
തിരുവനന്തപുരം: ജയിലില്‍ നിന്നും മോചിപ്പിക്കാന്‍ നിര്‍ദേശിക്കപ്പെട്ട തടവുപുള്ളികളുടെ പട്ടികയില്‍ ടി.പി. ചന്ദ്രശേഖരന് വധക്കേസിലെ മൂന്ന് പ്രതികള്‍ ഉള്‍പ്പെട്ട വിഷയം വന്‍ വിവാദമായിരിക്കെ ഇവരെ വിട്ടയയ്ക്കില്ലെന്ന് ജയില്‍ മേധാവി. പത്തുവര്‍ഷം ജയിലില്‍ കിടന്നവര്‍ എന്ന നിലയില്‍ പട്ടികയില്‍ ഇവര്‍ സ്വാഭാവികമായി ഉള്‍പ്പെടുകയായിരുന്നു ഇവരെന്നും പ്രതികള്‍ക്ക് ശിക്ഷാ ഇളവുകള്‍ നല്‍കരുത് എന്ന ഹൈക്കോടതി ഉത്തരവ് ജയില്‍ സൂപ്രണ്ട് ശ്രദ്ധിച്ചിട്ടുണ്ടാകില്ലെന്നും ജയില്‍ മേധാവി ബല്‍റാം കുമാര്‍ ഉപാദ്ധ്യായ പറഞ്ഞു.
സ്വാതന്ത്ര്യത്തിന്റെ 75 ാം വാര്‍ഷികത്തിന്റെ ഭാഗമായി ജയില്‍മോചനത്തിനായി പരിഗണിക്കപ്പെടുന്നവരുടെ പട്ടിക തയ്യാറാക്കിയപ്പോള്‍ പത്തുവര്‍ഷത്തിലേറെ ജയിലില്‍ കിടക്കുന്നവര്‍ എന്ന നിലയില്‍ ടിപി പ്രതികളും പട്ടികയില്‍ വന്നതാണെന്നും ഇദ്ദേഹം പറയുന്നു. ടി.പി. വധക്കേസിലെ ടി.കെ. രജീഷ്, മുഹമ്മദ് ഷാഫി, അണ്ണന് സിജിത്ത് എന്നിവരാണ് ശിക്ഷായിളവ് നല്കാനുള്ളവരുടെ പട്ടികയില്‍ ഇടം പിടിച്ചത്. ഇവരുടെ മോചവുമായി ബന്ധപ്പെട്ട് ജയില്‍ സൂപ്രണ്ട് സിറ്റി പോലീസ് കമ്മീഷണര്‍ക്ക് അയച്ച കത്താണ് വിവാദത്തിന് തുടക്കമിട്ടത്.
2022 ലെ സര്‍ക്കാര്‍ ഉത്തരവ് അനുസരിച്ച് മൂന്ന് പ്രതികളെ വിട്ടയയ്ക്കാന് ആലോചനയുണ്ടെന്നും അതിനാല്‍ ഇവരെക്കുറിച്ച് അന്വേഷണം ആവശ്യമുണ്ടെന്നുമായിരുന്നു കത്തില്‍ പറഞ്ഞിരുന്നത്. നേരത്തേ വിചാരണക്കോടതിയുടെ ശിക്ഷ ശരിവെച്ച് ഹൈക്കോടതിയില്‍ നിന്നും ഉത്തരവ് ഉണ്ടായിരുന്നു. പ്രതികളുടെ അപ്പീല്‍ തള്ളിയ കോടതി ഇവരുടെ ശിക്ഷ കൂട്ടുകയും ചെയ്തിരുന്നു. 20 വര്‍ഷം വരെ പ്രതികള്‍ക്ക് ശിക്ഷായിളവ് പാടില്ലെന്നായിരുന്നു ഹൈക്കോടതി പറഞ്ഞത്. ഇത്തരത്തില്‍ 59 പ്രതികളെയാണ് ജയില്‍ സൂപ്രണ്ടിന്റെ പട്ടികയില്‍ ഉള്ളത്.






