
പാരീസ്: ഇന്ത്യന്‍ സ്വപ്നങ്ങളെ വെള്ളിയണിയിച്ച് ഒളിമ്പിക്സ് ജാവലിനില്‍ ഇന്ത്യന്‍ താരം നീരജ് ചോപ്ര. ഇന്ത്യന്‍ താരത്തിന്റെ ഏറ്റവും വലിയ എതിരാളിയായി കണക്കാക്കുന്ന പാകിസ്താന്റെ അര്‍ഷദ് നദീമാണ് സ്വര്‍ണ്ണം നേടിയത്. തുടര്‍ച്ചയായി രണ്ട് ഒളിമ്പിക്സില്‍ മെഡല്‍ നേടുന്ന താരമായിട്ടാണ് നീരജ് ചോപ്ര ഇതോടെ മാറിയത്. 12 രാജ്യങ്ങള്‍ പങ്കെടുത്ത മത്സരത്തില്‍ ഇന്ത്യാ - പാക് പോരാട്ടമായിരുന്നു ഹൈലൈറ്റ്
89.45 മീറ്റര്‍ എറിഞ്ഞാണ് ഇന്ത്യക്കാരന് വെള്ളി നേടിയത്. ടോക്കിയോ 2020 ഒളിമ്പിക്സില്‍ സ്വര്‍ണമെഡല്‍ നേടിയ ത്രോയിലൂടെ ദശലക്ഷ കണക്കിന് ആളുകളുടെ ഹൃദയം കവര്‍ന്ന നീരജ് ചോപ്ര, പാരീസില്‍ വെള്ളി നേടിയതോടെ തന്റെ തൊപ്പിയില്‍ മറ്റൊരു തൂവല്‍ കൂടി ചേര്‍ത്തു. നീരജ് ചോപ്രയുടെ രണ്ടാം ഒളിമ്പിക് മെഡലാണിത്. തുടര്‍ച്ചയായി 85 മീറ്ററിനു മുകളില്‍ എറിഞ്ഞയാളെന്ന നേട്ടവും സ്വന്തമാക്കി.
സീസണിലെ ഏറ്റവും മികച്ച ത്രോ നടത്തിയെങ്കിലും പാക് എതിരാളിയെ നീരജിന് മറികടക്കാനായില്ല. പാക്കിസ്ഥാന്റെ അര്‍ഷാദ് നദീം ഒളിമ്പിക് റെക്കോഡോടെയാണ് സ്വര്‍ണം നേടിയത്. ഈ വിജയം നദീമിന്റെ ആദ്യ ഒളിമ്പിക് സ്വര്‍ണ്ണവും 1984 ന് ശേഷം പാകിസ്ഥാന്റെ ആദ്യത്തെ സ്വര്‍ണ്ണ മെഡലും ആയിരുന്നു. 92.97 മീറ്റര്‍ എറിഞ്ഞാണ് നദീം ഒളിമ്പിക് റെക്കോര്‍ഡ് തകര്‍ത്തത്. നാല് പതിറ്റാണ്ടിനിടെ ഒളിമ്പിക് സ്വര്‍ണ്ണം നേടുന്ന ആദ്യത്തെ പാകിസ്ഥാന് അത്ലറ്റായി ചരിത്രത്തില്‍ തന്റെ പേര് രേഖപ്പെടുത്തുകയും ചെയ്തു.
നോര്‍വേയുടെ ആന്‍ഡ്രിയാസ് തോര്ക്കില്ഡ്സെന് 2008 ബെയ്ജിംഗില്‍ 90.57 മീറ്റര്‍ എറിഞ്ഞ റെക്കോഡാണ് അര്‍ഷാദ് നദീം തിരുത്തിയത്. ഒളിമ്പിക് ചാമ്പ്യന്‍ നീരജ് ചോപ്രയെ ആദ്യശ്രമത്തില്‍ തന്നെ അര്‍ഷാദ് പിന്തള്ളിയിരുന്നു. തന്റെ രണ്ടാം ശ്രമത്തിലും അര്‍ഷാദ് അത് തുടര്‍ന്നു. ഗ്രനാഡയുടെ പീറ്റേഴ്സിനാണ് വെങ്കലം. 88.54 എറിഞ്ഞായിരുന്നു ആന്ഡേഴ്സണ് പീറ്റേഴ്സ് വെങ്കലം നേടിയത്.






