
കപൂര്‍ കുടുംബത്തില്‍ നിന്നെത്തി ബോളിവുഡ് സിനിമാ ആരാധകരുടെ ഹൃദയം കവര്‍ന്ന താരമാണ് രണ്‍ബീര്‍ കപൂര്‍. ഒരു കാലത്ത് ബോളിവുഡിന്റെ ചുള്ളന് ഹീറോയായിരുന്ന ഋഷി കപൂറിന്റെയും അഭിനേത്രിയായിരുന്ന നീതു കപൂറിന്റെയും മകനായ രണ്‍ബീര്‍, ആദ്യ സിനിമയിലൂടെ തന്നെ പ്രേക്ഷകരുടെ മനസ്സില്‍ തന്റേതായ ഒരിടം നേടി. പിന്നീട് ഒരുപാട് നല്ല കഥാപാത്രങ്ങള്‍ രണ്ബീറിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തി.
ബോളിവുഡ് അഭിനേത്രി ആലിയ ഭട്ടിനെയാണ് രണ്‍ബീര്‍ വിവാഹം ചെയ്തത്. മക്കളും മരുമക്കളും കൊച്ചുമക്കളുമടക്കം അഭിനയത്തില്‍ തിളങ്ങി നില്‍ക്കുന്നതാണ് കപൂര്‍ കുടുംബം. അര്‍ബുദ ചികിത്സ തുടങ്ങും മുമ്പു വരെ ഋഷി കപൂര്‍ അഭിനയലോകത്ത് സജീവമായിരുന്നു. നീണ്ട നാള് കാന്‍സറുമായി പോരാടിയ ശേഷമാണ് ഋഷി കപൂര്‍ മരണത്തിന് കീഴടങ്ങിയത്.
ഇപ്പോഴിതാ അച്ഛന് ഋഷി കപൂറിന്റെ മരണത്തെ തുടർന്നുണ്ടായ വൈകാരിക പോരാട്ടങ്ങളെക്കുറിച്ച് തുറന്നു പറയുകയാണ് രണ്‍ബീര്‍. പിതാവുമായുള്ള ബന്ധത്തിന്റെ സങ്കീർണ്ണതകളും പരമ്പരാഗതമായി സങ്കടം പ്രകടിപ്പിക്കാനുള്ള കഴിവില്ലായ്മയും താരം തുറന്നു പറഞ്ഞു. ‘‘കുട്ടിക്കാലം മുതൽ ഉച്ചത്തിൽ സംസാരിക്കുന്നവരെല്ലാം എന്നെ അസ്വസ്ഥനാക്കും. എന്റെ മാതാപിതാക്കൾ ഒരുപാട് വഴക്കുകളിലൂടെയാണ് കടന്നുപോയിരുന്നത്. ഞങ്ങൾ ഒരു ബംഗ്ലാവിലാണ് താമസിച്ചിരുന്നത്, അതിനാൽ ഞാൻ എന്റെ കുട്ടിക്കാലത്തിന്റെ ഭൂരിഭാഗവും ഗോവണിപ്പടികളിൽ ചെലവഴിച്ചു, അവരുടെ വഴക്കുകൾ കേട്ട് ഞാൻ എപ്പോഴും ഭയപ്പെട്ടിരുന്നു, അതിന്റെ അറ്റത്തായിരുന്നു ഞാന്‍...അവർ രണ്ടുപേരും ഒരു പരുക്കൻ പാച്ചിലൂടെയാണ് കടന്നുപോകുന്നതെന്ന് ഞാൻ കരുതുന്നു. എന്റെ സഹോദരി അടുത്തില്ല, അതിനാൽ എനിക്കായിരുന്നു വീട്ടിലെ ഉത്തരവാദിത്തങ്ങള്‍.
എന്റെ അമ്മ അവരുടെ വികാരങ്ങൾ എന്നോട് പറയുമായിരുന്നു. പക്ഷേ, അച്ഛൻ അത്ര പ്രകടമായിരുന്നില്ല. അദ്ദേഹത്തിന്റെ വീക്ഷണം ഞാൻ ഒരിക്കലും മനസ്സിലാക്കുകയോ കേൾക്കുകയോ ചെയ്തിട്ടില്ല. അമ്മയുമായി എനിക്ക് വളരെ നല്ലൊരു ആത്മബന്ധമുണ്ടായിരുന്നു. പക്ഷേ അച്ഛനുമായി അങ്ങനെയായിരുന്നില്ല. അകലെ നിന്ന് സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്നു ഞാന്‍. സത്യത്തില്‍ വളരെ ചെറുപ്പത്തില്‍ തന്നെ ഞാന്‍ കരയുന്നത് നിര്‍ത്തിയിരുന്നു, ഒഴിവാക്കിയിരുന്നു..." രൺബീർ പറയുന്നു.
ഋഷി കപൂറിന്റെ അവസാന സമയത്തേക്കുറിച്ചും താരം മനസ്സ് തുറക്കുന്നുണ്ട്.
"അച്ഛന് കൂടുതൽ സമയമില്ലെന്ന് ഒരു ഡോക്ടർ അറിയിച്ചപ്പോൾ ആശുപത്രിയിൽ വെച്ച് ഒരു പരിഭ്രാന്തി അനുഭവപ്പെട്ടു. ഞാൻ മുറിയിലേക്ക് പോയി. എനിക്കൊരു പരിഭ്രാന്തിയാണ് ഉണ്ടയത്. അത് എങ്ങനെ പ്രകടിപ്പിക്കണമെന്ന് എനിക്കറിയില്ലായിരുന്നു. എന്തൊക്കെയോ ഒരുപാട് കാര്യങ്ങൾ മനസ്സിലുണ്ടായിരുന്നു. പക്ഷേ ദുഃഖിച്ചതായി ഞാൻ കരുതുന്നില്ല, ആ നഷ്ടം മനസ്സിലാക്കുകയായിരുന്നു....’’ രണ്‍ബീര്‍ തുറന്നു പറഞ്ഞു.






