
കഴിഞ്ഞ ദിവസമാണ് താരസംഘടനയായ 'അമ്മ' സംഘടിപ്പിച്ച രണ്ട് ദിവസത്തെ നൃത്ത ശില്പശാലയായ 'അഭിനയ ഇന്റന്‍സീവ്' നടന്നത്. നടി സരയു ഏകോപിപ്പിച്ച നൃത്ത ശില്പശാലയില് രചന നാരായണന്‍കുട്ടിയുടെ നേതൃത്വത്തിലായിരുന്നു ക്ലാസ്. അമ്മ കോംപ്ലക്സ് ഹാളില്‍ നടന്ന ചടങ്ങില്‍ ശില്പശാലയില് പങ്കെടുത്തവര്‍ക്ക് മമ്മൂട്ടിയും ബേസില്‍ ജോസഫും സര്‍ട്ടിഫിക്കറ്റുകള്‍ സമ്മാനിക്കുകയും ചെയ്തു. ഇതിനിടയില്‍ നടിയും നര്‍ത്തകിയുമായ രചന നാരായണന് കുട്ടിയും മമ്മൂട്ടിയും തമ്മില്‍ രസകരമായ സംഭാഷണവും നടന്നു. രചന നാരായണന്‍കുട്ടിയുടെ പുതിയ ജോലിയെപ്പറ്റിയാണ് സഹപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ മമ്മൂട്ടി വെളിപ്പെടുത്തിയത്.
ഇപ്പോഴിതാ അതിന്റെ വീഡിയോയാണ്അ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്. "രചനയെ ടീച്ചര്‍ എന്ന് വിളിക്കുന്നതില്‍ തെറ്റൊന്നുമില്ല. രചന ഡാന്‍സ് ടീച്ചറാണ്. സാധാരണ ടീച്ചറൊന്നുമല്ല, ഡാന്‍സില്‍ പോസ്റ്റ്ഗ്രാജുവേഷന് പാസ് ആയ ആളാണ്. ടീച്ചര്‍ എന്നല്ല പ്രഫസര്‍ എന്നു വിളിച്ചോ. ഇത് ഞാന്‍ എങ്ങനെ അറിഞ്ഞു എന്നായിരിക്കും ഇപ്പോള്‍ രചന ആലോചിക്കുന്നത്...അല്ലേ? ഞാന്‍ എല്ലാം അറിയുന്നുണ്ട്’ ..." എന്നാണ് മമ്മൂട്ടി പറഞ്ഞത്.
മമ്മൂട്ടി പറഞ്ഞത് ഏറെ അമ്പരപ്പോടെയാണ് രചന കേട്ടത്. പിന്നെയതിന്റെ വാസ്തവം രചന വെളിപ്പെടുത്തി. "മമ്മൂക്ക ഇത് പറഞ്ഞപ്പോഴാണ് ഞാന്‍ ഒരു കാര്യം പറയാന്‍ വിട്ടുപോയെന്ന് ഓര്‍ത്തത്. ഞാന്‍ ഒരു ഇംഗ്ലിഷ് ടീച്ചര്‍ ആയിട്ടും ജോലി ചെയ്തിട്ടുണ്ട്. ഇപ്പോള്‍ ബെംഗളൂരില്‍ ഒരു യൂണിവേഴ്സിറ്റിയില്‍ ഡാന്‍സില്‍ പ്രഫസര്‍ ആയി ജോയിന്‍ ചെയ്തു. മമ്മൂക്ക ഇതെങ്ങനെ അറിഞ്ഞു എന്നാണു ഞാന്‍ ആലോചിക്കുന്നത്. മമ്മൂക്ക വരും എന്നത് ഒരു സര്‍പ്രൈസ് ആയിരുന്നു. അത് കേട്ടപ്പോള്‍ തന്നെ നമ്മുടെ വര്‍ക്ഷോപ്പിന്റെ ലക്ഷ്യം അതിന്റെ പൂര്‍ണതയില്‍ എത്തിയതുപോലെ തോന്നി. ചില വ്യക്തികളുടെ സാന്നിധ്യം നമ്മെ പ്രചോദിപ്പിക്കും. ഒരു ആക്ടര്‍ എന്ന നിലയില്‍ മമ്മൂക്ക നമുക്ക് ഒരു അദ്ഭുതമാണ്.
ഓരോ ദിവസവും അദ്ദേഹം കൂടുതല്‍ കൂടുതല്‍ പഠിക്കുകയും അദ്ദേഹം എന്താണെന്ന് നമ്മെ സ്ക്രീനിലും പുറത്തും കാണിച്ചു തരുന്നുണ്ട്. എനിക്ക് പലപ്പോഴും മറക്കാന്‍ പറ്റാത്ത കുറെ കാര്യങ്ങള്‍ മമ്മൂക്ക പലപ്പോഴായി പറഞ്ഞു തന്നിട്ടുണ്ട്. മമ്മൂക്ക ചിലപ്പോള്‍ അത് ഓര്‍ക്കുന്നുണ്ടാകില്ല. ഈ പഠനം മാത്രമല്ല ജീവിതത്തിലും നമ്മള് പല കാര്യങ്ങളും പഠിക്കും എന്ന് മമ്മൂക്ക കുറച്ചു മുന്‍പ് പറഞ്ഞിരുന്നു. എനിക്കും അതുപോലെ ഒരു ഉപദേശം കിട്ടിയിട്ടുണ്ട്. അത് ഞാന്‍ നിധിപോലെ കൊണ്ടു നടക്കുകയാണ്. ചില കാര്യങ്ങള്‍ നമ്മള് നേരിടുമ്പോൾ അതൊരു പഠനമായി എടുക്കാന്‍ എനിക്ക് അതുകൊണ്ട് കഴിയാറുണ്ട്... " രചന നാരായണന്‍കുട്ടി പറഞ്ഞു.
ആദ്യമായി ‘അമ്മ’ സംഘടിപ്പിച്ച ശില്പശാലയില് തിരഞ്ഞെടുത്ത 31 പേരാണ് പങ്കെടുത്തത്. പന്ത്രണ്ടു വയസ് മുതലുള്ളവര്‍ പങ്കെടുത്ത ക്യാമ്പിൽ ലണ്ടന്‍, ബെംഗളൂരു, മുംബൈ എന്നിവിടങ്ങളില്‍ നിന്നുള്ളവരുമുണ്ടായിരുന്നു. ‘അമ്മ’ പ്രസിഡന്റ് മോഹന്‍ലാലാണ് ശില്പശാല ഉദ്ഘാടനം ചെയ്തത്. ശില്പശാലയുടെ സമാപന ചടങ്ങിലാണ് മമ്മൂട്ടി എത്തിയത്.






