
പത്തനംതിട്ട: പെരിയാറില്‍ മത്സ്യക്കുരുതിക്ക് കളമൊരുക്കിയത് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡാണെന്ന വിമര്‍ശനം ശക്തമാകുമ്പോള്‍ അതിന് വഴിയൊരുക്കിയ സര്‍ക്കാര്‍ നയങ്ങള്ക്കുനേരേ രാഷ്ട്രീയ നേതൃത്വം കണ്ണടയ്ക്കുന്നു. ഫാക്ടറികളിലും പരിസരത്തും പരിശോധന നിര്‍ത്തിയതാണ് പെരിയാറിലുണ്ടായ മത്സ്യസമാധിക്കു പ്രധാന കാരണം.
പുതിയ വ്യവസായ സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി സര്‍ക്കാരിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് പരിശോധനകള്‍ കുറച്ചതെന്ന് ബോര്‍ഡ് ജീവനക്കാര്‍ സമ്മതിക്കുന്നു. അതുകൊണ്ടുതന്നെ, പല വമ്പന്‍ സ്ഥാപനങ്ങളും തോന്നിയതുപോലെയാണ് മാലിന്യം കൈകാര്യംചെയ്യുന്നത്.
രാഷ്ട്രീയ സമ്മര്‍ദത്തിനു മുന്നില്‍ ബോര്‍ഡ് ചെയര്‍മാനും മെമ്പര്‍ സെക്രട്ടറിയുമടക്കം നോക്കുകുത്തിയാകുന്ന നിലയാണ്. ബോര്‍ഡ് അംഗങ്ങളാകട്ടെ, എല്ലാവരും രാഷ്ട്രീയ നോമിനികളും പ്രവര്‍ത്തകരും. ഇവരുടെ സ്വാധീനത്തിന് വഴങ്ങിയാണ് പദ്ധതികള്‍ക്കുള്ള അനുമതിയും അന്വേഷണവുമൊക്കെ.
രാസമാറ്റ വിഷയങ്ങളടക്കം കൈകാര്യം ചെയ്യേണ്ട ബോര്‍ഡില്‍ എഴുപത് ശതമാനം ജീവനക്കാരും സിവില്‍ എന്‍ജിനീയര്‍മാരാണ്. കെമിക്കല്‍ എന്‍ജിനീയര്‍മാര്‍ വിരലില്‍ എണ്ണാവുന്നവര്‍ മാത്രം. സിവില്‍ എന്‍ജിനിയറിങ്ങില്‍ എന്‍വയോണ്‍മെന്റല്‍ സയന്‍സ് എന്ന വിഷയമുണ്ടെന്ന ഒറ്റ കാരണത്താലാണ് ഇവര്‍ക്ക് പരിഗണന ലഭിക്കുന്നത്. നിര്‍മാണ പ്രവൃത്തികള്‍ കൂടുതല്‍ പരിസ്ഥിതി സൗഹൃദമാക്കുക എന്ന ലക്ഷ്യത്തോടെയാണ് എന്‍വയോണ്‍മെന്റല്‍ സയന്‍സ് സിവില്‍ എന്‍ജിനിയറിങ്ങില്‍ ഉള്‍പ്പെടുത്തിയതുതന്നെ.
വിഷയത്തിലുള്ള പരിജ്ഞാനക്കുറവു കാരണം ഫാക്ടറികളില്‍ പരിശോധനയ്ക്ക് എത്തുമ്പോള്‍ ഉടമകള്‍ പറയുന്നതും വിശ്വസിച്ചു മടങ്ങുന്ന ഉദ്യോഗസ്ഥര്‍ കുറവല്ല. പരിസ്ഥിതി റിപ്പോര്‍ട്ടുകളും മറ്റ് രേഖകളും പരിശോധിച്ച് നിയമപരമാണോ എന്ന് നോക്കുക മാത്രമാണ് ഇവര്‍ ചെയ്യുക.കണ്‍സള്‍ട്ടന്‍സികളുടെ അഭിപ്രായവും ബോര്‍ഡ് തേടാറുണ്ട്. പല കണ്‍സള്‍ട്ടന്‍സികളും നടത്തുന്നത് ബോര്‍ഡില്‍നിന്നു വിരമിച്ച ഉദ്യോഗസ്ഥര്‍ തന്നെയാണെന്നതാണ് വിചിത്രം. ഇതില്‍ പല കണ്‍സള്‍ട്ടന്‍സികള്‍ പ്രവര്‍ത്തിക്കുന്നതുതന്നെ ഫാക്ടറി ഉടമകള്‍ക്കായാണ്.
ചില നിര്‍ദേശങ്ങള്‍ നല്കി ഇവര്‍ പിന്‍വലിയും. ക്ലിയറന്‍സ് ലഭിക്കുന്നതോടെ വ്യവസായ ശാലകള്‍ക്കെതിരെയുള്ള നീക്കം അവസാനിക്കും. പലപ്പോഴും കോടതിപോലും ഈ റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തിയാകും വിധി പറയുക. എട്ട് വര്‍ഷം മുമ്പ് സമാന സ്വഭാവത്തോടെ മത്സ്യക്കുരുതി നടന്നിരുന്നു. ശ്വാസം കിട്ടാതെ മീനുകള്‍ ചത്തുപൊങ്ങുമ്പോഴും രാസമാലിന്യം പുഴയിലേക്ക് ഒഴുക്കി എന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് സമ്മതിക്കാറില്ല.






