
കൊച്ചി : ധനവകുപ്പിന്റെ സ്വതന്ത്രപദവി എടുത്തുകളഞ്ഞും തസ്തികകള്‍ വെട്ടിക്കുറച്ചും പൊതുഭരണ വകുപ്പിനു കീഴിലാക്കാന്‍ ആലോചന ശക്തം. പെന്ഷന് പ്രായം ഉയര്‍ത്തല്‍ ഉള്‍പ്പെടെ ചെലവുചുരുക്കല്‍ നടപടികളുടെ ഭാഗമാണിതും. വിദേശപര്യടനം കഴിഞ്ഞു മുഖ്യമന്ത്രി പിണറായി വിജയന് എത്തുന്നതോടെ ഈ വിഷയത്തില്‍ ചര്‍ച്ച നടക്കും.
സ്വതന്ത്രവകുപ്പ് എന്ന പദവി ഇല്ലാതാക്കി, പൊതുഭരണവകുപ്പിന്റെ കീഴിലെ മറ്റു വകുപ്പുകളെപ്പോലെ ധനവകുപ്പിനെയും മാറ്റുന്നതാണു പരിഗണനയില്‍. നിര്‍ദേശം നടപ്പായാല്‍ എല്ലാം പൊതുഭരണവകുപ്പു നിയന്ത്രിക്കുന്ന സ്ഥിതി വരും. ഇനി തീരുമാനം മുഖ്യമന്ത്രിയുടെ വിരല്‍ തുമ്പിലാണ്.
മുഖ്യമന്ത്രിക്കു കീഴിലുള്ള പൊതുഭരണ വകുപ്പടക്കം എല്ലാ വകുപ്പുകളും ഫയല്‍ നീക്കത്തിന്റെ തട്ടുകള്‍ വെട്ടിക്കുറച്ചിട്ടും ധനവകുപ്പു മാത്രം ഇതിനു തയാറാകുന്നില്ലെന്നും, സെക്രട്ടേറിയറ്റില്‍ ഫയല്‍ കുന്നുകൂടാന്‍ മുഖ്യകാരണം ഇതാണെന്നുമാണ് ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പിന്റെ പഠന റിപ്പോര്‍ട്ട്.
സെക്ഷന്‍ ഓഫിസര്‍ക്കും വകുപ്പു സെക്രട്ടറിക്കും ഇടയിലെ തട്ടുകള്‍ കുറയ്ക്കാന്‍ അടിയന്തരമായി ധനവകുപ്പു തയാറാകണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഫയലുകള്‍ തീര്‍പ്പാകാന്‍ മുഖ്യതടസം ഈ തട്ടുകളാണ്. പൊതു ഭരണ വകുപ്പിനു കീഴിലായാല്‍, മുഖ്യമന്ത്രിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലാവും ധനവകുപ്പ്. ഉദ്യോഗസ്ഥരുടെ എണ്ണം ഗണ്യമായി കുറയ്ക്കാനാകുന്നതു വഴി വലിയ തുക ലാഭിക്കാനാവും.
മറ്റുവകുപ്പുകളുടെ ധനപരമായ നിര്‍ദേശങ്ങള്‍ ധനവകുപ്പ് എതിര്‍ത്താല്‍ അതില്‍ പിന്നീടു തീരുമാനമെടുക്കാന്‍ ഇപ്പോള്‍ മന്ത്രിസഭയ്ക്കേ അധികാരമുള്ളൂ. ബജറ്റില്‍ പണം വകയിരുത്തിയാലും സംസ്ഥാനത്തിന്റെ ധനസ്ഥിതിയനുസരിച്ചു നിയന്ത്രണങ്ങളോടെയാണു ധനവകുപ്പ് പണം അനുവദിക്കുന്നത്. അതിനാല്‍, ഫയലുകള്‍ ധനവകുപ്പിനു മുന്നിലെത്തണം.
ഇനി ഇതുവേണ്ടായെന്നും, പകരം ധനമാനേജ്മെന്റ്ില് ശ്രദ്ധ പതിപ്പിച്ചാല്‍ മതിയെന്നാണു ശിപാര്‍ശ. കേരള സര്‍വീസ് റൂള്‍സ് കാലാകാലം ഭേദഗതിചെയ്യുന്നതു ധനവകുപ്പാണ്. ഇതിനുള്ള അധികാരവും പൊതുഭരണ വകുപ്പിനു ലഭിക്കും. മറ്റു ഭരണ വകുപ്പുകളുടെ പദ്ധതി നിര്‍വഹണത്തില്‍ ധനവകുപ്പു കൈകടത്തുന്നതായി ഘടകകക്ഷികള്‍ക്കു പരാതിയുണ്ട്. പല വകുപ്പുകള്‍ക്കും ഫണ്ടു മതിയാകുന്നില്ല. ഭക്ഷ്യവകുപ്പിനു ആവശ്യമുള്ള തുക അനുവദിക്കാത്തതില്‍ സി.പി.ഐയ്ക്കു അമര്‍ഷമുണ്ട്. മുഖ്യമന്ത്രി പറയുന്നതേ ധനമന്ത്രി അനുവദിക്കുന്നുള്ളൂ.
പൊതുഭരണ വകുപ്പിനു കീഴിലാക്കിയാല്‍ സര്‍ക്കാരിന്റെ നയപരമായ തീരുമാനങ്ങള്‍ക്കു അപ്പപ്പോള്‍ തുക അനുവദിക്കാനാവും. ധനവകുപ്പിന്റെ അപ്രമാദിത്യത്തിലും ധനസെക്രട്ടറിയുടെ പ്രത്യേക അധികാരത്തോടും മറ്റു വകുപ്പു സെക്രട്ടറിമാര്‍ക്കും പരിഭവമുണ്ട്. ധനവകുപ്പു ജീവനക്കാര്‍ക്കു മാത്രം ഫിനാന്‍സ് അസോസിയേഷന് എന്നപേരില്‍ പ്രത്യേക സംഘടനയുള്ളതിനാല്‍ മറ്റു സംഘടനകളുമായി സഹകരിക്കുന്നില്ല.
അതേസമയം, ഈ നീക്കം അഴിമതിക്കും സാമ്പത്തിക അരാജകത്വത്തിനും വഴിവയ്ക്കുമെന്നാണ് ഒരുവിഭാഗം സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം. സാമ്പത്തികകാര്യങ്ങളില്‍ സ്വതന്ത്രമായി അഭിപ്രായം രേഖപ്പെടുത്തുകയും തടസങ്ങള്‍ ഉന്നയിക്കുകയും ചെയ്യുന്നത് ഇല്ലാതാവുമെന്നാണ് ഇവരുടെ വാദം.






