
അമരാവതി : ആന്ധ്രയില്‍ മരുന്ന് നിര്‍മ്മാണ ഫാക്ടറിയില്‍ ഉണ്ടായ സ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 17 യായി . അനക്കപളളിയിലെ അച്യുതപുരം സ്പെഷ്യല്‍ ഇക്കണോമിക് സോണല്‍ സ്ഥിതി ചെയ്യുന്ന സ്വകാര്യ ഫാക്ടറിയില്‍ കെമിക്കല്‍ റിയാക്ടറിലാണ് സ്ഫോടനം ഉണ്ടായത്. ബുധനാഴ്ച ഉച്ചയ്ക്ക് 2.30നായിരുന്നു സംഭവം. വൈദ്യുതി ലൈനിലുണ്ടായ തകരാറു മൂലം തീ പടര്‍ന്നു പൊട്ടി തെറി ഉണ്ടായതായാണ് പ്രാഥമിമ വിവരം.
ആന്ധ്രപ്രദേശിലെ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ എസിയന്ഷ്യയിലാണ് സ്ഫോടനമുണ്ടായത്. അന്‍പതോളം തൊഴിലാളികള്‍ ഗുരുതര പരിക്കുകളോടെ ചികിത്സയില്‍ കഴിയുകയാണ്. സ്ഫോടനത്തില്‍ അടര്‍ന്നു പോയ ഫാക്ടറി മേല്‍ക്കൂരയുടെ സ്ലാബുകള്‍ പതിച്ചാണ് ആളുകള്‍ക്ക് പരിക്കേറ്റത്. മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡു ഇന്ന് സംഭവസ്ഥലം സന്ദര്‍ശിക്കും. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണത്തിനു നായിഡു ഉത്തരവിട്ടു.
സ്ഫോടനം ഉണ്ടായ നിമിഷങ്ങള്‍ക്കകം തന്നെ പരിസരപ്രദേശങ്ങളില്‍ മുഴുവന്‍ കനത്ത പുക ഉയര്‍ന്നു. കമ്പനിയില്‍ സ്ഥാപിച്ച റിയാക്ടറിന്റെ സമീപത്താണ് സ്ഫോടനമുണ്ടായതെന്നും റിയാക്ടറിന് തകരാര്‍ സംഭവിച്ചിട്ടില്ലെന്നും അനകപ്പള്ളി എസ് പി ദീപിക അറിയിച്ചു. എന്നാല്‍ സ്ഫോടനത്തിന്റെ ഉറവിടം ഇതുവരെ കണ്ടെത്താനായില്ലെന്ന് എസ് പി വ്യക്തമാക്കി. 200 കോടി രൂപ മുതൽമുടക്കിൽ 2019 ഏപ്രിലിലാണ് മരുന്ന് നിർമാണശാലയിൽ ഉൽപാദനം ആരംഭിച്ചത്.
അപകടസമയം കമ്പനിയില്‍ ഉച്ചഭക്ഷണ സമയമായതിനാല്‍ വലിയൊരു അപകടമാണ് ഒഴിവായത്. ആ സമയം ഷിഫ്റ്റില്‍ 391 ജീവനക്കാരാണ് ജോലിക്കുണ്ടായിരുന്നത്. എന്നാല്‍ ഇടവേള സമയമായതിനാല്‍ ഫാക്ടറിക്ക് അകത്ത് ജോലിക്കാര്‍ കുറവായത് കൊണ്ട് വലിയ ദുരന്തം ഒഴിവായി






