
കൊല്ലം: കാറിടിച്ചതിനെ തുടര്‍ന്ന് സ്കൂട്ടറില്‍ നിന്നും നിലത്ത് വീണ കുഞ്ഞുമോളുടെ മേല്‍ കാര്‍ കയറ്റിയിറക്കാന്‍ താന്‍ പറഞ്ഞില്ലെന്ന്് മൈനാഗപ്പള്ളി അപകടത്തിലെ പ്രതികളില്‍ ഒരാളായ ഡോ. ശ്രീകുട്ടി. അജ്മല്‍ തന്നെ കുടിപ്പിക്കുകയായിരുന്നു എന്നും തന്നില്‍ നിന്നും അജ്മല്‍ വാങ്ങിയ പണവും സ്വര്‍ണ്ണവും തിരിച്ചുപിടിക്കാനാണ് കൂട്ടുകെട്ട് തുടര്‍ന്നതെന്നും ശ്രീകുട്ടി പോലീസിന് നല്കിയ മൊഴിയില്‍ പറഞ്ഞു.
കാര്‍ സ്കൂട്ടറിലിടിച്ച് നിലത്തേക്ക് വീണ കുഞ്ഞുമോളുടെ ശരീരത്തിലൂടെ കാര്‍ കയറ്റിയിറക്കാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും ആള് കാറിനടിയില്‍ ഉണ്ടെന്ന വിവരം അറിഞ്ഞിരുന്നില്ലെന്നും ഇവര്‍ പറഞ്ഞു. കേസിലെ ഒന്നാംപ്രതി അജ്മല്‍ നിര്‍ബ്ബന്ധിച്ച് മദ്യം കുടിപ്പിച്ചതാണെന്നും മൊഴി നല്‍കിയിട്ടുണ്ട്. അപകടം നടക്കുന്ന സമയത്ത് ഇരുവരും മദ്യപിച്ചിരുന്നതായി പോലീസ് കണ്ടെത്തിയിരുന്നു.
എന്നാല്‍ അജ്മലും ശ്രീക്കുട്ടിയും മദ്യത്തിനും രാസലഹരിക്കും അടിമകളാണെന്നാണ് പൊലീസ് പറയുന്നത്. അപകടത്തിന്റെ തലേന്ന് ഇവര്‍ താമസിച്ച ഹോട്ടല്‍ മുറിയില്‍ വെച്ച് എംഡിഎംഎയും മദ്യവും ഉപയോഗിച്ചതിന്റെ തെളിവുകള്‍ കിട്ടിയിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. 14 ന് ഹോട്ടലില്‍ ഒരുമിച്ച് താമസിച്ച സമയത്ത് ഇവര്‍ ലഹരി ഉപയോഗിച്ചിരുന്നതായി പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി.
ഇവര്‍ക്ക് എവിടെ നിന്നാണ് ലഹരിമരുന്ന് കിട്ടുന്നതെന്ന് അന്വേഷിക്കാനുള്ള നീക്കത്തിലാണ് പോലീസ് ഇപ്പോള്‍. കരുനാഗപ്പള്ളിയിലെ ഹോട്ടലിലാണ് ഇരുവരും മുറിയെടുത്തത്. മുമ്പ് പലപ്പോഴും ഇവര്‍ ഇതേ ഹോട്ടലില്‍ മൂന്ന് തവണ മുറിയെടുത്തിട്ടുണ്ട്. ഈ ഹോട്ടലില്‍ നിന്നും മദ്യക്കുപ്പികളും പോലീസ് കണ്ടെത്തിയിട്ടുണ്ട്. നിലവില്‍ അജ്മലിനെതിരേ കൊലക്കുറ്റവും ശ്രീകുട്ടിക്കെതിരേ പ്രേരണാകുറ്റവുമാണുള്ളത്്.
അപകടം നടന്ന സ്ഥലത്ത് പോലീസ് ഇരുവരുമായി എത്തി തെളിവെടുപ്പ് നടത്തിയിരുന്നു. അജ്മലിനും ശ്രിക്കുട്ടിക്കുമെതിരെ വലിയ രീതിയില്‍ തന്നെ ജനരോഷമുയര്‍ന്നു. അപകടം നടന്ന അനൂര്‍കാവില്‍ അജ്മലിനെയും ശ്രീക്കുട്ടിയെയും എത്തിച്ചെങ്കിലും നാട്ടുകാര്‍ പ്രകോപിതരായ സ്ഥിതിയില്‍ പുറത്തിറക്കാനായില്ല. ഒടുവില്‍ ശ്രീക്കുട്ടിയെയും വാഹനത്തിന് പുറത്തിറക്കാതെ തെളിവെടുപ്പ് നടത്തി.






