
അരുണാചൽ പ്രദേശിൽ മലയാളികളുടെ മരണത്തിന് പിന്നിൽ മറ്റ് കൂട്ടാളികളില്ലെന്നും മൂവരും മരണം തെരഞ്ഞെടുത്തത് വിചിത്ര മാനസികാവസ്ഥയിലാണെന്നും പോലീസ്. ആര്യയ്ക്ക് ഇരട്ട വ്യക്തിത്വമുണ്ടായിരുന്നതായും പോലീസ് പറയുന്നു.
പോലീസ് മൂവരുടെയും ഇ-മെയിൽ ഐഡികളിലെയും മൊബൈൽ ഫോണിലെയും ആശയവിനിമയങ്ങൾ കണ്ടെത്തിയ ശേഷമാണ് ഈ നിഗമനത്തിലേക്ക് എത്തിയത്. നവീൻ ഇത്തരം ചിന്തകളിൽ വിശ്വസിച്ചിരുന്നു. ലോകവസാനത്തെക്കുറിച്ച് ഇയാൾ എപ്പോഴും വാദിച്ചിരുന്നു. പ്രളയ സമയത്തും കോവിഡ് സമയത്തും താൻ പറഞ്ഞതിലേക്ക് ലോകം എത്തുന്നുവെന്ന് വാദിക്കാനും നവീൻ ശ്രമിച്ചിരുന്നതായി സുഹ്യത്തുക്കൾ പോലീസിനോട് പറഞ്ഞു.
ആര്യയെയും ദേവിയെയും മെഡിറ്റേഷന് പോകാൻ നിർബന്ധിച്ചത് നവീനാണ്. ഇതിനായി മറ്റു സംസ്ഥാനങ്ങളിലേക്ക് ധാരാളമായി യാത്ര ചെയ്തു. എന്നാൽ ഇതിലൊന്നും വീട്ടുകാർ ദുരൂഹത സംശയിച്ചിരുന്നില്ല. ഇതൊന്നും മറ്റാരും അറിയാതിരിക്കാനായി ഡയറി താളുകളും മൊബൈലിലെ മെസേജുകളും നവീൻ നശിപ്പിച്ചിരുന്നു. ഇത് വീണ്ടെടുത്തപ്പോഴാണ് നവീന്റെ ചിന്തകളുടെ ചുരുളഴിക്കാൻ പോലീസിനായത്.






