
ജമ്മു: കശ്മീരിലെ കത്വ ജില്ലയിലെ ഒരു ഗ്രാമത്തില്‍ ഇന്നലെ വൈകിട്ട് വെടിയുതിര്‍ത്ത രണ്ട് ഭീകരര്‍ ആക്രമണത്തിന് മുന്‍പ് വെള്ളം ചോദിച്ച് വീടുവീടാന്തരം കയറിയിറങ്ങിയതായി റിപ്പോര്‍ട്ട്. എന്നാല്‍ ജാഗ്രതാ കാട്ടിയ ഗ്രാമവാസികള്‍ അവരുടെ മുഖത്ത് വാതിലുകള്‍ വലിച്ചടിച്ചു. ഒറ്റരാത്രി നടന്ന ഏറ്റുമുട്ടലില്‍ ഒരു ഭീകരന് വെടിയേറ്റ് മരിച്ചു, രണ്ടാമത്തേതിന് വേണ്ടിയുള്ള തിരച്ചില്‍ പുലര്‍ച്ചെ വരെ നീണ്ടു.
ആക്രമണത്തില്‍ ഒരു അര്‍ധസൈനികനും കൊല്ലപ്പെട്ടു. ഇന്നലെ വൈകുന്നേരത്തോടെ ഹിരാ നഗറിലെ സൈദ സുഖാല്‍ ഗ്രാമത്തിലാണ് ഭീകരരെ ആദ്യം കണ്ടതെന്ന് കത്വയിലെ തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന ജമ്മു സോണ്‍ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് ആനന്ദ് ജെയിന് പറഞ്ഞു.
''അവര്‍ കുറച്ച് വീടുകളില്‍ നിന്ന് വെള്ളം ചോദിച്ചു, ഗ്രാമവാസികള്‍ക്ക് സംശയം തോന്നിയതിനാല്‍ ആള്ക്കാര് വാതിലടച്ചു, ചിലര്‍ ബഹളവും നിലവിളിയും ഉയര്‍ത്തി. ഭീകരര്‍ പരിഭ്രാന്തരായി വായുവിലേക്ക് ക്രമരഹിതമായി വെടിയുതിര്‍ത്തു, കൂടാതെ അതുവഴി പോയ ഒരു ഗ്രാമീണനും നേരെയും വെടിവെച്ചു.'' അദ്ദേഹം പറഞ്ഞു. ഉടന്‍ തന്നെ സുരക്ഷാ സേന പ്രദേശം വളയുകയും ഭീകരരുമായി ഏറ്റുമുട്ടുകയും ചെയ്തു.
പോലീസുകാര്‍ക്ക് നേരെ ഗ്രനേഡ് എറിയാന്‍ ശ്രമിക്കുന്നതിനിടെ ഭീകരരില്‍ ഒരാള്‍ മരിച്ചു, രണ്ടാമത്തെ ഭീകരനെ തിരയുന്നതിനായി വീടുകള്‍ ഓരോന്നായി അരിച്ചുപെറുക്കുകയാണെന്ന് ഉന്നത ഉദ്യോഗസ്ഥന് പറഞ്ഞു. പരിക്കേറ്റ ഒരു സാധാരണക്കാരനായ ഓംകാര്‍ നാഥിനെയും ഭാര്യയെയും ആശുപത്രിയിലേക്ക് മാറ്റി.
രണ്ട് ദിവസം മുമ്പ്, റിയാസിയില്‍ തീര്‍ഥാടകരുമായി ഒരു ബസ് ആക്രമണത്തിനിരയാവുകയും തോട്ടിലേക്ക് ഇടിച്ച് ഒമ്പത് കൊല്ലപ്പെടുകയും 33 യാത്രക്കാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ലഷ്കറെ ത്വയ്ബ കമാന്‍ഡര്‍ അബു ഹംസയുടെ നിര്‍ദേശപ്രകാരമായിരുന്നു ആക്രമണം.






