
കോഴിക്കോട്: ലോക്സഭാ തിരഞ്ഞെടുപ്പില്‍ വടകരയിലെ വിവാദ കാഫിര്‍ സ്ക്രീന്‍ഷോട്ട് ആദ്യം പ്രചരിച്ചത് ഇടത് സൈബര്‍ ഗ്രൂപ്പുകളിലെന്ന് പോലിസ് ഹൈക്കോടതിയില്‍. 2024 ഏപ്രില്‍ 25ന് ഉച്ചയ്ക്ക് 2.13ന് റെഡ് എന്‍കൗണ്ടര്‍ വാട്സ്ആപ്പ് ഗ്രൂപ്പിലാണ് സ്ക്രീന്‍ഷോട്ട് ആദ്യം പ്രത്യക്ഷപ്പെട്ടതെന്നും റബീഷ് എന്നയാളാണ് പോസ്റ്റ് ചെയ്തതെന്നും ഹൈക്കോടതിയില്‍ നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്
റെഡ് ബറ്റാലിയന് വാട്സ്ആപ്പ് ഗ്രൂപ്പില്‍ ഏപ്രില്‍ 25ന് ഉച്ചയ്ക്ക് 2.34ന് അമൽ റാം എന്ന വ്യക്തിയാണ് സ്ക്രീന്‍ഷോട്ട് പോസ്റ്റ് ചെയ്തു. വൈകീട്ട് മൂന്നിനാണ് അമ്പാടിമുക്ക് സഖാക്കള്‍ എന്ന ഫേസ്ബുക്ക് പേജില്‍ സ്ക്രീന്‍ഷോട്ട് പ്രചരിച്ചത്. അഡ്മിന് മനീഷാണ് ഇത് പോസ്റ്റ് ചെയ്തത്. രാത്രി 8.23ന് പോരാളി ഷാജിയുടെ ഫേസ്ബുക്ക് പേജിലും സ്ക്രീന്‍ഷോട്ട് പ്രചരിച്ചു. അഡ്മിന് അബ്ബാസാണ് ഇത് പോസ്റ്റ് ചെയ്തതെന്നും പോലിസ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
റെഡ് എൻകൗണ്ടർ ഗ്രൂപ്പിൽ സ്ക്രീൻഷോട്ട് ആദ്യം പോസ്റ്റ് ചെയ്ത റബീഷിനെ ചോദ്യം ചെയ്തിരുന്നു. സ്ക്രീൻഷോട്ടിന്റെ ഉറവിടം അറിയില്ലെന്നാണ് ഇയാൾ പറഞ്ഞത്. പോരാളി ഷാജി പേജ് ഉടമ വഹാബ് അബ്ദുവിന്റെയും അമൽ റാം, റബീഷ്,മനീഷ് എന്നിവരുടെയും മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്ത് വിദഗ്ധ പരിശോധനയ്ക്കയച്ചു. ശാസ്ത്രീയമായ അന്വേഷണം പുരോഗമിക്കുന്നുവെന്നും ഹൈക്കോടതിയില്‍ വടകര പോലിസ് അറിയിച്ചു.
അതേസമയം സ്ക്രീന്‍ ഷോട്ട് വിവാദത്തില്‍ മെറ്റ കമ്പനിയെടക്കം പ്രതി ചേർത്ത് കേസെടുത്തതായും പൊലീസ് അറിയിച്ചു. മെറ്റ കമ്പനിയെ മൂന്നാം പ്രതിയാക്കിയാണ് കേസെടുത്തിരിക്കുന്നത്. ഫേസ്ബുക്ക്, വാട്സ് ആപ് വിവരങ്ങൾ കൈമാറാത്തതിനാണ് മെറ്റയെ പ്രതി ചേർത്തത്.
വ്യാജ സ്ക്രീൻഷോട്ട് സംബന്ധിച്ച് ലീഗ് പ്രവര്‍ത്തകനായ പി കെ ഖാസിം നല്കിയ ഹര്‍ജി ജസ്റ്റിസ് ബെച്ചു കുര്യന് തോമസ് അധ്യക്ഷനായ സിംഗിള്‍ ബെഞ്ചിന്റെ പരിഗണനയിലാണുള്ളത്. ഇന്നലെ കോടതി ഹർജി പരിഗണിച്ചിരുന്നു. കേസിലെ ഗൂഢാലോചന, വ്യാജ സ്ക്രീന്‍ ഷോട്ട് എന്നിവയെക്കുറിച്ച് അന്വേഷിക്കാന്‍ പോലീസിന് നിര്‍ദ്ദേശം നല്‍കണമെന്നാണ് പി കെ ഖാസിം നല്കിയ ഹര്‍ജിയിലെ ആവശ്യം. കേസ് ഡയറി ഹാജരാക്കാൻ കൂടുതൽ സമയം വേണമെന്നും റിപ്പോർട്ട് സമർപ്പിച്ച്പോലീസ് ഇന്നലെ കോടതിയിൽ പറഞ്ഞു. കേസില്‍ പികെ ഖാസിമിന് എതിരെ പ്രഥമദൃഷ്ട്യാ തെളിവില്ലെന്നാണ് വടകര പോലീസ് ഹൈക്കോടതിയില്‍ നല്കിയ റിപ്പോര്‍ട്ട്. വ്യാജ സ്ക്രീന്‍ ഷോട്ട് പോസ്റ്റ് ചെയ്തതും പ്രചരിപ്പിച്ചതും പി കെ ഖാസിമിന്റെ മൊബൈല്‍ ഫോണില്‍ നിന്നാണെന്ന് കണ്ടെത്താനായിട്ടില്ല എന്ന് പൊലീസ് നേരത്തെ ഹൈക്കോടതിയെ അറിയിച്ചിരുന്നു.






