
കൊച്ചി: തന്നെച്ചൊല്ലി ഉറ്റവരും പാര്‍ട്ടിയും കൈയാങ്കളി നടത്തുന്നതറിയാതെ സഖാവ് എം.എം. ലോറന്‍സ് നിത്യനിദ്രയില്‍. ജീവിതം തൊഴിലാളി പ്രസ്ഥാനത്തിനും പാര്‍ട്ടിക്കുമായി സമര്‍പ്പിച്ച അദ്ദേഹത്തിന്റെ ഭൗതികശരീരം ഒടുവില്‍ നിയമക്കുരുക്കില്‍പ്പെട്ട് മോര്‍ച്ചറിത്തണുപ്പില്‍!
അന്തരിച്ച സി.പി.എം. നേതാവ് എം.എം. ലോറന്‍സിന്റെ മൃതദേഹം വൈദ്യപഠനത്തിനു വിട്ടുകൊടുക്കാനുള്ള പാര്‍ട്ടി തീരുമാനത്തിനെതിരേ മകള്‍ ആശ ലോറന്‍സ് അവസാനനിമിഷം ഹൈക്കോടതിയെ സമീപിച്ചതിനേത്തുടര്‍ന്ന്, പൊതുദര്‍ശനം നടന്ന എറണാകുളം ടൗണ്‍ ഹാളില്‍ ഇന്നലെ ഉച്ചകഴിഞ്ഞുണ്ടായതു നാടകീയരംഗങ്ങള്‍. വാക്കേറ്റത്തിനും കൈയാങ്കളിക്കുമിടെ പോലീസ് സഹായത്തോടെ മൃതദേഹം എറണാകുളം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി.
മൃതദേഹം തത്കാലം മോര്‍ച്ചറിയിലേക്കു മാറ്റാനും 1957-ലെ കേരള അനാട്ടമി ആക്റ്റ് പ്രകാരം മെഡിക്കല്‍ കോളജ് അധികൃതര്‍ തീരുമാനമെടുക്കാനുമായിരുന്നു ഹൈക്കോടതി നിര്‍ദേശം. പിതാവിന്റെ സംസ്കാരം ക്രിസ്തീയ ആചാരപ്രകാരം നടത്തണമെന്നാണ് ആശയുടെ ആവശ്യം. എന്നാല്‍, ആശയുടെ നീക്കങ്ങള്‍ രാഷ്ട്രീയപ്രേരിതമാണെന്നു സഹോദരന് അഡ്വ. എം.എല്‍. സജീവന് ആരോപിച്ചു. ടൗണ്‍ ഹാളില്‍നിന്നു മൃതദേഹം ആശുപത്രിയിലേക്കു മാറ്റുന്നതിനിടെയായിരുന്നു വികാരവിക്ഷുബ്ധമായ രംഗങ്ങള്‍. മകള്‍ ആശ മൃതദേഹപേടകത്തില്‍ കെട്ടിപ്പിടിച്ചു കരഞ്ഞ് പ്രതിഷേധമുയര്‍ത്തി. ആശയുടെ മകനും സമീപത്തുണ്ടായിരുന്നു.
ഇതോടെ, സി.പി.എം. വനിതാപ്രവര്‍ത്തകര്‍ വിടവാങ്ങല്‍ മുദ്രാവാക്യം മുഴക്കി. ''ഇല്ലായില്ല മരിക്കുന്നില്ല, ജീവിക്കുന്നു ഞങ്ങളിലൂടെ'' എന്ന മുദ്രാവാക്യമുയര്ന്നതോടെ ആശ ''സി.പി.എം മൂര്‍ദാബാദ്' വിളിച്ചു. മൃതദേഹപേടകം എടുക്കാന്‍ വന്നവരെ തടഞ്ഞു. ഇതോടെ സി.പി.എം. വനിതാപ്രവര്‍ത്തകരും റെഡ് വോളണ്ടിയേഴ്സും ചേര്‍ന്ന് ബലപ്രയോഗത്തിലൂടെ ആശയേയും മകനെയും മാറ്റാന്‍ ശ്രമിച്ചു. ഉന്തിനും തള്ളിനുമിടയില്‍ ആശ നിലത്തുവീണു. മകനെ പാര്‍ട്ടി പ്രവര്‍ത്തകര്‍ തള്ളിമാറ്റി. തുടര്‍ന്ന്, റെഡ് വോളണ്ടിയര്‍മാര്‍ മൃതദേഹപേടകം ആംബുലന്‍സില്‍ കയറ്റി.
മൃതദേഹം സംസ്കരിക്കണോ വൈദ്യപഠനത്തിനു വിട്ടുനല്കണോയെന്ന കാര്യത്തില്‍ മക്കളുടെ വാദങ്ങളും കേട്ടശേഷമാകും ഹൈക്കോടതിയുടെ അന്തിമതീരുമാനം. ലോറന്‍സ് അന്ത്യാഭിലാഷം രേഖപ്പെടുത്തിവച്ചിട്ടുണ്ടോയെന്നു പരിശോധിക്കുമെന്ന് മകന് സജീവന് പറഞ്ഞു. മൃതദേഹം പഠനാവശ്യത്തിനു നല്‍കണമെന്ന് അച്ഛന് പറഞ്ഞിട്ടില്ലെന്നാണ് ആശയുടെ വാദം.
മാതാപിതാക്കള്‍ മതാചാരപ്രകാരമാണു വിവാഹിതരായത്. അമ്മയെ അടക്കംചെയ്ത പള്ളിയില്‍, അതേ കല്ലറയ്ക്കു സമീപം പിതാവിന്റെ മൃതദേഹവും അടക്കം ചെയ്യണമെന്നാണു തന്റെ ആഗ്രഹമെന്നും അവര്‍ പറഞ്ഞു. ബന്ധുക്കളുടെ അനുമതിയോടെയാണു മൃതദേഹം മെഡിക്കല്‍ കോളജിനു വിട്ടുനല്‍കാന്‍ തീരുമാനിച്ചതെന്നു സി.പി.എം. ജില്ലാ സെക്രട്ടറി സി.എന്‍. മോഹനന് പറഞ്ഞു.






