
തിരുവനന്തപുരം: പാപ്പനംകോട് സ്വകാര്യ ഇന്‍ഷുറന്‍സ് സ്ഥാപനത്തില്‍ കഴിഞ്ഞ ദിവസം ഉണ്ടായ തീപിടിത്തത്തിലെ ദുരൂഹത നീങ്ങി. ഭര്‍തൃമതി ആയ യുവതിയെ കുടുംബ വഴക്കിനെ തുടര്‍ന്ന് ആണ് സുഹൃത്ത് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയെന്ന് പോലീസ് വെളിപ്പെടുത്തി. സ്ഥാപനത്തിലെ ജീവനക്കാരി പാപ്പനംകോട് ശ്രീരാഗം റോഡില്‍ ദിക്കുബലിക്കളത്തിന് സമീപം താമസിക്കുന്ന വി.എസ്. വൈഷ്ണയും ആണ്‍സുഹൃത്ത് പള്ളിച്ചല്‍ മൊട്ടമൂട് ചെമ്മണ്ണുകുഴി ശിവശക്തിയില്‍ ബിനുകുമാറുമാണ് മരിച്ചതെന്ന് പോലീസ് സ്ഥിരീകരിച്ചു.
ഷോര്‍ട് സര്‍ക്യൂട്ട് ആകാം അപകട കാരണമെന്നാണ് ആദ്യം കരുതിയത്. എന്നാല്‍ കടയില്‍നിന്നു വഴക്ക് കേട്ടെന്നും തീ പിടിക്കുന്നതിന് മുമ്പ് പൊട്ടുന്ന ശബ്ദം കേട്ടെന്നും സമീപത്തുള്ളവര്‍ പറഞ്ഞിരുന്നു. വൈഷ്ണയുടെ ആദ്യ ഭര്‍ത്താവും ബിനുവും സുഹൃത്തുക്കളായിരുന്നു. ആദ്യ ഭര്‍ത്താവുമായി പിരിഞ്ഞതിനുശേഷം ബിനുവുമായി ഒരുമിച്ച് താമസിക്കുകയായിരുന്നു യുവതി. എന്നാല്‍ ഏഴു മാസമായി ബിനുവും വൈഷ്ണയും തമ്മില്‍ അകന്നു. നാലു മാസം മുമ്പ് ഇതേ സ്ഥാപനത്തില്‍ വച്ച് ഇരുവരും തമ്മില്‍ പ്രശ്നമുണ്ടായിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഒന്നരയോടെയാണ് പാപ്പനംകോട് പ്രവര്‍ത്തിക്കുന്ന സ്വകാര്യ ഇന്‍ഷുറന്‍സ് സ്ഥാപനത്തില്‍നിന്ന് പൊട്ടിത്തെറിയോടെ തീ ആളിപ്പടര്‍ന്നത്. രണ്ടാം നിലയിലുള്ള സ്ഥാനപത്തിലേക്ക് കയറി തീ കെടുത്താന്‍ പോലും നാട്ടുകാര്‍ക്ക് കഴിഞ്ഞില്ല. ഫയര്‍ഫോഴ്സെത്തി തീയണച്ചപ്പോഴാണ് കത്തി കരിഞ്ഞ നിലയില്‍ രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. വൈഷ്ണയെ തിരിച്ചറിഞ്ഞെങ്കിലും രണ്ടാമത്തെ മൃതദേഹം ആരുടേതാണെന്ന് ആദ്യം വ്യക്തമായിരുന്നുന്നില്ല. മൃതദേഹം ബിനുവിന്റേതാണെന്ന് തെളിയിക്കാന്‍ ഡി.എന്‍.എ. പരിശോധന നടത്തുമെന്ന് പോലീസ് വ്യക്തമാക്കി. സ്ഥലം പരിശോധിച്ച പോലീസിന് ഷോര്‍ട്ട് സര്‍ക്യൂട്ടല്ല അപകടകാരണമെന്ന് പ്രാഥമിക പരിശോധനയില്‍ മനസിലായിരുന്നു.
ഫോറന്‍സിക് പരിശോധനയില്‍ കത്തിക്കാന്‍ ഉപയോഗിച്ച മണ്ണെണ്ണ കൊണ്ടുവന്ന കുപ്പി കണ്ടെത്തിയിട്ടുണ്ട്. ബിനുവിന്റെ മൊട്ടമൂടുള്ള വീട്ടിന് സമീപത്തുനിന്ന് തോള് സഞ്ചിയുമായി ഓട്ടോയില്‍ കയറി ഇന്‍ഷുറന്‍സ് ഓഫീസിന് സമീപം ഇറങ്ങിയതിന്റെ സിസിടിവി ദൃശ്യങ്ങളും പോലീസിന് ലഭിച്ചു. തീവയ്ക്കുന്നതിന് മുമ്പ് ബിനു ഒരു സുഹൃത്തിനെ വിളിച്ച് സംസാരിച്ച കാര്യങ്ങളും കേസില്‍ നിര്‍ണായക തെളിവാകും. വൈഷ്ണയുടെ സഹോദരനെ ബന്ധപ്പെട്ടപ്പോഴാണ് കുടുംബപ്രശ്നങ്ങളുണ്ടെന്ന് വ്യക്തമായത്.
ബിനു ഉപദ്രവിക്കുന്നത് പതിവായതോടെ ഇയാളുമായി അകന്നുകഴിയുകയായിരുന്നു. ഇതു സംബന്ധിച്ച് ആറുമാസം മുന്‍പ് നേമം പോലീസില്‍ വൈഷ്ണ പരാതി നല്‍കിയിരുന്നു. ഏഴ് വര്‍ഷമായി വൈഷ്ണ ഇൗ സ്ഥാപനത്തില്‍ ജോലി ചെയ്യുകയായിരുന്നു. ഇവര്‍ക്ക് രണ്ടാം ക്ലാസിലും മൂന്നാം ക്ലാസിലും പഠിക്കുന്ന കുട്ടികളുണ്ട്. അമ്മയോടൊപ്പം വാടക വീട്ടിലായിരുന്നു താമസം.






