
മലപ്പുറം: എ.ഡി.ജി.പി. എം.ആര്. അജിത് കുമാര്‍ ദാവൂദ് ഇബ്രാഹിമിനെ വെല്ലുന്ന കൊടുംക്രിമിനലാണെന്ന് പി.വി. അന്‍വര്‍ എം.എല്‍.എ. പത്തനംതിട്ട എസ്.പി: എസ്. സുജിത് ദാസ്, കരിപ്പൂര്‍ വഴി സ്വര്ണക്കടത്തുകാര് കടത്തുന്ന സ്വര്‍ണം തട്ടിയെടുത്തുവെന്നും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശി ഉത്തരവാദിത്വം നിര്‍വഹിക്കുന്നതില്‍ പരാജയമാണെന്നും പി.വി. അന്‍വര്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു.
അജിത് കുമാറിന്റെ ക്രിമിനല്‍ പ്രവര്‍ത്തനം പി. ശശിക്ക് അറിയുമോ എന്നത് പാര്‍ട്ടി അനേ്വഷിക്കട്ടെ. എല്ലാം കഴിഞ്ഞിട്ട് ഞാന്‍ വിശദമായ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്കു സമര്‍പ്പിക്കും. റിട്ട. ജഡ്ജിയുടെ മേല്‍നോട്ടത്തില്‍ സ്പെഷല്‍ അനേ്വഷണ സംഘമുണ്ടാക്കണം. - അന്‍വര്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം എ.ഡി.ജി.പി: അജിത് കുമാറിനെതിരേ ഉന്നയിച്ച ആരോപണങ്ങളിലും എസ്.പി: സുജിത് ദാസിന്റെ ഫോണ്‍ കോള്‍ ശബ്ദരേഖ പുറത്തുവിട്ടതിലും കൂടുതല്‍ കാര്യങ്ങള്‍ വിശദമാക്കാന്‍ മാധ്യമങ്ങളെ കാണുകയായിരുന്നു അന്‍വര്‍ കരിപ്പൂരിലെ സ്വര്‍ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട് അജിത് കുമാര്‍ ആളുകളെ കൊല്ലിച്ചിട്ടുണ്ടെന്നും വാദിയേയും പ്രതിയേയും മുന്നില്‍കൊണ്ടുവരുമെന്നും അന്‍വര്‍ പറഞ്ഞു. പി.വി.അന്‍വര്‍ എംഎല്‍എയുടെ ഗുരുതര ആരോപണങ്ങളില്‍ മുഖ്യമന്ത്രി സംസ്ഥാന പൊലീസ് മേധാവിയില്‍നിന്നു റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.
അന്‍വര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞ കാര്യങ്ങള്‍ ഇങ്ങനെ:
* എം.ആര്. അജിത് കുമാറിന്റെ റോള്‍ മോഡല്‍ ദാവൂദ് ഇബ്രാഹീമാണോയെന്ന് സംശയിച്ചുപോകും. അദ്ദേഹം ചെയ്ത കാര്യങ്ങള്‍ കേട്ടാല്‍ കേരളം ഞെട്ടും. അജിത് കുമാറിന്റെ ഭാര്യയുടെ ചില ഫോണ്‍ കോളുകള്‍ ഞെട്ടിപ്പിക്കുന്നതാണ്. കള്ളക്കടത്തിന് നേതൃത്വമേകുന്ന പ്രധാനികളോടാണ് സംസാരം.
* എല്ലാ മന്ത്രിമാരുടെയും ഫോണ്‍കോളുകള്‍ ചോര്‍ത്താന്‍ സൈബര്‍ സെല്ലില്‍ പ്രത്യേക സംഘമുണ്ട്. രാഷ്ട്രീയക്കാരുടെയും മാധ്യമപ്രവര്‍ത്തകരുടെയും ഫോണ്‍ ചോര്‍ത്തുന്നുണ്ട്. കുറ്റകൃത്യങ്ങള്‍ അനേ്വഷിക്കാനല്ല സൈബര്‍ സെല്‍ പ്രവര്‍ത്തിക്കുന്നത്. മൂന്ന് മാസമായി എന്റെ ഫോണ്‍ ചോര്‍ത്തുന്നുണ്ട്. പല പോലീസ് ഉദ്യോഗസ്ഥരുടെയും ഫോണ്‍കോള്‍ ഞാനും ചോര്‍ത്തിയിട്ടുണ്ട്. ഇനിയും ഒരുപാട് ഫോണ്‍ കോളുകള്‍ ടെലികാസ്റ്റ് ചെയîാനുണ്ട്. പലതും പുറത്തുവിട്ടിട്ടില്ല. ഗതികേട് കൊണ്ടാണ് സുജിത്ദാസിന്റെ ശബ്ദരേഖ പുറത്തുവിട്ടത്. ആഭ്യന്തര സുരക്ഷിതത്വം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ വിശ്വസിച്ച് ഏല്‍പ്പിച്ച ഉദ്യോഗസ്ഥരുടെ തനിനിറവും ദേശവിരുദ്ധ പ്രവൃത്തികളും പുറത്തറിയിക്കാന്‍ ഇതല്ലാതെ ഒരു മാര്‍ഗവും മുന്നില്‍ ഇല്ലായിരുന്നു. കേരള ജനതയോട് ക്ഷമ ചോദിക്കുന്നു.
* കസ്റ്റംസിലെ ബന്ധമുപയോഗിച്ച് സുജിത് ദാസ് കരിപ്പൂര്‍ വിമാനത്താവളം വഴിയെത്തുന്ന സ്വര്‍ണം തട്ടിയെടുത്തു. ഐ.പി.എസില്‍ വരും മുമ്പ് സുജിത് ദാസ് കസ്റ്റംസിലായിരുന്നു.
കസ്റ്റംസ് ഉദ്യോഗസ്ഥര്‍ സ്കാനിംഗില്‍ സ്വര്‍ണം കാണുന്നുണ്ടെങ്കിലും കാരിയറെ കടത്തിവിട്ട് പുറത്തുനില്‍ക്കുന്ന ഡാന്സാഫുകാരെ വിവരം അറിയിക്കും. കസ്റ്റംസ് ഇവരെ പിടിച്ചാല്‍ സി.സി.ടിവി. ഉള്ളതിനാല്‍ ഒരു ബിസ്കറ്റ് പോലും മാറ്റാനാകില്ല. എന്നാല്‍ പുറത്ത് അങ്ങനെയല്ല.
25 ബിസ്ക്കറ്റുണ്ടെങ്കില്‍ 10 ബിസ്കറ്റ് സംഘം എടുക്കും. ബാക്കി കസ്റ്റംസിന് കൊടുക്കും. സുജിത് ദാസിന്റെ പ്രത്യേക ടീമിലെ ഡാന്‍സാഫ് ഉദ്യോഗസ്ഥര്‍ ക്രിമിനലുകളാണ്. ലഹരി പിടിക്കാനെന്ന പേരില്‍ രൂപീകരിച്ച സംഘത്തിന്റെ ജോലി കള്ളക്കടത്ത് സ്വര്‍ണം തട്ടിയെടുക്കലാണ്. കസ്റ്റംസ് ഉദ്യോഗസ്ഥര്‍, സുജിത് ദാസ്, ഇതിന്റെയെല്ലാം തലവനായ എം.ആര്. അജിത് കുമാര്‍ എന്നിവര്‍ക്കെതിരായ തെളിവ് ഞാന്‍ കൊടുക്കും. തെളിവ് നശിപ്പിക്കാന്‍ വേണ്ടിയാണ് സുജിത് ദാസ് അവധിയില്‍ പോയത്. എം.ആര്. അജിത്കുമാര്‍ ജയിലിലേക്കാണ് പോകുന്നത്. സുജിത് ദാസിന്റെ വഴി സെന്‍ട്രല്‍ ജയിലാണ്.
* കൊന്നും കൊല്ലിച്ചും പരിചയമുള്ള വലിയ ഗുണ്ടാസംഘത്തോടു ജീവന് പണയം വച്ചാണു ഞാന്‍ ഏറ്റുമുട്ടുന്നത്. എന്റെ ജീവന് അപകടത്തിലാണ്. ഇങ്ങനെ മുന്നോട്ടുപോയാല്‍ പാര്‍ട്ടി സംവിധാനങ്ങളും മുഖ്യമന്ത്രിയും ഉത്തരം പറയേണ്ട ഘട്ടത്തിലേക്ക് എത്തിയിട്ടുണ്ട്. പാര്‍ട്ടിയെ നിലനിര്‍ത്താനാണു തുറന്നുപറച്ചില്‍. ഇന്ദിരാഗാന്ധി മരിച്ചത് അംഗരക്ഷകരുടെ വെടിയേറ്റാണ്. അങ്ങനെ മുഖ്യമന്ത്രിയെയും കൊലച്ചതിക്കു വിട്ടുകൊടുക്കില്ല. ഒന്നുകില്‍ ഞാന്‍ ഇല്ലാതാകും. ഇൗ കാര്യങ്ങളൊക്കെ എടുക്കാന്‍ നല്ലതുപോലെ പണം ചെലവാക്കിയിട്ടുണ്ട്.
ചിലരെയൊക്കെ വില കൊടുത്തു വാങ്ങേണ്ടി വന്നിട്ടുണ്ട്. ജീവനുണ്ടെങ്കില്‍ വിഷയവുമായി മുന്നോട്ടുപോകും. മുഖ്യമന്ത്രി അങ്ങേയറ്റം സത്യസന്ധനായി ജീവിക്കുന്ന വ്യക്തിയാണ്. വിഷയം പരസ്യമാക്കിയതിനെപ്പറ്റി അദ്ദേഹം എന്നോട് ചോദിക്കില്ല.-അന്‍വര്‍ പറഞ്ഞു.






