
മാവേലിക്കര: നഗരമധ്യത്തിലെ ബാറിനു സമീപം യുവാവിനെ മര്‍ദിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ ക്വട്ടേഷന്‍ നല്കിയ വനിതാ സുഹൃത്ത് ഉള്‍പ്പെടെ മൂന്നു പേര് റിമാന്‍ഡില്‍. ചെന്നിത്തല ഒരിപ്രം കാര്‍ത്തികയില്‍ രാജേഷ് ഭവനില്‍ രാജേഷ്(49) കൊല്ലപ്പെട്ട സംഭവത്തില്‍ ഇയാളുടെ വനിതാ സുഹൃത്ത് തിരുവല്ല കവിയൂര്‍ ആഞ്ഞലിത്താനം ചെമ്പകശേരില്‍ വീട്ടില്‍ സ്മിത.കെ.രാജ്(42), പത്തനംതിട്ട മെഴുവേലി നെടിയകാല സനു നിവാസില്‍ സനു സജീവന്(27), ചെന്നിത്തല കാരാഴ്മ മനാതിയില്‍ വീട്ടില്‍ ബിജുകുമാര്‍(39) എന്നിവരെയാണ് റിമാന്‍ഡ് ചെയ്തത്.
ചൊവ്വാഴ്ച രാവിലെയാണ് മിച്ചല്‍ ജങ്ഷനു വടക്ക് ഭാഗത്തുള്ള ബാറിന് എതിര്‍വശത്തായി യൂണിയന് ബാങ്കിനു മുന്നില്‍ രാജേഷിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ബാങ്കിലെ സി.സിടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തില്‍ കൊലപാതകമാണെന്നു സ്ഥിരീകരിച്ചു. പ്രതികളെക്കുറിച്ചുള്ള സൂചനകളും ലഭിച്ചു. തിങ്കളാഴ്ച രാവിലെ മുതല്‍ വിവിധയിടങ്ങളില്‍ നിന്ന് മദ്യപിച്ച ശേഷം രാജേഷും പ്രതികളായ സനുവും ബിജുവും മറ്റൊരു സുഹൃത്തും ട്രാവന്‍കൂര്‍ റീജന്‍സിയില്‍ എത്തിയിരുന്നു. ബാറില്‍ രാജേഷ് ബഹളം ഉണ്ടാക്കിയതിനെത്തുടര്‍ന്ന് ജീവനക്കാര്‍ പുറത്തേക്ക് ഇറക്കിവിട്ടു. വീണ്ടും ബാറില്‍ കയറി മദ്യപിച്ച ശേഷം രാജേഷ് എതിര്‍വശത്തുള്ള ബാങ്കിന്റെ മുന്‍വശത്തെ തറയോട് പാകിയ സ്ഥലത്ത് കിടന്നു. ഇതിനോടകം പ്രതികള്‍ ഉള്‍പ്പെടെ എല്ലാവരും പോയി.
ചൊവ്വാഴ്ച്ച പുലര്‍ച്ചെ 12.45 നു തിരികെയെത്തിയ സനുവും ബിജുവും മദ്യപിച്ച് കിടക്കുകയായിരുന്ന രാജേഷിനെ ആയുധങ്ങള്‍ ഉപയോഗിച്ച് മര്‍ദിച്ചു. തുടര്‍ന്ന് എഴുന്നേറ്റ രാജേഷിനെ സനു തള്ളി താഴെയിടുകയായിരുന്നു. തെറിച്ചു താഴെ വീണ രാജേഷിന്റെ തലയ്ക്കേറ്റ പരുക്കാണ് മരണകാരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ഒളിവില്‍ പോയ പ്രതികള്‍ക്കായി സംസ്ഥാനമൊട്ടാകെ പോലീസ് സംഘം തിരച്ചില്‍ നടത്തിയിരുന്നു. ഇതര സംസ്ഥാനത്തേക്ക് രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെ ഇവരെ പന്തളം കുളനട ഭാഗത്ത് വച്ച് പോലീസ് സാഹസികമായി പിടികൂടുകയായിരുന്നു. ബാറില്‍ പ്രതികളും രാജേഷും മദ്യപിച്ചിരുന്നതിന്റെ പണം ഗൂഗിള്‍പേ വഴി ഒടുക്കിയത് ഒരു യുവതിയാണെന്ന് കണ്ടെത്തിയതോടെയാണ് ക്വട്ടേഷന്‍ ആക്രമണം എന്ന തരത്തിലേക്ക് അന്വേഷണം വഴി മാറിയത്.
സ്ഥലത്തു നിന്നു പോയ പ്രതികള്‍ പുലര്‍ച്ചെ ഒന്നരയോടെ വീണ്ടും ബൈക്കില്‍ തിരിച്ചെത്തി മരിച്ചു കിടക്കുന്ന രാജേഷിന്റെ ചിത്രം മൊബൈലില്‍ പകര്‍ത്തി മടങ്ങുന്നതിന്റെ സി.സി. ടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു. ദൃശ്യങ്ങള്‍ സ്മിതയ്ക്ക് അയച്ചു കൊടുക്കുന്നതിനായാണു ചിത്രീകരിച്ചതെന്ന് പ്രതികള്‍ പോലീസിനോട് സമ്മതിച്ചു. പ്രതികള്‍ക്ക് കൃത്യം നടത്തുന്നതിനായി മദ്യപിക്കുന്നതിനും സ്മിത പണം നല്‍കിയതായി പോലീസിനോട് സമ്മതിച്ചു. പ്രതികളുടെ മൊബൈല്‍ ഫോണില്‍ നിന്നും സ്മിതയുടെ ശബ്ദ സന്ദേശങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്. കൊല്ലപ്പെട്ട രാജേഷിന്റെ പോസ്റ്റുമോര്‍ട്ടത്തിനും മരണാനന്തര ചടങ്ങുകളിലും സ്മിത പങ്കെടുത്തിരുന്നു.
രാജേഷ് ചങ്ങനാശേരിയില്‍ നടത്തിയിരുന്ന മാരേജ് ബ്യൂറോ ഇപ്പോള്‍ സ്മിതയാണ് നടത്തുന്നത്. സ്ഥാപന നടത്തിപ്പുമായി ബന്ധപ്പെട്ട് രാജേഷും സ്മിതയും തമ്മില്‍ തര്‍ക്കം ഉണ്ടായിരുന്നു. തര്‍ക്കത്തെത്തുടര്‍ന്ന് രാജേഷ് സ്മിതയെ മര്‍ദിച്ചിരുന്നു. ഇതിന്റെ വിരോധത്തില്‍ സുഹൃത്തുക്കളോട് രാജേഷിനെ മര്‍ദിക്കാന്‍ സ്മിത നിര്‍ദേശം നല്‍കുകയായിരുന്നു. ഇത് സംബന്ധിച്ചുള്ള തെളിവുകള്‍ പോലീസിന് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഗൂഢാലോചനക്കുറ്റം ചുമത്തി സ്മിതയെ അറസ്റ്റ് ചെയ്തത്.
അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളെ ഇന്നലെ സംഭവ സ്ഥാലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. തുടര്‍ന്ന് മാവേലിക്കര ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ജില്ലാ പോലീസ് മേധാവി ചൈത്രാ തെരേസാ ജോണിന്റെ നിര്‍ദേശപ്രകാരം ചെങ്ങന്നൂര്‍ ഡിവൈ.എസ്.പി: കെ.എന്‍.രാജേഷ്, എസ്.എച്ച്.ഒ: എസ്.ബിജോയ്, എ.എസ്.ഐമാരായ പി.കെ.റിയാസ്, സജുമോള്‍, സീനിയര്‍ സി.പി.ഒമാരായ വിനോദ്കുമാര്‍, സജന്, ഉണ്ണിക്കൃഷ്ണപിള്ള, മുഹമ്മദ്ഷഫീഖ്, ശ്രീജിത്ത്, അരുണ്‍ ഭാസ്കര്‍, അനന്തമൂര്‍ത്തി എന്നിവരടങ്ങിയ സംഘമാണ് ഇവരെ പിടികൂടിയത്.






