
മസാലച്ചേരുവകള്‍ ചേര്‍ക്കാതെതന്നെ സാധാരണക്കാരായ പ്രേക്ഷകന് എങ്ങനെ സ്വാദിഷ്ടമായ സിനിമകളൊരുക്കാമെന്നു കാട്ടിത്തന്ന സംവിധായകനാണ് ഇന്നലെ അന്തരിച്ച ഹരികുമാര്‍. അദ്ദേഹത്തിന്റെ ഓരോ ചിത്രവും സാധാരണക്കാരന്റെ മനസില്‍ പതിയുന്ന രംഗങ്ങള്‍ കൊണ്ടു സമ്പന്നമായിരുന്നു. ഒരേ സമയം കലാമൂല്യവും വാണിജ്യഘടകങ്ങളും ചേര്‍ത്തൊരുക്കിയ അദ്ദേഹത്തിന്റെ സിനിമകള്‍ ബോക്സ്ഓഫീസുകളില്‍ വലിയ ചലനങ്ങളുണ്ടാക്കിയില്ലെങ്കിലും ശരാശരിസിനിമാപ്രേമിയെ തൃപ്തിപ്പെടുത്തുന്നവയാണ്.
1981-ല്‍ സ്വന്തം രചനയില്‍ സംവിധാനം ചെയ്ത ആമ്പല്‍പ്പൂവ് എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം അരങ്ങേറ്റംകുറിച്ചത്. തുടര്‍ന്ന് സ്നേഹപൂര്‍വം മീര, ഒരു സ്വകാര്യം, മമ്മൂട്ടിയുടെ തമാശച്ചിത്രം പുലി വരുന്നേ പുലി, അയനം, ജാലകം, ഊഴം, എഴുന്നള്ളത്ത് തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്തെങ്കിലും ഈ ചിത്രങ്ങളൊന്നും വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. ''ഒരു ദലം മാത്രം..'' എന്ന പാട്ടിലൂടെ ശ്രദ്ധിക്കപ്പെട്ട ജാലകം, ''കാണാനഴകുള്ള മാണിക്യക്കുയിലേ..'' എന്ന പാട്ടിലൂടെ അറിയപ്പെട്ട ഊഴം എന്നിവ മാത്രമായിരുന്നു അല്പമെങ്കിലും പ്രേക്ഷകശ്രദ്ധ നേടിയത്.
1994-ലാണ് അദ്ദേഹത്തിന്റെ മാസ്റ്റര്‍പീസെന്നു വിശേഷിപ്പിക്കാവുന്ന സുകൃതം പുറത്തിറങ്ങിയത്. എം.ടിയുടെ രചനയില്‍ അദ്ദേഹത്തിന്റെ ആത്മാംശം നിറഞ്ഞുനിന്ന ഈ ചിത്രമാണ് ഹരികുമാറിന്റെ ആദ്യഹിറ്റ്. മമ്മൂട്ടിയുടെ മികച്ച അഭിനയത്തിലൂടെയും രവി ബോംബെ ഈണം നല്കിയ ഗാനങ്ങളിലൂടെയും ഈ ചിത്രം പ്രേക്ഷകശ്രദ്ധ നേടി. ജോലി ചെയ്യുന്ന പത്രസ്ഥാപനത്തിലെ തന്റെ ക്യാബിനിലെ മേശവലിപ്പില്‍നിന്നു സ്വന്തം മരണവാര്‍ത്ത കണ്ടെത്തേണ്ടിവന്ന യുവാവിന്റെ മാനസികവ്യഥ അതിമനോഹരമായി പകര്‍ത്തിയ ഈ ചിത്രം മികച്ച പ്രാദേശികചിത്രത്തിനുള്ള ദേശീയപുരസ്കാരം നേടി.
തുടര്‍ന്ന് 1996-ല്‍ ലോഹിതദാസിന്റെ രചനയില്‍ മമ്മൂട്ടിയെ നായകനാക്കി ഉദ്യാനപാലകന്‍, 2000-ല്‍ ശ്രീനിവാസന്റെ രചനയില്‍ ജയറാമിനെ നായകനാക്കി സ്വയംവരപ്പന്തല്‍, സുരേഷ് ഗോപിയെ നായകനാക്കി പറഞ്ഞുതീരാത്ത വിശേഷങ്ങള്‍, സത്ഗമയ തുടങ്ങിയ ചിത്രങ്ങളൊരുക്കി. മമ്മൂട്ടിയും സുരേഷ് ഗോപിയും ജയറാമും ഹരികുമാറിന്റെ ചിത്രങ്ങളില്‍ സൂപ്പര്താരങ്ങളായിരുന്നില്ല എന്നതാണ് ഈ ചിത്രങ്ങളുടെ പ്രത്യേകത.
ലാളിത്യം നിറഞ്ഞുനില്ക്കുന്ന ഫ്രെയിമുകളിലൂടെ സാധാരണക്കാരുടെ കഥ പറയുന്നവയായിരുന്നു അദ്ദേഹത്തിന്റെ ചിത്രങ്ങളെല്ലാം. സുകൃതവും ഉദ്യാനപാലകനും എഴുന്നള്ളത്തുമെല്ലാം ഉദാഹരണങ്ങള്‍.
ചിത്രരചനാരംഗത്ത് വിസ്മയം സൃഷ്ടിച്ച് വിടരുംമുമ്പേ കൊഴിഞ്ഞുപോയ അനശ്വരനായ കുഞ്ഞു ക്ലിന്റിന്റെ ജീവിതകഥ പറഞ്ഞ ക്ലിന്റ് എന്ന ചിത്രത്തിലൂടെ ചെറിയൊരു ഇടവേളയ്ക്കുശേഷം 2017-ല്‍ വീണ്ടും അദ്ദേഹം രംഗത്തെത്തിയെങ്കിലും വാണിജ്യപരമായി തീരെ ശ്രദ്ധിക്കപ്പെട്ടില്ല. എം. മുകുന്ദന്റെ കഥയെ ആസ്പദമാക്കി 2022-ല്‍ സംവിധാനം ചെയ്ത ഓട്ടോറിക്ഷക്കാരന്റെ ഭാര്യയാണ് അവസാനചിത്രം.
ഉറൂബിന്റെ പ്രശസ്തമായ രാച്ചിയമ്മ എന്ന ചെറുകഥയ്ക്ക് ചലച്ചിത്രഭാഷ്യം നല്കിയ രാച്ചിയമ്മ എന്ന പേരില്‍ത്തന്നെയുള്ള ഒരു ഹ്രസ്വചിത്രവും അദ്ദേഹം ഒരുക്കിയിട്ടുണ്ട്. നടി സോനാ നായര്‍ അഭിനയിച്ചതില്‍വച്ച് ഏറ്റവും നല്ല വേഷമെന്ന നിരൂപകപ്രശംസയും ഈ ചിത്രത്തിനു ലഭിച്ചിട്ടുണ്ട്.
എം.ടി., ലോഹിതദാസ്, ശ്രീനിവാസന് എന്നിവര്‍ക്കു പുറമേ എം. മുകുന്ദന് , ബാലചന്ദ്രന് ചുള്ളിക്കാട്, ശ്രീവരാഹം ബാലകൃഷ്ണന്, പെരുമ്പടവം ശ്രീധരന്, കലൂര്‍ ഡെന്നീസ്, എന്‍. മോഹനന്, സന്തോഷ് ഏച്ചിക്കാനം തുടങ്ങിയവരുടെ രചനകളിലും സ്വന്തം തിരക്കഥകളിലും ഹരികുമാര്‍ ചിത്രങ്ങളൊരുക്കി. 1984-ല്‍ ബാലു കിരിയത്ത് സംവിധാനം ചെയ്ത ഒന്നും മിണ്ടാത്ത ഭാര്യ എന്ന ചിത്രത്തില്‍ അദ്ദേഹം സഹസംവിധായകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 2015-ല്‍ അദ്ദേഹം കഥയെഴുതി സംവിധാനം ചെയ്ത കാറ്റും മഴയും എന്ന ചിത്രത്തിലൂടെ മികച്ച കഥാകൃത്തിനുള്ള സംസ്ഥാന അവാര്‍ഡ് കരസ്ഥമാക്കി. സിനിമയ്ക്കുവേണ്ടി സിനിമ ചെയ്യുക എന്ന പിടിവാശി കാണിക്കാതിരുന്ന അദ്ദേഹം 40 വര്‍ഷത്തിനുള്ളില്‍ സംവിധാനം ചെയ്തത് 18 സിനിമകള്‍ മാത്രമാണ്.






