
മലയാളസിനിമാ ആസ്വാദകര്‍ക്ക് ശ്രവണമനോഹരമായ ഒരുപാട് ഗാനങ്ങള്‍ സമ്മാനിച്ച ഗായകനാണ് എം.ജി.ശ്രീകുമാര്‍. കഴിഞ്ഞ ദിവസം എം.ജിയുടെ 67-ാം ജന്മദിനമായിരുന്നു. പാട്ടിനൊപ്പം തന്റെ ഓർമകള്‍ ആരാധകരുമായി പങ്കുവെയ്ക്കാന്‍ എം.ജി. എന്ന പേരിലുള്ള ഔദ്യോഗിക യൂട്യൂബ് ചാനലുണ്ട് താരത്തിന്. തന്റെ സിനിമാ വഴികളിലെ സൗഹൃദങ്ങളെക്കുറിച്ചും സിനിമകളെക്കുറിച്ചും പാട്ടുകള്‍ പിറന്നു വന്ന വഴികളെക്കുറിച്ചുമെല്ലാം വിശദമായി തന്നെ അതിലൂടെ എംജി മനസ്സ് തുറക്കാറുണ്ട്.
ഇപ്പോഴിതാ തന്റെ യൂട്യൂബ് വീഡിയോയില്‍ ഗായിക കെ.എസ്. ചിത്രയുടെ ഭർത്താവ് വിജയ് ശങ്കറുമായി ഒരിക്കല്‍ തനിക്ക് പിണങ്ങേണ്ടി വന്നതിനെ കുറിച്ച് മനസ്സു തുറക്കുകയാണ് എം.ജി.ശ്രീകുമാര്‍. ‘കണ്ണീർ കായലിലേതോ...’എന്ന പാട്ട് റെക്കോഡ് ചെയ്യുന്നതിന് മുമ്പാണ് വിജയനുമായി താൻ പിണങ്ങിയതെന്നും അതിനുശേഷം ചിത്രയും തന്നോട് പിണങ്ങുമോ എന്നോർത്ത് ആശങ്കപ്പെട്ടിരുന്നുവെന്നും എംജി പറയുന്നു.
‘‘കണ്ണീർ കായലില്‍ ഗാനം റെക്കോഡ് ചെയ്യുന്നതിന് തലേദിവസം ചിത്രയുടെ ഭർത്താവുമായി ഒന്ന് വഴിക്കിടേണ്ടി വന്നു. എന്തോ ഒരു കാര്യത്തിനാണ് വഴക്ക് കൂടിയത്. പണ്ട് നമ്മള് നല്ല സുഹൃത്തുക്കളായിരുന്നു. പക്ഷേ പെട്ടെന്ന് പൊട്ടിത്തെറിക്കുകയും വഴക്കാകുകയും ചെയ്തു. എല്ലാം അപ്രതീക്ഷിതമായിരുന്നു. സൗകര്യം ഉണ്ടെങ്കില്‍ മതി എന്ന നിലയിലായിരുന്നു ഞാൻ.
പ്രശ്നം കഴിഞ്ഞതിന്റെ പിറ്റേദിവസം ചിത്ര സ്റ്റുഡിയോയിലേക്ക് വന്നു. എന്നോട് മിണ്ടുന്നില്ല. ഞാൻ കരുതി പണി ആയെന്ന്. കാരണം അവരുടെ ഭർത്താവുമായിട്ടാണ് ഞാൻ വഴക്കിട്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ ഇനി ഏതേലും പടങ്ങള്‍ വന്നാല്‍ എം.ജി. ആണെങ്കില്‍ ഞാൻ പാടുന്നില്ല എന്നെങ്ങാനും ചിത്ര പറയുമോ എന്ന ഭയമുണ്ട് എന്റെയുള്ളില്‍. അങ്ങനെ പലവിധ ചിന്തകള്‍ മനസിലൂടെ കടന്നുപോയി. അപ്പോഴേക്കും ഡയറക്ടർ വന്നു. പാട്ടെഴുതി ഡിവൈഡ് ചെയ്ത് ഞങ്ങള്‍ക്ക് തന്നു. ഡിസ്കഷൻസ് നടക്കുന്നു. പണ്ടൊന്നും ഇന്നത്തെ പോലെ അല്ല. അന്നത്തെ പാട്ടിനൊക്കെ ഒരു ഫീല്‍ ഉണ്ടായിരുന്നു.
അതെല്ലാം നടക്കുമ്പോഴും ചിത്ര മിണ്ടുന്നില്ല. ഞാൻ പുറത്തുപോയി ചായയൊക്കെ കുടിച്ചു വന്നു. മോണിറ്റർ സമയം ആയി. മൂന്ന് മോണിറ്റർ കഴിയുമ്ബോഴാണ് റെക്കോഡിങ്. അങ്ങനെ ആദ്യത്തെ മോണിറ്ററിങ്ങിന്റെ ടൈമില്‍ എന്റെ ശബ്ദമൊന്ന് ഇടറി. ചൂടുവെള്ളം വേണോ എന്ന് ചിത്ര ചോദിച്ചു. അപ്പോഴാണ് ആശ്വാസമായത്. അങ്ങനെ പ്രശ്നമില്ലെന്ന് മനസിലായി. ദുഃഖത്തിന്റെ അലകളെല്ലാം നീങ്ങി. ഞങ്ങള്‍ രണ്ടാളും നല്ല രീതിയില്‍ പാട്ട് പൂർത്തിയാക്കി....’’ എം.ജി ശ്രീകുമാര്‍ പറയുന്നു.
അതിനു മുമ്പ് എം.ജി.ശ്രീകുമാര്‍ പങ്കുവച്ച വീഡിയോയില്‍ സംവിധായകൻ സിദ്ദീഖുമായുള്ള ആത്മബന്ധത്തെ കുറിച്ചും എംജി മനസ് തുറക്കുന്നുണ്ട്. സിദ്ദീഖ് മരിക്കുന്ന സമയത്ത് താനും ഭാര്യ ലേഖയും ആശുപത്രിയില്‍ ഉണ്ടായിരുന്നെന്നും ആ ദു:ഖവാർത്ത വലിയ ഞെട്ടലുണ്ടാക്കിയെന്നും പറയുന്നു.
‘‘സിദ്ദീഖ് നമ്മോടൊപ്പം ഇല്ലെന്ന വിഷമം എനിക്കിപ്പോഴുമുണ്ട്. ഒരു പുതിയ സിനിമയുടെ ഭൂരിഭാഗം ജോലികളെല്ലാം ചെയ്തുവച്ചിരുന്നതാണ്. പക്ഷേ അത് പൂർത്തിയാക്കാനാകാതെ വിട വാങ്ങി. എന്താണ് പെട്ടെന്ന് സംഭവിച്ചതെന്ന് പോലും അറിയില്ല. എനിക്ക് അദ്ദേഹത്തോട് വലിയ അടുപ്പം ഉണ്ടായിരുന്നു. അദ്ദേഹം മരിക്കുന്നത് അര മണിക്കൂർ മുമ്പ് ഞാനും ലേഖയും ആശുപത്രിയിലെത്തി. അപ്പോള്‍ ഐസിയുവില്‍ ആയിരുന്നു. ബന്ധുക്കളെല്ലാം മറ്റൊരു മുറിയിലുണ്ട്. സിദ്ദിഖിനെ കാണാൻ പറ്റുമോ എന്ന് ഞാൻ ഡോക്ടറോട് ചോദിച്ചു. കുറച്ച് സീരിയസാണ്, നോക്കിയിട്ട് പറയാം എന്ന് ഡോക്ടർ പറഞ്ഞു. ഞങ്ങള്‍ ഐസിയുവിന്റെ മുന്നില്‍ തന്നെ നിന്നു. പെട്ടെന്ന് തൊട്ടടുത്തുള്ള മുറിക്കുള്ളില്‍ നിന്ന് കരച്ചില് കേട്ടു. അദ്ദേഹം മരിച്ചുപോയി എന്ന് വിശ്വസിക്കാനായില്ല. അപ്പോള്‍ ഡോക്ടർ എന്നോട് വന്നു പറഞ്ഞു. ‘ഹീ ഹാസ് ഗോണ്...’ അതുകേട്ടപ്പോള്‍ അറിയാതെ ഞാൻ കരഞ്ഞുപോയി. ആരോടും ഒന്നും മിണ്ടാൻ പറ്റാത്ത അവസ്ഥ.
അദ്ദേഹവുമായി വലിയ ആത്മബന്ധമുള്ളതിനാലാണ് മരിക്കുന്നത് മുമ്പ് അവിടെ എത്താൻ സാധിച്ചതെന്ന് ഞാൻ വിശ്വസിക്കുന്നു. കാണാൻ കഴിഞ്ഞില്ലെങ്കിലും അവിടെ എത്തിയല്ലോ. ഞാൻ ആ പരിസരത്തുള്ളപ്പോള് തന്നെയല്ലേ അദ്ദേഹം വിട പറഞ്ഞത്. എല്ലാം ഒരു നിമിത്തമായി തോന്നുന്നു ഇപ്പോള്‍...’’എംജി പറയുന്നു.






