
മലപ്പുറം: സാമ്പത്തിക തര്‍ക്കത്തില്‍ ഇടനിലക്കാരനായി നിന്ന് പി.ശശി ലക്ഷങ്ങള്‍ തട്ടുന്നയാളെന്ന് പി.വി. അന്‍വര്‍. ചില കേസുകള്‍ പി. ശശി ഇടപെട്ട് ഒത്തു തീര്‍പ്പാക്കിയെന്നും മുഖ്യമന്ത്രിയുടെ ഓഫീസില്‍ പരാതികളുമായി എത്തുന്ന സുന്ദരികളായ സ്ത്രീകളുടെ ഫോണ്‍നമ്പറുകള്‍ വാങ്ങുന്ന പരിപാടിയുണ്ടെന്നും ആക്ഷേപം. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് നല്കിയ പരാതി പി.വി. അന്‍വര്‍ പുറത്തുവിട്ടു.
ഗുരുതരമായ ആരോപണമാണ് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിക്കെതിരേ ഇതില്‍ പറഞ്ഞിരിക്കുന്നത്. സാമ്പത്തിക തര്‍ക്കത്തില്‍ ഇടനിലക്കാരന് ആയി നിന്ന് പി ശശി ലക്ഷങ്ങൾ തട്ടുന്നതായാണ് പ്രധാന ആരോപണം. മുഖ്യമന്ത്രിയുടെ ഓഫീസില്‍ പരാതികളുമായി എത്തുന്ന സുന്ദരികളായ സ്ത്രീകളുടെ ഫോണ്‍നമ്പറുകള്‍ പി ശശി വാങ്ങിവെയ്ക്കാറുണ്ടെന്നും അവരുമായി പിന്നീട് ശൃംഗാര ഭാവത്തില്‍ സംസാരിക്കുമെന്നും പറഞ്ഞു.
ചില പരാതിക്കാരോട് ഈ രീതിയില്‍ സംസാരിച്ചതോടെ ഫോണ്‍ കോളുകള്‍ പലരും എടുക്കാതെ ആയെന്നും പറഞ്ഞു. കേസന്വേഷണത്തെ കുറിച്ച് അന്വേഷിക്കാന്‍ എന്ന രീതിയിലാണ് സംസാരമെന്നും പി ശശിയെ സ്ഥാനത്ത് തുടരാന്‍ അനുവദിച്ചാല്‍ താങ്ങാന്‍ കഴിയാത്ത വിധത്തിലുള്ള നാണക്കേട് പാര്‍ട്ടിക്കും മുഖ്യമന്ത്രിക്കുമുണ്ടാകുമെന്നും പി വി അന്‍വര്‍ പറയുന്നു.
ഷാജന് സ്കറിയ വിഷയത്തില്‍ ഇടപെട്ടപ്പോഴാണ് തങ്ങള്‍ തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളായെന്ന് അന്‍വര്‍ പറയുന്നു. പി ശശിക്ക് തന്നോട് വൈരാഗ്യമാണ്. തന്റെ ഉടമസ്ഥതയിലുള്ള പാര്‍ക്കില്‍ നിന്ന് പത്ത് ലക്ഷം രൂപ കളവ് പോയതുമായി ബന്ധപ്പെട്ട് അരീക്കോട് പൊലീസില്‍ പരാതി നല്‍കുകയും കേസെടുക്കുകയും ചെയ്തു. എന്നാല്‍ വിഷയത്തില്‍ ഒരു അന്വേഷണവും നടന്നില്ലെന്നും പി വി അന്‍വര്‍ പറഞ്ഞു.






