ്പാക്കണമെന്ന് നിര്‍ദേശിച്ച കോടതി ആരോഗ്യ പ്രശ്നങ്ങളും മദപ്പാടുമുള്ള ആനകളെ പൂരത്തില്‍ പങ്കെടുക്കാന്‍ അനുവദിക്കില്ലെന്നും വ്യക്തമാക്കി. ഇതിനൊപ്പം പൂരത്തിന്റെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നായ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ തൃശൂര്‍ പൂരത്തില്‍ എഴുന്നള്ളിക്കണോ എന്ന കാര്യത്തില്‍ അടുത്തയാഴ്ച കോടതി തീരുമാനം എടുക്കും.





