ട്രാവൽ ഇൻഷുറൻസ് അപേക്ഷയിൽ തീയതി തെറ്റായി രേഖപെടുത്തിയതിനാൽ ഇൻഷുറൻസ് തുക നിഷേധിക്കപ്പെട്ട യാത്രകാരന് ടൂർ ഓപ്പറേറ്റർ നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതി. എറണാകുളം ജില്ലാ ഉപഭോക്തൃ കോടതി ഇടപ്പള്ളി സ്വദേശി ചന്ദ്രമോഹൻ എറണാകുളത്ത് പ്രവർത്തിക്കുന്ന ട്രാവൽ ഏജൻസിക്കെതിരെ സമർപ്പിച്ച പരാതിയിലാണ്ഉത്തരവ്.
25 പേരുള്ള യാത്രസംഘം 2022 ജനുവരി 16 മുതൽ 26 വരെയുള്ള തീയതികളിലാണ് ഈജിപ്ത്, ജോർദാൻ ഉൾപ്പെടെയുള്ള സ്ഥലങ്ങളിലേക്ക് യാത്രതിരിച്ചത്. ടൂർ പാക്കേജിൽ ഇൻഷുറൻസ് കവറേജ് കൂടി ടൂർ ഓപ്പറേറ്റർ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ ഈജിപ്തിൽ നിന്ന് ജോർദാനിലേക്ക് മടങ്ങുകയായിരുന്ന യാത്ര സംഘത്തിന് കൊവിഡ് പരിശോധന നടത്തേണ്ടി വന്നു. പരാതിക്കാരൻ ഉൾപ്പെടെ ഏഴ് പേർ കൊവിഡ് പോസിറ്റീവായി. ഇവരുടെ യാത്ര മാറ്റിവെച്ച് ജോർദാനിൽ ആരോഗ്യ വകുപ്പിന്റെയും പോലീസിന്റെയും നിരീക്ഷണത്തിൽ ക്വാറന്റീനിൽ കഴിയേണ്ടിവന്നു.
കൊവിഡ് സ്ഥിരീകരിക്കുകയും പിന്നീട് മടങ്ങിയെത്തുകയും ചെയ്തവരിൽ നിന്ന് നിന്ന് ടൂർ ഓപ്പറേറ്റർ 24 ,500 രൂപ അധികമായി ഈടാക്കി. വിമാന യാത്രകൂലി, ട്ടൽ താമസം, ട്രാൻസ്പോർട്ടേഷൻ എന്ന ഇനത്തിലാണ് ഈ തുക. ഇൻഷുറൻസ് തുക ഉൾപ്പെടെ ചോദിച്ചു കൊണ്ട് പരാതിക്കാരൻ കമ്പനിയെ സമീപിച്ചെങ്കിലും അപേക്ഷ നിരസിക്കുകയാണ് ഇൻഷുറൻസ് കമ്പനി ചെയ്തത്. 2022 ഫെബ്രുവരി 16 മുതൽ 27 ഫെബ്രുവരി വരെയാണ് ഇൻഷുറൻസ് കവറേജ് ഉണ്ടായിരുന്നത്. എന്നാൽ യാത്രയുടെ യഥാർത്ഥ തീയതി അതായിരുന്നില്ല. ഇത് ടൂർ ഓപ്പറേറ്ററുടെ അശ്രദ്ധ കാരണമാണ് സംഭവിച്ചതെന്നായിരുന്നു പരാതി. പുതിയ വിമാന ടിക്കറ്റ് എടുക്കേണ്ടി വന്നതാണ് അധിക തുക വാങ്ങാൻ കാരണമെന്ന് കമ്പനിയും വാദിച്ചു.
പരാതിക്കാരന് അവകാശപ്പെട്ട ഇൻഷൂറൻസ് തുക നിഷേധിക്കപ്പെട്ടതിനു കാരണം ട്രാവൽ ഏജൻസിയുടെ ഭാഗത്തു നിന്നുള്ള സേവനത്തിലെ അപര്യാപ്തതയാണെന്ന് ഉപഭോക്തൃ കമ്മീഷൻ നിരീക്ഷിച്ചു. അതുകൊണ്ടുതന്നെ നഷ്ടപരിഹാരം ലഭിക്കാനുള്ള അവകാശം ഉപഭോക്താവിനുണ്ടെന്ന് ഡി ബി ബിനു അധ്യക്ഷനും, വി. രാമചന്ദ്രൻ , ടി.എൻ ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ ബഞ്ച് വ്യക്തമാക്കി. പരാതിക്കാരന് ചിലവാക്കേണ്ടി വന്ന 49,500 രൂപ ഉൾപ്പെടെ 74,500 രൂപ, 45 ദിവസത്തിനകം പരതികാരന് നൽകണമെന്ന് ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതി നിർദേശിച്ചു.






