
തിരുവനന്തപുരം : ലോക്സഭാ തിരഞ്ഞെടുപ്പിൽ സിപിഎമ്മിനുണ്ടായ തോൽവിയിൽ വീണ്ടും തുറന്ന വിമർശനം നടത്തി മുതിർന്ന നേതാവ് തോമസ് ഐസക്. എൽഡിഎഫ് അടിത്തറയിലെ ഒരു വിഭാഗം വോട്ട് ബിജെപിയിലേക്ക് പോയെന്നും ഇത് ഗൗരവത്തോടെ പരിശോധിക്കണമെന്നും തോമസ് ഐസക്ക് ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് തോൽവിയിൽ സിപിഎം പരിശോധനകൾ തുടരുന്നതിനിടയിലാണ് തോമസ് ഐസക് സോഷ്യൽ മീഡിയ വഴി പ്രതികരണം നടത്തിയത്. ശബരിമല വിഷയം പോലുള്ള അനുകൂല ഘടകം ഇല്ലാതിരുന്നിട്ടും ബിജെപി വോട്ട് വർദ്ധിപ്പിച്ചു.
അമ്പലങ്ങളും ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട സമിതികളിൽ നിന്ന് പാർട്ടി അംഗങ്ങൾ പിൻവാങ്ങി. ഇത് ആർഎസ്എസിന് സഹായകരമായി. ജാതി സാമുദായിക സംഘടനകളെ സ്വാധീനിക്കാനുള്ള ശ്രമത്തിൽ ആർഎസ്എസും ബിജെപിയും ഒരു പരിധി വരെ വിജയിച്ചു. എൻഎസ്എസ് നേതൃത്വം ആർഎസ്എസിനെ അകറ്റിയെങ്കിലും കരയോഗങ്ങളിൽ വലിയ പങ്ക് ആർ എസ് എസ് നിയന്ത്രണത്തിലാണ്. ബിഡിജെഎസും ആർ എസ് എസ് ശാഖയോഗങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുന്നു. . ഏതൊക്കെ സാമൂഹ്യ വിഭാഗങ്ങളാണ് ബിജെപിയിലേക്ക് മാറിയതെന്ന് പഠിക്കണം. ഉറച്ച നിലപാടാണോ ഫ്ലോട്ടിങ് വോട്ടുകളുടെ സ്വഭാവമാണോ എന്നും പരിശോധിക്കണമെന്നും തോമസ് ഐസക്ക് ഫേസ്ബുക്കിൽ കുറിച്ചു
തോമസ് ഐസക്കിന്റെ ഫേസ്ബുക്കിൽ കുറിപ്പ്
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഏറ്റവും ആഘോഷിക്കപ്പെട്ട പ്രചാരണ കഥാപാത്രം ചട്ടിയുമായി പ്രതിഷേധിച്ച മറിയച്ചേടത്തി ആയിരുന്നു. കോൺഗ്രസിന്റെ പ്രചാരണ സൃഷ്ടിയായിരുന്നു അവർ. പക്ഷേ, ബിജെപി അവരെ ഏറ്റെടുത്തു. മോദിയോടൊപ്പം തൃശൂർ പ്രചാരണ റാലിയിൽ വേദിയിൽ സ്ഥാനം പിടിച്ചു. ഇതൊന്നു മാത്രം ഓർത്താൽ മതി സാമ്പത്തിക പ്രതിസന്ധി മൂലം പാവപ്പെട്ടവരുടെ ആനുകൂല്യങ്ങൾ കുടിശികയായത് എത്ര പ്രാധാന്യത്തോടെയാണ് തിരഞ്ഞെടുപ്പിൽ പ്രചാരണത്തിൽ ഉപയോഗിക്കപ്പെട്ടതെന്നു മനസിലാക്കാൻ.
കേന്ദ്രത്തിന്റെ് സാമ്പത്തിക ഉപരോധം മൂലം സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക നില കഴിഞ്ഞ ഇടതുപക്ഷ സർക്കാരിന്റെ അവസ്ഥയുടെ നേർവിപരീതമാണ്. ഈയൊരു സാഹചര്യത്തിൽ കഴിഞ്ഞ കാലത്തേതു പോലെ തന്നെ വിവിധ വികസന മേഖലകളിൽ പദ്ധതികൾ ഏറ്റെടുക്കാൻ ശ്രമിക്കുമ്പോൾ പാവപ്പെട്ടവരുടെ ആനുകൂല്യങ്ങൾ കുടിശികയാകും. എല്ലാറ്റിനുമുള്ള പണം ഇല്ല. അപ്പോൾ പാവപ്പെട്ടവർക്കു നൽകുന്ന ആനുകൂല്യങ്ങളും മറ്റും നൽകുന്നതിനാണ് പ്രഥമ മുൻഗണന നൽകേണ്ടത്. അതു കഴിഞ്ഞുള്ള തുക കൊണ്ടു വേണം മറ്റു വികസന പദ്ധതികൾ ഏറ്റെടുക്കാൻ. ഇത്തരമൊരു തിരുത്തൽ സർക്കാരിന്റെ മുൻഗണനകളിൽ കൊണ്ടുവരേണ്ടി വരുമെന്ന് തോമസ്ഐസക് പറഞ്ഞു .






