
രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്റെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദി പ്രമേയ ചര്‍ച്ചയിൽ പ്രധാനമന്ത്രിയുടെ പ്രസംഗത്തിനിടെ ലോക്സഭയിൽ പ്രതിപക്ഷ ബഹളം. പ്രതിപക്ഷ അംഗങ്ങൾ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലാണ് മുദ്രാവാക്യം മുഴക്കി പ്രതിഷേധിച്ചത്. മണിപ്പൂരിൽ നിന്നുള്ള അംഗങ്ങൾക്ക് സംസാരിക്കാൻ അനുവാദം നൽകിയില്ലെന്ന് പറഞ്ഞായിരുന്നു പ്രതിഷേധം.
പ്രതിപക്ഷ അംഗങ്ങൾ പ്രതിപക്ഷ നേതാവിന്റെ ആവശ്യപ്രകാരം പാര്‍ലമെൻ്റിന്റെ നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധിച്ചു. മോദിയുടെ പ്രസംഗം 1 മണിക്കൂർ പിന്നിട്ടിട്ടും പ്രതിപക്ഷം ബഹളം തുടര്‍ന്നു. 2 വട്ടം പ്രസംഗം തടസ്സപ്പെട്ടു. പ്രതിപക്ഷ നടപടി ലോക്സഭയുടെ മര്യാദയ്ക്ക് ചേര്‍ന്നതല്ലെന്നും രാഹുൽ ഗാന്ധി ജനാധിപത്യ മര്യാദ കാണിക്കണമെന്നും അഞ്ച് കൊല്ലവും ഇതേ നിലയിൽ ബഹളം വെക്കാനാവില്ലെന്നും സ്പീക്കര്‍ ഓം ബിര്‍ള വിമര്‍ശിച്ചു.
എൻഡിഎ ലോകത്തെ ഏറ്റവും വലിയ തെരഞ്ഞെടുപ്പിൽ വിജയം നേടിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ പ്രസംഗത്തിൽ പറഞ്ഞു. പ്രതിപക്ഷത്തിൻ്റെ നിരാശ മനസ്സിലാകും. തെരഞ്ഞെടുപ്പിൽ അവരെ ജനം പരാജയപ്പെടുത്തി. ജനം മതേതരത്വത്തിന് വോട്ടു ചെയ്തു. പ്രീണന രാഷ്ട്രീയം ജനം തള്ളിക്കളഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.






