
തിരുവനന്തപുരം: പതിമൂന്നു വയസുമാത്രം പ്രായമായ മകളെ തിരികെ കിട്ടിയതിന്റെ ആശ്വാസത്തിലാണ് ആ അമ്മ. കഴിഞ്ഞദിവസം കുട്ടിയെ കാണാതായതു മുതല്‍ അവരാണ് ഏറെ വിഷമിച്ചതും. താന്‍ വഴക്കുപറഞ്ഞതിന്റെ പേരിലാണ് കുട്ടി വീടുവിട്ട് ഇറങ്ങിപോയതെന്ന കുറ്റബോധവും ആ മാതൃമനസിനെ വല്ലാതെ പിടിച്ചുലച്ചിരുന്നു. ഒന്നരദിവസം നീണ്ട തിരച്ചിലിനൊടുവില്‍ കുട്ടിയെ ലഭിച്ചുവെന്ന സന്ദേശം പിതാവിന് ലഭിച്ചപ്പോള്‍ ഏറെ ആഹ്ളാദിച്ചത് ആ അമ്മ തന്നെയായിരുന്നു.
അനിയത്തിയുമായി വഴക്കടിച്ചതിന്റെ പേരിലാണ് അസം സ്വദേശിയായ പതിമൂന്നുകാരിയെ അമ്മ തല്ലിയത്. അതിന്റെ വിഷമത്തിലാണ് കുട്ടി വീടുവിട്ടറിങ്ങിയതും. ആ കുറ്റബോധത്തില്‍ നീറുകയായിരുന്നു ആ അമ്മയും. തല്ലിയതിന്റെ പേരില്‍ അവള് വീടുവിട്ടുപോകുമെന്ന് താന്‍ കരുതിയിരുന്നില്ലെന്ന് കഴിഞ്ഞദിവസം കരച്ചിലിനിടയില്‍ അവര്‍ പറയുകയും ചെയ്തിരുന്നു.
കഴക്കൂട്ടത്തെ സ്കൂളില്‍ ഒരു വര്‍ഷമായി കൃഷിപ്പണി ചെയ്യുന്ന ഭര്‍ത്താവിനൊപ്പം താമസിക്കാന്‍ ഒരു മാസം മുന്‍പാണ് യുവതിയും കുട്ടികളും അസമില്നിന്നെത്തിയത്. ഇവിടെ സുഖമായി ജീവിക്കാം എന്നു ഭര്‍ത്താവ് പറഞ്ഞതനുസരിച്ചായിരുന്നു മക്കളുമായി അവര്‍ കേരളത്തിലേക്കു ട്രെയിന്‍ കയറിയത്. കാണാതായ കുട്ടി ജീവിതത്തിലാദ്യമായി ട്രെയിനില്‍ കയറിയതും അന്നായിരുന്നു.
ജീവിതം പച്ചപിടിക്കുന്നുവെന്ന തോന്നലുണ്ടായപ്പോഴാണ് അപ്രതീക്ഷിതമായ ഈ സംഭവം ഉണ്ടായത്. ചേച്ചി തന്നെ ഉപദ്രവിക്കുന്നതായി ഇളയ മകള്‍ ഫോണില്‍ വിളിച്ചു പറഞ്ഞതനുസരിച്ചാണ് സ്കൂളിലെ ജോലിക്കിടെ അമ്മ വീട്ടിലേക്ക് ഓടിയെത്തിയത്. ദേഷ്യത്തില്‍ കുട്ടിയെ അടിച്ച ശേഷം തിരികെ സ്കൂളിലേക്കു പോയി. ഒരടി കൊടുത്തതിന്റെ പേരില്‍ മകള്‍ എന്തിനു വീടുവിട്ടിറങ്ങിയെന്ന ചോദ്യത്തിന് മുന്നില്‍ ഉത്തരമില്ലാതെനിന്ന കുടുംബത്തിനു മുന്നിലേക്കാണ് ഒടുവില്‍ ആ ആശ്വാസവാര്‍ത്തയെത്തിയത്.
മകളെയൊന്നു കാണാന്‍ കാത്തിരിക്കുകയാണ് ആ കുടുംബം. നിയമനടപടികള്‍ കഴിഞ്ഞ് പോലീസ് കുട്ടിയെ തങ്ങള്‍ക്ക് കൈമാറിക്കഴിഞ്ഞാല്‍ ഉടന്‍ തന്നെ തിരികെ അസമിലേക്ക് പോകുമെന്നും കുടുംബം വ്യക്തമാക്കി.






