
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഫീല്‍ഡിങ് പരിശീലകനായി ദക്ഷിണാഫ്രിക്കന്‍ ഇതിഹാസം ജോണ്ടി റോഡ്സിനെ വേണമെന്ന ഗൗതം ഗംഭീറിന്റെ ആവശ്യം ബിസിസിഐ തള്ളിയെന്ന് റിപ്പോര്‍ട്ട്. ബൗളിങ് പരിശീലക സ്ഥാനത്തേക്ക് മുന്‍ കര്‍ണാടക പേസര്‍ വിനയ് കുമാറിന്റെ പേരും ഗംഭീര്‍ മുന്നോട്ടുവെച്ചിരുന്നു. എന്നാല്‍ ബിസിസിഐ ഇത് ആദ്യം തന്നെ തള്ളിയെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനുപിന്നാലെയാണ് ജോണ്ടി റോഡ്സിന്റെ പേരും ബിസിസിഐ തള്ളിയത്.
ഐപിഎല്ലില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സില്‍ മെന്ററായിരുന്ന ഗംഭീറിനൊപ്പം ഫീല്‍ഡിംഗ് പരിശീലകനായിരുന്നു റോഡ്സ്. റോഡ്സിനെ പരിഗണിക്കില്ലെന്ന് ബിസിസിഐ വ്യക്തമാക്കിയതിന് പിന്നാലെ കൊല്‍ക്കത്ത നൈറ്ററ് റൈഡേഴ്സ് ഫീല്‍ഡിംഗ് പരിശീലകനായ റിയാന്‍ ടെന്‍ ഡോഷെറ്റെയുടെ പേര് ഗംഭീര്‍ മുന്നോട്ടുവെച്ചെങ്കിലും പരിശീലകനും സഹ പരിശീലകരും ഇന്ത്യക്കാര്‍ തന്നെ മതിയെന്ന നിലപാടിലാണ് ബിസിസിഐ. ഇതിനിടെ ദ്രാവിഡിന് കീഴില്‍ ഫീല്‍ഡിംഗ് പരിശീലകനായിരുന്ന ടി ദിലീപിനെ തുടരാന്‍ അനുവദിക്കണമെന്ന ആവശ്യവും ബിസിസിഐക്ക് മുന്നിലുണ്ട്.
ബൗളിംഗ് പരിശീലകനായി മുന്‍ ഇന്ത്യന്‍ താരം വിനയ് കുമാറിന്റെ പേര് ഗംഭീര്‍ മുന്നോട്ട് വെച്ചെങ്കിലും ബിസിസിഐ ഇത് തള്ളിയിരുന്നു. പകരം മുന്‍ ഇന്ത്യന്‍ പേസറായ സഹീര്‍ ഖാനെയും ലക്ഷ്മിപതി ബാലാജിയെയുമാണ് ബൗളിംഗ് പരിശീലക സ്ഥാനത്തേക്ക് ഇപ്പോള്‍ പരിഗണിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ഏഴ് വര്‍ഷമായി പരിശീലക സംഘത്തില്‍ ഇന്ത്യക്കാരെ മാത്രമാണ് ബിസിസിഐ പരിഗണിക്കുന്നത്. 2014ല്‍ ഡങ്കന്‍ ഫ്ലെച്ചറാണ് ഇന്ത്യയുടെ മുഖ്യ പരിശീലകനായ അവസാന വിദേശ പരിശീലകന്. അതിനുശേഷം അനില്‍ കുംബ്ലെ, രവി ശാസ്ത്രി, രാഹുല്‍ ദ്രാവിഡ് എന്നിവരെയാണ് ബിസിസിഐ പരിശീലകരാക്കിയത്.
ചൊവ്വാഴ്ചയാണ് ഗൗതം ഗംഭീറിനെ ഇന്ത്യയുടെ മുഖ്യപരിശീലകനായി ബിസിസിഐ സെക്രട്ടറി ജയ് ഷാ പ്രഖ്യാപിച്ചത്. ട്വന്റി 20 ലോകകപ്പോടെ ഇന്ത്യയുടെ മുഖ്യപരിശീലക സ്ഥാനമൊഴിഞ്ഞ രാഹുല്‍ ദ്രാവിഡിന് പകരക്കാരനായാണ് ഗംഭീര്‍ എത്തിയിരിക്കുന്നത്. ഗൗതം ഗംഭീറിന്റെ നേതൃത്വത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഐപിഎല്‍ കിരീടമുയര്‍ത്തിയതാണ് മുഖ്യപരിശീലക സ്ഥാനത്തേക്ക് താരത്തെ പരിഗണിക്കുന്നതിൽ നിര്‍ണായകമായത്. ഈ മാസം അവസാനം നടക്കുന്ന ശ്രീലങ്കന്‍ പര്യടനത്തിന് മുമ്പ് ഗംഭീറിന്റെ സഹ പരിശീലകരെ ബിസിസിഐ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.




