
തിരുവനന്തപുരം: പുതിയ ലോകായുക്തയായി ജസ്റ്റിസ് എന്‍. അനില്‍കുമാറിനെ നിയമിക്കാന്‍ സര്‍ക്കാരില്‍ ധാരണ. 2018 നവംബര്‍ അഞ്ചുമുതല്‍ മൂന്നുവര്‍ഷം ഹൈകോടതി ജഡ്ജിയായി ഒട്ടേറെ വിധിന്യായങ്ങള്‍ പുറപ്പെടുവിച്ച ന്യായാധിപനാണ് ജസ്റ്റിസ് എൻ. അനില്‍കുമാര്‍. നിലവില്‍ കാപ്പ അഡ്വൈസറി ബോര്‍ഡ് ചെയര്‍മാനാണ് ജസ്റ്റീസ് അനില്‍കുമാര്‍.
കൊടും ക്രിമിനലുകളെ എണ്ണി എണ്ണി അകത്താക്കിയിട്ടുള്ള, അനിൽകുമാർ അക്ഷരാർത്ഥത്തിൽ കാപ്പാ ചെയർമാൻ എന്ന നിലയിൽ ക്രമസമാധാന നില ഭദ്രമാക്കുകയായിരുന്നു. ജസ്റ്റീസ് വി.ഷെര്‍സിയെ ഉപലോകായുക്തയായി നിയമിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു. ജില്ലാ ജഡ്ജിയായിരിക്കവെ ശ്രീപത്മനാഭ സ്വാമി ക്ഷേത്രം ചെയർപേഴ്സണായിരുന്നു. ഹൈക്കോടതി ജഡ്ജിയായി നിർണായക വിധിന്യായങ്ങൾ പുറപ്പെടുവിച്ചു.
നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഇവരുടെ നിയമനത്തിന് ഗവര്‍ണ്ണറുടെ അനുമതി തേടും. മുഖ്യമന്ത്രി, സ്പീക്കര്‍, പ്രതിപക്ഷ നേതാവ് എന്നിവര്‍ ചേര്‍ന്ന് നിര്‍ദ്ദേശിക്കുന്ന ആളെയാണ് ലോകായുക്തയും ഉപലോകായുക്തയുമായി നിയമിക്കുന്നത്. സര്‍ക്കാരിന്റെ നിര്‍ദ്ദേശം മുഖ്യമന്ത്രിയും സ്പീക്കറും അംഗീകരിക്കുമെന്നതിനാല്‍ ലോകായുക്തയായി ജസ്റ്റീസ് അനില്‍കുമാറും ഉപലോകായുക്തയായി ജസ്റ്റീസ് ഷെര്‍സിയും എത്തുമെന്ന് ഉറപ്പാണ്.
ലോകായുക്തയായിരുന്ന ജസ്റ്റിസ് സിറിയക് ജോസഫ് മാര്‍ച്ചിലാണ് വിരമിച്ചത്. മുഖ്യമന്ത്രിക്കെതിരേയുള്ള ദുരിതാശ്വാസനിധിയുമായി ബന്ധപ്പെട്ട കേസിലെ വിധി വിവാദമായിരുന്നു. ഇതിനിടെ അദ്ദേഹം മുഖ്യമന്ത്രിയുടെ വിരുന്നില്‍ പങ്കെടുത്തതും ആക്ഷേപങ്ങള്‍ക്ക് ആക്കംകൂട്ടി. കെടി ജലീലിന്റെ മന്ത്രിസ്ഥാന രാജിക്ക് കാരണമായ വിധിയും ജസ്റ്റീസ് സിറിയക് ജോസഫിന്റെ കാലത്താണുണ്ടായത്. ലോകായുക്തയ്ക്കെതിരെ കെടി ജലീല്‍ രൂക്ഷ വിമര്‍ശനങ്ങളും ഉയര്‍ത്തി. എന്നാല്‍ ദുരിതാശ്വാസ നിധി കേസില്‍ സര്‍ക്കാരിന് ജസ്റ്റീസ് സിറിയക് ജോസഫിന്റെ വിധി ഏറെ ആശ്വാസവുമായി. സര്‍ക്കാര്‍ കൊണ്ടു വന്ന ലോകായുക്താ ഭേദഗതിയും വിവാദത്തിലായിരുന്നു. ഈ ലോകായുക്താ ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം കിട്ടുകയും ചെയ്തു.
സംസ്ഥാന നിയമസഭ പാസാക്കി അയച്ച ലോകായുക്തയുമായി ബന്ധപ്പെട്ട നിലപാട് അംഗീകരിക്കപ്പെട്ടത് സംസ്ഥാന സര്‍ക്കാരിന് നേട്ടമാകുകയാണ്. സെക്ഷന്‍ 14 പ്രകാരമുള്ള ലോകായുക്തയുടെ അധികാരങ്ങള്‍ വെട്ടിക്കുറയ്ക്കുന്ന ബില്ലിനാണ് രാഷ്ട്രപതി അംഗീകാരം നല്‍കിയത്. ലോകായുക്തയുടെ വിധി പുനപരിശോധിക്കാന്‍ സര്‍ക്കാരിന് അധികാരം നല്‍കുന്നതാണ് ബില്ലിലെ ഭേദഗതി. ഗവര്‍ണര്‍ക്കോ മുഖ്യമന്ത്രിക്കോ സര്‍ക്കാരിനോ ഹിയറിംഗ് നടത്തി ലോകായുക്തയുടെ വിധി പുനപരിശോധിക്കാമെന്നും വിധി തള്ളിക്കളയാമെന്നും ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്. 2022 ഓഗസ്റ്റിലാണ് ലോകായുക്ത ഭേദഗതി ബില്‍ നിയമസഭ പാസാക്കിയത്. ഇത് രാഷ്ട്രപതി അംഗീകരിച്ചതോടെ നിയമമായി. അതിന് ശേഷമാണ് പുതിയ ലോകായുക്തയെ കണ്ടെത്താനുള്ള നടപടികള്‍ സര്‍ക്കാര്‍ തലത്തില്‍ തുടങ്ങിയത്.
തിരുവനന്തപുരം സ്വദേശിയാണ് ലോകായുക്തയായി നിയമിക്കാന്‍ സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന ജസ്റ്റീസ് അനില്‍കുമാര്‍. ചെങ്ങന്നൂര്‍ മുന്‍സിഫായാണ് ആദ്യ നിയമനം. നെയ്യാറ്റിന്‍കര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ്, കൊല്ലം, കോട്ടയം എന്നിവിടങ്ങളില്‍ പ്രിന്‍സിപ്പല്‍ മുന്‍സിഫ്, എറണാകുളം സബ് ജഡ്ജി, എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ജില്ല ജഡ്ജി കാഡറില്‍ എറണാകുളത്തെ പ്രത്യേക സി.ബി.ഐ കോടതി ജഡ്ജി, കൊല്ലത്ത് മോട്ടോര്‍ ആക്സിഡന്റ് ക്ലെയിം ട്രൈബ്യൂണല്‍ ജഡ്ജി, മാവേലിക്കര അഡീഷനല്‍ സെഷന്‍സ് ജഡ്ജി തുടങ്ങിയ നിലകളിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. മാവേലിക്കരയില്‍ അഡീഷനല്‍ സെഷന്‍സ് ജഡ്ജിയായിരിക്കെ അനില്‍കുമാറാണ് ഏറെ കോളിളക്കം സൃഷ്ടിച്ച ഭാസ്കര കാരണവര്‍ വധക്കേസിന്റെ വിധി പറഞ്ഞത്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജിയായിരിക്കെ ജിഷ കേസില്‍ വിധി പറഞ്ഞതും അനില്‍കുമാറാണ്.
തിരുവനന്തപുരം കടയ്ക്കാവൂരില്‍ അമ്മ മകനെ പീഡിപ്പിച്ചെന്ന കേസില്‍ സത്യം കണ്ടെത്താന്‍ നിമിത്തമായത് ജസ്റ്റിസ് വി. ഷെര്‍സിയുടെ ഇടപെടലായിരുന്നു. മുട്ടില്‍ മരംമുറിക്കേസില്‍ പ്രതികള്‍ക്ക് ജാമ്യം നിഷേധിച്ചുകൊണ്ട് സര്‍ക്കാരിന്റെ സ്വത്തായ രാജകീയമരങ്ങളാണ് പ്രതികള്‍ നിയമവിരുദ്ധമായി വെട്ടിക്കടത്തിയതെന്നും ജസ്റ്റീസ് ഷെര്‍സി അഭിപ്രായപ്പെട്ടിരുന്നു. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജിയായിരിക്കെ 2016 ഒക്ടോബര്‍ അഞ്ചിനാണ് വി. ഷെര്‍സിയെ ഹൈക്കോടതിയില്‍ ജഡ്ജിയായി നിയമിക്കുന്നത്. എറണാകുളം സെന്റ് തെരേസാസ് കോളേജില്‍ നിന്ന് ബിരുദവും എറണാകുളം ഗവ. ലോ കോളേജില്‍ നിന്ന് നിയമബിരുദവും നേടി 1984-ല്‍ അഭിഭാഷകയായി.
1988 ല്‍ കേരള ജുഡീഷ്യല്‍ സര്‍വീസില്‍ പ്രവേശിച്ചു. മഞ്ചേരി, തലശ്ശേരി എന്നിവിടങ്ങളില്‍ ജില്ലാ ജഡ്ജിയായിരുന്നു. കോഴിക്കോട്, കൊച്ചി, തൃശ്ശൂര്‍, കോട്ടയം എന്നിവിടങ്ങളില്‍ സബ് ജഡ്ജിയായിരുന്നു. പിന്നീട് തൃശ്ശൂരില്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ടായി. എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട് എന്നിവിടങ്ങളില്‍ അഡീ. ജില്ലാ ജഡ്ജിയുമായിരുന്നു.






