
തിരുവനന്തപുരം : മംഗലപുരത്ത് ജനവാസമേഖലയിലിറങ്ങിയ കാട്ടുപോത്തിനെ മയക്കുവെടി വെച്ചു. മൂന്ന്തവണ മയക്കു വെടിവെച്ചിട്ടും പോത്ത് വിരണ്ടോടി.രണ്ട് വീടിന്റെ മതിലും പോത്ത് തകര്‍ത്തു . ഒടുവിൽ തെന്നൂർ ദേവീക്ഷേത്രത്തിന് സമീപം കാട്ടുപോത്ത് മയങ്ങി വീണു. വിശദമായ പരിശോധനകൾക്ക് ശേഷം കാട്ടുപോത്തിനെ വനത്തിൽ തുറന്നുവിടുമെന്നാണ് വിവരം.
കാടുപിടിച്ച നിരവധി പ്രദേശങ്ങളുള്ള ക്യാമ്പസിൽ കാട്ടുപന്നികളെ മുമ്പ് കണ്ടിട്ടുണ്ട്. എന്നാൽ കാട്ടുപോത്തിനെ കാണുന്നത് ആദ്യമായാണ്. പാലോട് വനമേഖലയിൽ നിന്നാണോ കാട്ടുപോത്ത് എത്തിയതെന്നാണ് സംശയം. രണ്ട് ദിവസമായി നാട്ടുകാർക്ക് ഇത്തരമൊരു സംശയം തോന്നിയിരുന്നുവെങ്കിലും ഇന്നലെയാണ് മൊബൈൽ ദൃശ്യമടക്കമുള്ളവ പുറത്ത് വന്നത്.
ഡിഎഫ്ഒ അടക്കമുള്ള വനം വകുപ്പ് ഉദ്യോഗസ്ഥർ ഇവിടെയെത്തി. രാവിലെ ചാണകവും കാൽ അടയാളവും കണ്ടെത്തിയിരുന്നു. ടെക്നോസിറ്റി ക്യാമ്പസിന് പുറകിൽ ഏക്കറുകളോളം സ്ഥലമാണ് കാട് പിടിച്ച് കിടക്കുന്നത്. അപകടകാരിയല്ല കാട്ടുപോത്തെന്നാണ് വനംവകുപ്പിന്റെ നിരീക്ഷണം. കാട്ടുപോത്ത് എവിടെ നിന്നാണ് വന്നതെന്ന് കണ്ടെത്തും. ഇതിനായി റൂട്ട് മാപ്പ് തയാറാക്കും. ടെക്നോസിറ്റിയിൽ കൂടുതൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുമെന്നും മന്ത്രി വിശദമാക്കി. പാലോട് വനമേഖലയിൽ നിന്ന് 12 കി.മീ അകലെയാണ് കാട്ടുപോത്തിനെ കണ്ടെത്തിയിട്ടുള്ളത്.






