
തിരുവനന്തപുരം: വഞ്ചിയൂരില്‍ എയര്‍ഗണ്‍ ഉപയോഗിച്ചുള്ള ആക്രമണം വെടിയേറ്റ ഷിനിയോടോ അദ്ദേഹത്തിന്റെ കുടുംബത്തോടോ ഉള്ള വ്യക്തിവൈരാഗ്യം തന്നെയെന്ന നിഗമനത്തില്‍ പോലീസ്. പ്രതിയെ പിടികൂടാന്‍ വിവിധ സംഘങ്ങളായി തിരിഞ്ഞുള്ള അന്വേഷണമാണ് നടക്കുന്നത്. വഞ്ചിയൂരില്‍ എത്താന്‍ യുവതി ഉപയോഗിച്ച കാര്‍ നമ്പര്‍ വ്യാജമാണെന്നും കണ്ടെത്തിയിട്ടുണ്ട്.
ആക്രമിച്ച സ്ത്രീ വഞ്ചിയൂരുള്ള വീടും പരിസരവും മനസ്സിലാക്കാന്‍ മുമ്പും എത്തിയിട്ടുള്ളതായി പോലീസ് സംശയിക്കുന്നുണ്ട്. വെടിവെച്ച ശേഷം അക്രമിയുടെ കാര്‍ ആറ്റിങ്ങല്‍ ഭാഗത്തേക്കാണ് സഞ്ചരിച്ചത്. സില്‍വര്‍ നിറത്തിലുള്ള സലേറിയ കാറിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അക്രമി എത്തിയ കാറില്‍ പതിച്ചിരുന്നത് മാസങ്ങള്‍ക്ക് മുമ്പ് കോഴിക്കോട്ടെ വ്യക്തിക്ക് വിറ്റ പറണ്ടോട് സ്വദേശിയുടെ സ്വിഫ്റ്റ് കാറിന്റെ നമ്പറായിരുന്നു. കൊറിയര്‍ കൊടുക്കാനെന്ന വ്യാജേനെയാണ് ഷിനിയുടെ വീട്ടിലെത്തിയത്.
ഷിനിയോട് പേര് ചോദിച്ച് അന്വേഷിച്ച് വന്നയാള്‍ തന്നെയാണെന്ന ഉറപ്പ് നേടിയ ശേഷമായിരുനന്ു വെടിവെച്ചത്. ഒരെണ്ണം കയ്യില്‍ കൊണ്ടു. ബാക്കിയെല്ലാം തറയിലാണ് പതിച്ചത്. നാഷണല്‍ ഹെല്‍ത്ത് മിഷന്‍ പി.ആര്‍.ഒയാണ് ഷിനി. പോലീസ് വിശദമായ തെളിവെടുപ്പ് നടത്തി വരികയാണ്. ആരാണ് വന്നതെന്നോ എന്തിനാണ് വന്നതെന്നോ വീട്ടുകാര്‍ക്ക് ഇതുവരെ വ്യക്തമായിട്ടില്ല. അന്വേഷണം തുടരുകയാണ്. ഷിനിക്ക് കൈയ്യില്‍ മാത്രമാണ് മുറിവുകള്‍ ഉള്ളത്.






