
തിരുവനന്തപുരം: ഇടവളേയക്ക്ശേഷം വീണ്ടും ഗവര്‍ണര്‍ സര്‍ക്കാര്‍ പോര്. സര്‍വകലാശാലാ പ്രതിനിധികളെ ഉള്‍പ്പെടുത്താതെ വിവിധ സര്‍വകലാശാല വിസി നിര്‍ണയ സമിതികള്‍ രൂപീകരിച്ച ഗവര്‍ണറുടെ നടപടിയെ നിയമപരമായി നേരിടാന്‍ സര്‍ക്കാര്‍. ആറ് സര്‍വകലാശാലകളിലെ വിസി നിര്‍ണയത്തിനാണ് ഗവര്‍ണര്‍ സെര്‍ച്ച് കമ്മിറ്റികള്‍ രൂപീകരിച്ചത്.
ഗവര്‍ണറുടെ നടപടി ചോദ്യം ചെയ്ത് അതാത് സര്‍വകലാശാലകള്‍ കോടതിയെ സമീപിക്കും. ഗവര്‍ണറുടെ സംഘപരിവാര്‍ കാവിവല്‍ക്കരണ ശ്രമങ്ങളെ നിയമപരമായി പ്രതിരോധിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു പ്രതികരിച്ചു. കേരള, കുഫോസ്, എംജി, കെടിയു, മലയാളം, കാര്‍ഷിക സര്‍വകലാശാലകളിലെ വിസി നിര്‍ണയത്തിനാണ് സമിതി രൂപീകരിച്ചത്. കേരള സര്‍വകലാശാലക്ക് രണ്ടംഗ സെര്‍ച്ച് കമ്മിറ്റിയാണ്. ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ് സോമനാഥ് ആണ് കമ്മിറ്റിയുടെ കണ്‍വീനര്‍.
ഇന്നലെയാണ് സംസ്ഥാനത്തെ ആറ് സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍ നിര്‍ണയത്തിന് സമിതി രൂപീകരിച്ച് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ വിജ്ഞാപനമിറക്കിയത്. സര്‍വകലാശാല പ്രതിനിധികളെ ഉള്‍പ്പെടുത്താതെ യുജിസിയുടെയും ചാന്‍സലറുടെയും പ്രതിനിധികള്‍ മാത്രമാണ് സമിതിയിലുള്ളത്. നേരത്തെ കോടതി കയറിയ വിഷയത്തില്‍ ഗവര്‍ണര്‍ വീണ്ടും പ്രകോപനം സൃഷ്ടിക്കുന്ന എന്ന വികാരത്തിലാണ് സര്‍ക്കാര്‍.
വിസി നിര്‍ണയത്തില്‍ ചാന്‍സലറുടെ അധികാരം കുറച്ച നിയമം രാഷ്ട്രപതിയുടെ പരിഗണനയിലായതിനാല്‍ കോടതി ഇടപെടല്‍ അല്ലാതെ വേറെ മാര്‍ഗമില്ലെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍. വിസി നിയമനത്തിനുള്ള ഗവര്‍ണറുടെ നീക്കം ജനാധിപത്യത്തിന്റെ മീതെയുള്ള കടന്നുകയറ്റമാണെന്നും മന്ത്രി ബിന്ദു പ്രതികരിച്ചു. സര്‍ക്കാര്‍ അതിന്റെ നിയമസാധുത പരിശോധിക്കും. ഉന്നത വിദ്യാഭ്യാസ രംഗത്തെ സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തടസം നില്‍ക്കുന്നതാണ് ചാന്‍സലര്‍ കൂടിയായ ഗവര്‍ണറുടെ ഭാഗത്ത് നിന്നുള്ള ഇടപെടലുകള്‍. ക്വാളിറ്റിയോ മെറിറ്റോ ഒന്നും പരിശോധിക്കാതെയാണ് ഗവര്‍ണര്‍ ചിലരെ നോമിനേറ്റ് ചെയുന്നത്. എബിവിപി പ്രവര്‍ത്തകര്‍ ആയതുകൊണ്ട് മാത്രം ചില ആളുകളെ നോമിനേറ്റ് ചെയുന്നു. കാവിവല്‍ക്കരണ ശ്രമങ്ങളെ നിയമപരമായി പ്രതിരോധിക്കുമെന്നും മന്ത്രി പറഞ്ഞു.






