
വയനാട്ടിലെ പ്രകൃതിദുരന്തത്തെക്കുറിച്ചുള്ള വാര്‍ത്തകളാണ് കഴിഞ്ഞ കുറെ ദിവസങ്ങളായി കേരളജനതയെ നൊമ്പരപ്പെടുത്തി കൊണ്ടിരിക്കുന്നത്. ദുരന്തമുഖത്തു നിന്നുള്ള ഓരോ വാര്‍ത്തകളും ചിത്രങ്ങളും വീഡിയോകളുമെല്ലാം കണ്ണീരോടെയല്ലാതെ ആര്‍ക്കും കാണാനാകില്ല. ഉരുള്‍പൊട്ടലിന്റെ വാര്‍ത്ത വന്നതിനു പിന്നാലെ വര്‍ഷങ്ങള്‍ക്കു മുമ്പ് കുറിച്ച പശ്ചിമഘട്ടത്തെക്കുറിച്ചുള്ള മാധവ് ഗാഡ്ഗില്ലിന്റെ റിപ്പോർട്ടും ശ്രദ്ധിക്കപ്പെടുന്നുണ്ട്.
ഇപ്പോഴിതാ മാധവ് ഗാഡ്ഗില്ലിന്റെ റിപ്പോർട്ട് ഇനിയും അവഗണിക്കുന്നത് ദയനീയമാണെന്ന് ഇൻസ്റ്റഗ്രാമിലൂടെ കുറിക്കുകയാണ് രചന നാരായണൻകുട്ടി. ഗാഡ്ഗില്‍ റിപ്പോർട്ടിന്റെ സ്ക്രീൻ ഷോട്ടിനൊപ്പമാണ് താരം അഭ്യർത്ഥനയുമായി രംഗത്തുവന്നത്. നിർണായക ഉള്‍ക്കാഴ്ചകളും ശുപാർശകളും അവഗണിക്കുന്നത്, പ്രത്യേകിച്ച് വിദഗ്ധർ അവ സൂക്ഷ്മമായി സമർപ്പിച്ചതിന് ശേഷം, ഹ്രസ്വദൃഷ്ടി മാത്രമല്ല, പരിസ്ഥിതിക്കും പ്രാദേശിക സമൂഹങ്ങള്‍ക്കും അപകടകരമാണെന്നും താരം പറയുന്നു.
‘‘പശ്ചിമഘട്ടത്തെക്കുറിച്ചുള്ള ശ്രീ മാധവ് ഗാഡ്ഗിൽ കമ്മീഷൻ റിപ്പോർട്ട് പശ്ചിമഘട്ടത്തിന്റെ പരിസ്ഥിതിയെക്കുറിച്ച് അടിയന്തര ശ്രദ്ധയും നടപടിയും ആവശ്യപ്പെടുന്ന ഒരു സുപ്രധാന രേഖയാണ്. വളരെ വിപുലമായ ഗവേഷണത്തിലും വിദഗ്ധാഭിപ്രായത്തിലും അധിഷ്ഠിതമായ റിപ്പോർട്ട്, ഈ ജൈവവൈവിധ്യ ഹോട്ട്സ്പോട്ട് സംരക്ഷിക്കുന്നതിനുള്ള സുസ്ഥിര വികസന പ്രവർത്തനങ്ങളുടെ അടിയന്തിര ആവശ്യകത എടുത്തുകാണിക്കുന്ന ഒന്നാണ്. അത്തരം നിർണായക ഉൾക്കാഴ്ചകളും ശുപാർശകളും അവഗണിക്കുന്നത്, പ്രത്യേകിച്ച് വിദഗ്ധർ അവ സൂക്ഷ്മമായി സമർപ്പിച്ചതിന് ശേഷം, ഹ്രസ്വദൃഷ്ടി മാത്രമല്ല, പരിസ്ഥിതിക്കും പ്രാദേശിക സമൂഹങ്ങൾക്കും അപകടകരമാണ്. ഈ മുന്നറിയിപ്പുകൾ നാം ശ്രദ്ധിക്കേണ്ടതും ഭാവി തലമുറയ്ക്കായി പശ്ചിമഘട്ടത്തെ സംരക്ഷിക്കാനും ആവശ്യമായ നടപടികൾ നടപ്പിലാക്കേണ്ടത് വളരെ അത്യാവശ്യമാണ്.
മനുഷ്യരാശിക്ക് ഒരു ഓർമ്മപ്പെടുത്തൽ എന്ന നിലയിൽ: നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കുക എന്നത് ഒരു തിരഞ്ഞെടുപ്പ് മാത്രമല്ല, ഭാവി തലമുറകളോട് നാം കടപ്പെട്ടിരിക്കുന്ന ഉത്തരവാദിത്തമാണ്.
NB : ഇതിനെ കുറിച്ച് മിതമായ അറിവ് മാത്രം ഉണ്ടായിരുന്ന എനിക്ക് വ്യകതമായി കാര്യങ്ങൾ പറഞ്ഞു തന്ന, ഡിസാസ്റ്റർ മാനേജ്മെന്റ് വിദ്യാർത്ഥിനി കൂടിയായ എന്റെ ശിഷ്യക്ക് നന്ദി....’’ എന്നാണ് രചന കുറിച്ചിരിക്കുന്നത്.






