
വെല്ലൂര്‍: ദളിതര്‍ ദര്‍ശനം നടത്തിയതിന്റെ പേരില്‍ സവര്‍ണര്‍ തമിഴ്നാട്ടില്‍ ക്ഷേത്രം തല്ലിത്തകര്‍ത്തു. കെവി കുപ്പം താലൂക്കിലെ ഗെമ്മന്‍കുപ്പം ഗ്രാമത്തിന് സമീപമുള്ള കാളിയമ്മന്‍ ക്ഷേത്രമാണ് കഴിഞ്ഞയാഴ്ച ഒരു വിഭാഗം ജാതി ഹിന്ദുക്കള്‍ തകര്‍ത്തത്. പോലീസ് സംരക്ഷണം ഉണ്ടായിരുന്ന ക്ഷേത്രം അവര്‍ നോക്കി നില്‍ക്കേ ജെസിബി ഉപയോഗിച്ച് തകര്‍ത്തുകളയുകയായിരുന്നു.
ക്ഷേത്രത്തിലെ ആടിമാസ ആഘോഷങ്ങളില്‍ പങ്കെടുക്കുന്നതില്‍ നിന്ന് പട്ടികജാതി വിഭാഗത്തില്‍ പെട്ടവരെ അനുവദിക്കില്ലെന്ന് നേരത്തേ സവര്‍ണസമൂഹം വ്യക്തമാക്കി. എന്നാല്‍ ഈ തീരുമാനത്തെ ദളിതര്‍ ധിക്കരിച്ചിരുന്നു. ഇതോടെയാണ് ക്ഷേത്രം തകര്‍ത്തത്. ക്ഷേത്രത്തിലെ വിഗ്രഹങ്ങള്‍ എടുത്തുകൊണ്ടുപോകുകയും ചെയ്തു. ദലിതരുടെ പരാതിയുടെ അടിസ്ഥാനത്തില്‍, ജാതി ഹിന്ദു സമുദായത്തിലെ ഒരാള്‍ക്കെതിരെ എസ്സി/എസ്ടി (അതിക്രമങ്ങള്‍ തടയല്‍) നിയമപ്രകാരം കെവി കുപ്പം പോലീസ് കേസെടുത്തു.
ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ഓഗസ്റ്റ് 14 ന് യോഗം ചേര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് പോലീസ് കേസെടുത്തത്. ജനസംഖ്യയുടെ ഏകദേശം 50% വരുന്ന ഗ്രാമത്തിലെ ദലിതര്‍, പ്രസ്തുത ക്ഷേത്രത്തിലെ പ്രതിഷ്ഠ പ്രാഥമികമായി തങ്ങളുടെ സമുദായം വര്‍ഷങ്ങളായി ആരാധിച്ചിരുന്നതായി പറഞ്ഞു. കാലക്രമേണ മറ്റ് ജാതികളില്‍പ്പെട്ടവര്‍ ക്ഷേത്രത്തില്‍ ആരാധന തുടങ്ങിയെന്നും എന്നാല്‍ സമീപ വര്‍ഷങ്ങളില്‍ ദളിതര്‍ വിവേചനം നേരിടാന്‍ തുടങ്ങിയെന്നുമാണ് അവര്‍ ആരോപിക്കുന്നത്. ഗ്രാമത്തില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ അകലെ ഒരു പോറമ്പോക്ക് ഭൂമിയില്‍ സ്ഥാപിച്ച പ്രതിഷ്ഠയാണ് പ്രശ്നമുണ്ടാക്കിയത്. പിന്നീട് പ്രതിഷ്ഠയ്ക്ക് ചുറ്റും ഒരു ചെറിയ ക്ഷേത്രം നിര്‍മ്മിച്ചു.
ഈ ക്ഷേത്ര നിര്‍മ്മാണത്തിനായി പണമായും വസ്തുക്കളായും തങ്ങളും സംഭാവന നല്‍കിയതായി ദളിതര്‍ അവകാശപ്പെടുന്നു. എന്നാല്‍ പുതിയ കെട്ടിടത്തിന്റെ പൂജയ്ക്ക് പോലും വിളിച്ചില്ലെന്നും ഇവര്‍ പറയുന്നു. ഗ്രാമത്തിലെ ജാതി ഹിന്ദുക്കള്‍ വണ്ണിയര്‍, യാദവര്‍, ചെട്ടിയാര്‍, നായിഡു എന്നിവരുള്‍പ്പെടെയുള്ള ഒരു കൂട്ടം സമുദായങ്ങളെ ഉള്‍ക്കൊള്ളുന്നു എന്ന് വൃത്തങ്ങള്‍ പറഞ്ഞു. തമിഴ് മാസമായ ആടിയിലെ മൂന്നാമത്തെ വെള്ളിയാഴ്ചയായ ആഗസ്റ്റ് രണ്ടിന് നടത്താനിരുന്ന ആടി മാസ ആഘോഷങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ദളിതരോട് വ്യക്തമായി സവര്‍ണര്‍ പറഞ്ഞതായിട്ടാണ് വിവരം. ജാതിഹിന്ദുവായ ഡി ലോഗനാഥന്, എന്നയാള്‍ കാളിയമ്മന്‍ തന്റെ സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ട് ദലിതുകളെ ക്ഷേത്രത്തില്‍ നിന്നും അകറ്റി നിര്‍ത്താന്‍ നിര്‍ദ്ദേശിച്ചതായി പറഞ്ഞു. ജാതി ഹിന്ദുക്കള്‍ അവകാശവാദം ഏറ്റെടുക്കുകയുമായിരുന്നെന്നും പറയുന്നു.
ദളിതരെ ഒഴിവാക്കാനുള്ള തീരുമാനം ജാതി ഹിന്ദുക്കള്‍ എടുത്തതിനെ തുടര്‍ന്ന് സമുദായാംഗങ്ങള്‍ പോലീസില്‍ പരാതി നല്കി. തുടര്‍ന്ന് കെവി കുപ്പം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തുടര്‍ന്ന്, ഓഗസ്റ്റ് 2 ന് ദളിതര്‍ ജാതി ഹിന്ദുക്കളെ വെല്ലുവിളിക്കുകയും കാളിയമ്മന്‍ ക്ഷേത്രത്തില്‍ പൊങ്കല്‍ പാകം ചെയ്യുകയും ആഘോഷിക്കുകയും ചെയ്തു. ജാതി ഹിന്ദുക്കള്‍ പരിപാടി ബഹിഷ്കരിച്ചു. പിന്നീക് ആഗസ്റ്റ് 6 ന് പോലീസ് സംരക്ഷണം ഉണ്ടായിരുന്നിട്ടും ജാതി ഹിന്ദുക്കള്‍ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് ക്ഷേത്രം പൊളിച്ച് വിഗ്രഹം കൊണ്ടുപോയി.
ഡിഎസ്പി രവിചന്ദ്രന്റെ പിന്തുണയോടെയാണ് ക്ഷേത്രം പൊളിച്ചു നീക്കിയതെന്ന് ദളിതര്‍ പരാതിയില്‍ ആരോപിച്ചു. എന്നാല്‍ ആരോപണം ഇയാള്‍ നിഷേധിച്ചു, കേസ് റവന്യൂ വകുപ്പാണ് കൈകാര്യം ചെയ്യുന്നതെന്നും പറഞ്ഞ. അതേസമയം പോലീസ് ഉദ്യോഗസ്ഥര്‍ ഉണ്ടായിരുന്നിട്ടും ക്ഷേത്രം പൊളിക്കുന്നത് എങ്ങനെയെന്ന് അദ്ദേഹം പ്രതികരിച്ചില്ല. ഗ്രാമത്തിലെ ജാതി ഹിന്ദുക്കള്‍ ക്ഷേത്രം ലോഗനാഥന് നിര്‍മ്മിച്ചതാണെന്ന് അവകാശപ്പെട്ടു. ദലിതര്‍ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതിലും ആരാധന നടത്തുന്നതിലും തങ്ങള്‍ക്ക് വിഷമമില്ലെന്നും എന്നാല്‍ ക്ഷേത്രോത്സവം ഒരുമിച്ച് ആഘോഷിക്കാന്‍ അവര്‍ തയ്യാറല്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ലോഗനാഥന് പ്രതികരിക്കാന്‍ വിസമ്മതിച്ചു.






