
പട്ന: ബിഹാറിലെ ഒരു ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് മൂന്ന് സ്ത്രീകളടക്കം ഏഴ് പേര് മരിച്ചു. 35 പേര്‍ക്ക് പരിക്കേറ്റു. ജെഹാനാബാദ് ജില്ലയിലെ ബാരാവര്‍ കുന്നുകളിലെ ബാബ സിദ്ധേശ്വര്‍ നാഥ് ക്ഷേത്രത്തിലാണ് അപകടമുണ്ടായത്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് പ്രദേശവാസികളുടെ ആശങ്ക. പരിക്കേറ്റവരെ മഖ്ദംപൂര്‍, സദര്‍ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
എല്ലാ വര്‍ഷവും ശ്രാവണ മാസത്തില്‍ നടക്കുന്ന പ്രതിഷ്ഠാ ചടങ്ങിനായി ഭക്തര്‍ ക്ഷേത്രത്തില്‍ ഒത്തുകൂടിയിരുന്നു. ഏഴ് മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടം ഹോസില്‍ എത്തിച്ചതായി ജഹാനാബാദിലെ ടൗണ്‍ ഇന്‍സ്പെക്ടര്‍ ദിവാകര്‍ കുമാര്‍ വിശ്വകര്‍മ സ്ഥിരീകരിച്ചു. കന്‍വാരികള്‍ തമ്മിലുള്ള തര്‍ക്കത്തിന്റെ ഫലമാണ് തിക്കിലും തിരക്കിലും കലാശിച്ചതെന്ന് ജില്ലാ മജിസ്ട്രേറ്റ് അലങ്കൃത പാണ്ഡെ പിടിഐയോട് വ്യക്തമാക്കിയിട്ടുണ്ട്.
ഉറ്റവരുടേയും ഉടയവുടേയും നഷ്ടത്തില്‍ കുടുംബങ്ങള്‍ വിലപിക്കുന്നതും പരിക്കേറ്റവര്‍ പ്രാദേശിക മഖ്ദുംപൂര്‍, സദര്‍ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നതിന്റെയും ജഹാനാബാദില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. തങ്ങളുടെ ഭാഗത്തുനിന്ന് യാതൊരു അനാസ്ഥയും ഉണ്ടായിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. ഒരു പൂക്കച്ചവടക്കാരനുമായി ഉണ്ടായ വാക്കേറ്റത്തിനെ തുടര്‍ന്ന് വോളണ്ടിയര്‍മാര്‍ ലാത്തിച്ചാര്‍ജ്ജ് നടത്തിയതാണ് തിക്കും തിരിക്കിനും കാരണമായതെന്നും ഇക്കാര്യത്തില്‍ ആരും ഇടപെട്ടിട്ടില്ലെന്നും ഒരു ഭക്തന് പറഞ്ഞു.
''തിക്കും തിരക്കും കുറയ്ക്കാന്‍ ഭരണകൂടം വേണ്ടവണ്ണം ക്രമീകരണം നടത്തിയിരുന്നില്ല. ക്രൗഡ് മാനേജ്മെന്റില്‍ ഏര്‍പ്പെട്ടിരുന്ന ചില എന്‍സിസി വോളന്റിയര്‍മാര്‍ ഭക്തര്‍ക്ക് നേരെ 'ലാത്തി' പ്രയോഗിച്ചു, ഇത് തിക്കിലും തിരക്കിലും കലാശിച്ചു.'' ബന്ധു പറഞ്ഞു. എന്നാല്‍ ഭരണകൂടത്തിന്റെ അനാസ്ഥ മൂലമാണ് ഇത് സംഭവിച്ചതെന്ന ആക്ഷേപം പക്ഷേ പോലീസ് തള്ളിയിട്ടുണ്ട്. ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ എന്‍സിസി വോളന്റിയര്‍മാര്‍ ലാത്തി ഉപയോഗിച്ചുവെന്നത് ജെഹാനാബാദ് സബ് ഡിവിഷണല്‍ ഓഫീസര്‍ വികാഷ് കുമാറും നിഷേധിച്ചിട്ടുണ്ട്.






