
അടുത്ത മണ്ഡല- മകരവിളക്ക് കാലയളവില്‍ സ്പോട് ബുക്കിങ് ഉണ്ടാവില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് . ഓൺലൈൻ ബുക്കിങ് മാത്രം അനുവദിച്ചാൽ മതിയെന്നാണ് തീരുമാനം. പ്രതിദിന ബുക്കിങ് 80000 ത്തിൽ നിർത്താനാണ് തീരുമാനം.
തിരക്ക് നിയന്ത്രിക്കല്‍ ലക്ഷ്യമിട്ടാണ് തീരുമാനം. ശബരിമലയിൽ കഴിഞ്ഞ തവണയുണ്ടായ തിരക്ക് നിയന്ത്രിക്കാൻ കഴിയാതിരുന്നതിൽ സർക്കാർ സംവിധാനങ്ങൾ ഏറെ പഴികേട്ട സാഹചര്യമുണ്ടായിരുന്നു. ഇന്ന് ചേർന്ന ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം. സ്പോട് ബുക്കിങ് വഴിയെത്തുന്ന ഭക്തരുടെ എണ്ണം കൃത്യമായി കണക്കാക്കാൻ കഴിയാത്തതും ഇതിലൂടെ തിരക്ക് കൂടുന്നതും പലപ്പോഴും ദർശന സമയം നീട്ടണമെന്ന ആവശ്യത്തിലേക്ക് വരെ കാര്യങ്ങൾ എത്തിച്ചിരുന്നു.
അതേസമയം തിരുവാഭരണ ഘോഷയാത്ര, മകരവിളക്ക് സമയങ്ങളിൽ ഓൺലൈൻ ബുക്കിങിന് ഇളവ് വരുത്തണോയെന്ന കാര്യത്തിൽ തീരുമാനം പിന്നീടാകും ഉണ്ടാവുക.






