
എക്സിറ്റ് പോള്‍ ഫലങ്ങള്‍ അപ്പാടെ തെറ്റി. അവസാനഘട്ട വോട്ടെടുപ്പിനുശേഷം ശനിയാഴ്ച പുറത്തുവന്ന എക്സിറ്റ് പോളുകളില്‍ ഭൂരിഭാഗവും പ്രവചിച്ചത് ബി.ജെ.പിക്ക് വന്‍ മൂന്നേറ്റമാണ്. എന്‍.ഡി.എ. മുന്നണി 350 നു മേല്‍ സീറ്റുകള്‍ നേടുമെന്നാണു മിക്കവരും പറഞ്ഞത്.
ചിലരാകട്ടെ, 400 തൊടുമെന്നുപോലും പ്രഖ്യാപിച്ചു. എന്നാല്‍ വോട്ടെണ്ണല്‍ ദിനത്തിലെ ലീഡുകള്‍ സൂചിപ്പിക്കുന്നത് വേറിട്ടൊരു ചിത്രമാണ്. ഇന്നലെ വൈകുന്നേരം വരെയുള്ള നില പരിശോധിക്കുമ്പോള്‍ എക്സിറ്റ് പോള്‍ പ്രവചിച്ച ശരാശരിയേക്കാള്‍ എഴുപതിലേറെ സീറ്റുകള്‍ എന്‍.ഡി.എയ്ക്കു കുറവാണ്. ബി.ജെ.പി. ഒറ്റയ്ക്കു നേടുന്ന സീറ്റുകള്‍ ഭൂരിപക്ഷമായ 272 ല്‍ താഴെയാകാനാണു സാധ്യതയും. അതേസമയം എക്സിറ്റ് പോളുകള്‍ 146 സീറ്റുകള്‍ പ്രവചിച്ചിരുന്ന ഇന്ത്യന്‍ സഖ്യം ഇതില്‍നിന്ന് വളരെയേറെ മുന്നിലാണ്.
വളരെ കൃത്യതയുള്ളതായി അറിയപ്പെട്ടിരുന്ന രണ്ടെണ്ണമുള്‍പ്പെടെ മൂന്ന് എക്സിറ്റ് പോളുകളാണ് എന്‍.ഡി.എ. 400 കടക്കുമെന്ന് അഭിപ്രായപ്പെട്ടിരുന്നത്. അബ് കി ബാര്‍ ചാര് സൗ പാര് എന്ന ബി.ജെ.പി. മുദ്രാവാക്യത്തെ സാധൂകരിക്കുന്ന വിധത്തിലായിരുന്നു പ്രവചനങ്ങള്‍. കഴിഞ്ഞതവണ ബി.ജെ.പി. സ്വന്തമായി നേടിയ 303 സീറ്റുകള്‍ ഇത്തവണ 330 ആയി വര്‍ധിക്കുമെന്ന കണ്ടെത്തല്‍ വല്ലാതെ പാളിപ്പോയി. ഏറ്റവും കൂടുതല്‍ സീറ്റുകളുള്ള ഉത്തര്‍പ്രദേശില്‍ ബി.ജെ.പിക്ക് ശരാശരി 68 സീറ്റാണ് സര്വേക്കാര് നല്‍കിയത്.
സമാജ്വാദി പാര്‍ട്ടിയും കോണ്‍ഗ്രസും ഉള്‍പ്പെടുന്ന ഇന്ത്യാ സഖ്യത്തിന് 12 സീറ്റുകളേ അവര്‍ പറഞ്ഞിരുന്നുള്ളൂ. എന്നാല്‍ ഫലം പുറത്തുവരുമ്പോള്‍ കഥ മാറുകയാണ്. ബി.ജെ.പി. രണ്ടാമത്തെ വലിയ കക്ഷിയായി. 2019 ല്‍ 62 സീറ്റുകള്‍ നേടിയതുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇത് പകുതിയോളമേയുള്ളൂ. എക്സിറ്റ് പോളുകള്‍ യാഥാര്‍ഥ്യത്തില്‍നിന്ന് എത്രത്തോളം അകലെയായിരുന്നു എന്നതിന്റെ നേര്‍ക്കാഴ്ചയാണിത്.
ഇപ്പോള്‍ മാത്രമല്ല, എക്സിറ്റ് പോള്‍ ഫലപ്രവചനങ്ങള് പലപ്പോഴും തെറ്റിയ ചരിത്രമുണ്ട്. 2021 ല്‍ പശ്ചിമബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി നടന്ന മിക്ക എക്സിറ്റ് പോളുകളും നൂറിലധികം സീറ്റുകള്‍ ബി.ജെ.പിക്കു നല്‍കിയിരുന്നു. കേവലഭൂരിപക്ഷമായ 148 കടന്ന് ബി.ജെ.പി. അവിടെ സര്‍ക്കാര്‍ രൂപീകരിക്കുമെന്നുപോലും ചിലര്‍ പ്രവചിക്കുകയുണ്ടായി.
എന്നാല്‍ സംസ്ഥാനത്തെ 294 സീറ്റുകളില്‍ 77 എണ്ണം മാത്രമേ അവര്‍ക്കു നേടിനായുള്ളൂ. ഇക്കുറിയും ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബംഗാളില്‍ ബി.ജെ.പി. മുന്നേമുണ്ടാക്കുമെന്നായിരുന്നു പ്രവചനം. എന്നാല്‍, പാര്‍ട്ടിയുടെ പ്രാതിനിധ്യം 12 സീറ്റില്‍ ഒതുങ്ങി. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലെ നേട്ടം പോലും ആവര്‍ത്തിക്കാനായില്ല.
പാളിയ എക്സിറ്റ് പോള്‍ പ്രവചനത്തിന്റെ ഉത്തരവാദിത്തമേറ്റ് ചാനല്‍ ചര്‍ച്ചയ്ക്കിടെ വിതുമ്പി തെരഞ്ഞെടുപ്പ് വിശകലന വിദഗ്ധന്‍. ബി.ജെ.പി. ഉള്‍പ്പെടുന്ന എന്‍.ഡി.എയ്ക്കു വമ്പന്‍ വിജയം പ്രവചിച്ച 'ആക്സിസ് മൈ ഇന്ത്യ'യുടെ മാനേജിങ് ഡയറക്ടര്‍ പ്രദീപ് ഗുപ്തയാണ് ക്യാമറക്കണ്ണുകള്ക്കുമുന്നില് പൊട്ടിക്കരഞ്ഞത്.
ഫലപ്രഖ്യാപനം പൂരോഗമിക്കുന്നതിനിടെ ഇന്ത്യാ ടുഡെ ചാനലിലെ തെരഞ്ഞെടുപ്പു വിശകലനത്തിനിടെയായിരുന്നു ഗുപ്തയ്ക്കു നിയന്ത്രണംവിട്ടത്. മാധ്യമപ്രവര്‍ത്തകരായ രാജ്ദീപ് സര്‍ദേശായിയും രാഹുല്‍ കന്‍വാളും ഉള്‍പ്പെടെയുള്ളവരാണു ചര്‍ച്ച നയിച്ചത്. എക്സിറ്റ് പോള്‍ പ്രവചനങ്ങള്‍ വാസ്തവവുമായി അകലം പാലിച്ചേക്കാമെന്നായിരുന്നു സര്‍ദേശായിയുടെയും കന്വാളിന്റെയും നിരീക്ഷണം.
പക്ഷേ, ഗുപ്തയ്ക്കു വികാരനിയന്ത്രണം അസാധ്യമായി. മുഖംപൊത്തി വിതുമ്പിപ്പോയ ഗുപ്തയെ കന്‍വാള്‍ ആശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നതും ക്യാമറകള്‍ തല്‍സമയം ഒപ്പിയെടുത്തു. വൈകാതെ ഗുപ്ത കണ്ണീര്‍തുടച്ച് ആത്മനിയന്ത്രണം വീണ്ടെടുത്തെങ്കിലും മുഖത്ത് ദുഃഖഭാവം തളംകെട്ടിനിന്നിരുന്നു. ഇതര എക്സിറ്റ് പോളുകളിലേതിനു സമാനമായി എന്‍.ഡി.എ. നാനൂറിലധികം സീറ്റുകള്‍ നേടി അധികാരത്തില്‍ തുടരുമെന്നായിരുന്നു പ്രദീപ് ഗുപ്ത നേതൃത്വം നല്കുന്ന 'ആക്സിസ് മൈ ഇന്ത്യ'യുടെയും പ്രവചനം.
ബി.ജെ.പിക്കു തനിച്ച് 322-430 സീറ്റും എന്‍.ഡി.എ. സഖ്യകക്ഷികള്‍ക്ക് 39 മുതല്‍ 61 സീറ്റും ലഭിക്കുമെന്നായിരുന്നു വിലയിരുത്തല്‍. കഴിഞ്ഞ ഒന്നിന് അവസാനഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായതിനു പിന്നാലെയാണ് എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നത്. പതിനാലോളം എക്സിറ്റ് പോളുകളാണ് ബി.ജെ.പിക്കു വന്‍ വിജയം പ്രവചിച്ചത്.






