
കൊച്ചി: പനമ്പിള്ളിനഗര്‍ വിദ്യാനഗറിലെ ഫ്ളാറ്റില്‍നിന്നു നവജാത ശിശുവിനെ മാതാവ് താഴേക്ക് എറിഞ്ഞു കൊലപ്പെടുത്തിയ കേസിലെ പ്രതിയായ യുവതിയെ കളമശേരി ഗവ. മെഡിക്കല്‍ കോളജിലേയ്ക്കു മാറ്റി. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലിരിക്കേ കടുത്ത വിഷാദരോഗത്തെ തുടര്‍ന്നാണു ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മെഡിക്കല്‍ കോളജിലേയ്ക്കു മാറ്റിയത്.
മനോരോഗ വിദഗ്ധരുടെ അനുമതിയോടെ മാത്രമേ യുവതിയെ ചോദ്യംചെയ്യൂവെന്നു പോലീസ് അറിയിച്ചു. പ്രസവത്തെതുടര്ന്നു ആശുപത്രിയിലായതിനാല്‍, യുവതിയെ ഇതുവരെ ചോദ്യം ചെയ്തിട്ടില്ല. മനോനില വീണ്ടെടുത്തശേഷമേ ചോദ്യംചെയ്യൂ. യുവതിയെ കസ്റ്റഡിയില്‍ വാങ്ങിയിരുന്നെങ്കിലും ചോദ്യംചെയ്യാനായിരുന്നില്ല.
തന്നെ പീഡിപ്പിച്ചുവെന്നു യുവതി പറയുന്നയാളെയും ഇതുവരെ വിശദമായി ചോദ്യം ചെയ്തിട്ടില്ല. ഇയാള്‍ സംഭവദിവസം മുതല്‍ പോലീസ് നിരീക്ഷണത്തിലാണ്. എന്നാല്‍, പീഡനമല്ലെന്നും ഉഭയസമ്മതപ്രകാരമുള്ള ലൈംഗിക ബന്ധമാണു നടന്നതെന്നുമാണു യുവാവ് പോലീസിനോടു പറഞ്ഞത്. എന്നിട്ടും 27 വയസുളള സുഹൃത്തിനെതിരേ പരാതി നല്കാന് ഇരുപത്തിമൂന്നുകാരിയായ യുവതി ഇതുവരെ തയാറായിട്ടില്ല. അതിനാല്‍, ഇയാളെ ചോദ്യം ചെയ്യുന്നതിലും പോലീസിനു പരിമിതിയുണ്ട്. പരാതിയില്ലെങ്കില്‍ അതിജിവിത എന്ന സംരക്ഷണം യുവതിയ്ക്കു ലഭിക്കില്ല.
ശിശു മരിച്ചതു ശ്വാസംമുട്ടിയാണെന്നാണു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. എന്നാല്‍, എഴുതിക്കിട്ടിയിട്ടില്ല. യുവതി ശ്വാസം മുട്ടിച്ചതാണോ പ്രസവത്തില്‍ സംഭവിച്ചതാണോ എന്നറിയാന്‍, പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടു ലഭിക്കണം. ഗര്‍ഭാവസ്ഥയില്‍ പൊക്കിള്‍കൊടി ചുറ്റി മരിച്ചതാണോ എന്നതും പരിശോധിക്കും. കേസില്‍ അമ്മ മാത്രമാണു നിലവില്‍ പ്രതി. കൊലപാതകത്തില്‍ പ്രതിയുടെ മാതാപിതാക്കള്‍ക്കു പങ്കില്ലെന്നും പോലീസ് പറയുന്നു. ഡാന്‍സറായ തൃശൂര്‍ സ്വദേശിയാണു ഗര്‍ഭത്തിന് ഉത്തരവാദിയെന്നാണു യുവതി പറഞ്ഞത്.
തന്റെ സമ്മതമില്ലാതെയാണു ലൈംഗികവേഴ്ച നടത്തിയതെന്നും അവര്‍ പറയുന്നു. യുവതി ഗര്‍ഭിണിയായ കാര്യം യുവാവിന് അറിയാമായിരുന്നു. രണ്ടു മാസമായി ഇരുവരും പിണക്കത്തിലായിരുന്നു. അതിനാല്‍, കൊലയില്‍ യുവാവിനു പങ്കില്ലെന്നാണു പൊതുവേയുള്ള വിലയിരുത്തല്‍. എന്നാല്‍ പീഡനം നടന്നുവെന്നു യുവതി മൊഴി നല്കിയാല് യുവാവും അകത്താകും. കുട്ടിയെ റോഡില്‍ കണ്ടതോടെ പനമ്പിള്ളി നഗറിലെ ഫ്ളാറ്റിലുള്ളവരെയെല്ലാം പോലീസ് വിശദമായി ചോദ്യം ചെയ്തിരുന്നു.






