
തിരുവനന്തപുരം: മുഖ്യമന്ത്രിക്കും സ്പീക്കര്‍ക്കും പിന്നാലെ തിരുവനന്തപുരം മേയര്‍ക്കും സിപിഎം തിരുവനന്തപുരം ജില്ലാകമ്മറ്റിയുടെ വിമര്‍ശനം. എല്ലാവരും പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്നാണ് ആരോപണം. തിരുവനന്തപുരം മേയറുടെ പെരുമാറ്റം പക്വതയില്ലാത്തതായി പോയെന്നും കെ.എസ്.ആര്.ടി.സി. ബസിലെ മെമ്മറി കാര്‍ഡ് നഷ്ടമായതിനാല്‍ രക്ഷപ്പെട്ടെന്നും മേയറുടെ പെരുമാറ്റം അഹങ്കാരം നിറഞ്ഞതായിരുന്നു എന്നും അഭിപ്രായമുയര്‍ന്നു.
ആര്യാരാജേന്ദ്രനും ഭര്‍ത്താവ് സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരേ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്. മേയറുടെ പെരുമാറ്റം പൊതുജനങ്ങള്‍ക്കിടയില്‍ അവമതിപ്പ് ഉണ്ടാക്കാന്‍ കാരണമായി രീതിയിലായിരുന്നു. മേയറും കുടുംബവും നടുറോഡില്‍ കാട്ടിയത് ഗുണ്ടായിസമായിരുന്നെന്നും വിമര്‍ശനമുയര്‍ത്തി. ബസിലെ മെമ്മറി കാര്‍ഡ് കിട്ടാതിരുന്നത് നന്നായെന്നും അല്ലായിരുന്നെങ്കില്‍ പാര്‍ട്ടി കുടുങ്ങിയേനെയെന്നും വിമര്‍ശനത്തില്‍ പറയുന്നു.
മെമ്മറി കാര്‍ഡ് കിട്ടിയിരുന്നെങ്കില്‍ ബസിനുള്ളിലെ സച്ചിന്‍ദേവിന്റെ പ്രകടനം കൂടി നാട്ടുകാര്‍ കണ്ടേനെയെന്നും പറഞ്ഞു. ബസ് നടുറോഡില്‍ തടഞ്ഞതിലും വിമര്‍ശനം. ഇക്കാര്യത്തില്‍ ആര്യയും സച്ചിന്‍ദേവും പക്വത കാട്ടിയില്ല. മുഖ്യമന്ത്രിക്കും സ്പീക്കറിനും യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു. പാര്‍ട്ടിപ്രവര്‍ത്തകര്‍ക്ക് മുമ്പില്‍ മുഖ്യമന്ത്രി ഇരുമ്പുമറ തീര്‍ക്കുന്നു. മുഖ്യമന്ത്രിയ്ക്ക് ഉന്നതരുമായാണ് ചെങ്ങാത്തമെന്നും സാധാരണ മനുഷ്യര്‍ക്ക് മുഖ്യമന്ത്രിയുടെ ഓഫീസില്‍ പ്രവേശനമില്ലെന്നും മുഖ്യമന്ത്രി മാധ്യമങ്ങളെ വരെ ശത്രുപക്ഷത്താക്കിയെന്നും വിമര്‍ശനത്തില്‍ പറയുന്നുണ്ട്.
എല്ലാ മാധ്യമങ്ങളും മാധ്യമപ്രവര്‍ത്തകരും പാര്‍ട്ടിക്ക് എതിരല്ലെന്നും ഇതില്‍ പറയുന്നു. സ്പീക്കര്‍ ഷംസീറിന്റെ ബിസിനസ് ബന്ധങ്ങളെയും വിമര്‍ശിച്ചു. ഷംസീറിന്റെ ബിസിനസ് ബന്ധങ്ങള്‍ പാര്‍ട്ടിക്കു നിരക്കുന്നതല്ല. അമിത്ഷായുടെ മകനെ കാറില്‍ കയറ്റി നടക്കുന്നയാളുമായിട്ടാണ് ഷംസീറിന് ചെങ്ങാത്തമെന്നും പറഞ്ഞു. നേരത്തേ മുഖ്യമന്ത്രിയ്ക്കെതിരേയും ജില്ലാകമ്മറ്റിയില്‍ രൂക്ഷവിമര്‍ശനം ഉയര്‍ന്നിരുന്നു. ഇത് വലിയ ചര്‍ച്ചയാകുകയും ചെയ്തു.






