
തിരുവനന്തപുരം : കണ്ണൂരില്‍ നിന്ന് തന്റെ് സ്ഥലംമാറ്റത്തിന് സ്വന്തം സര്‍വീസ് സംഘടന എതിര്‍ത്തിരുന്നെന്ന എഡിഎം നവീന്‍ ബാബുവിന്റെ് സന്ദേശം പുറത്ത് . കണ്ണൂരിൽനിന്ന് ജന്മനാടായ പത്തനംതിട്ടയിലേക്കുള്ള സ്ഥലംമാറ്റം തടയാൻ എൻജിഒ യൂണിയൻ മുഖ്യമന്ത്രിയുടെ ഓഫീസ് മുഖാന്തിരം റവന്യൂമന്ത്രിയെ സമീപിച്ചിരുന്നെന്നാണ് നവീൻ ബാബു സുഹൃത്ത് ഹരിഗോപാലിന് അയച്ച സന്ദേശത്തിൽ പറയുന്നത്.
സന്ദേശത്തില്‍ പറയുന്നത് ഇങ്ങനെ
എനിക്ക് പത്തനംതിട്ട എഡിഎം ആയി സിപിഐക്കാര്‍ തരാന്‍ തയാറായി. അപ്പോള്‍ എന്റെ സ്വന്തം സംഘടന ഞാനറിയാതെ ഇടപെട്ടു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും റവന്യു മന്ത്രിയേ വിളിച്ചു പറഞ്ഞു, കണ്ണൂര്‍ എഡിഎം, നന്നായി ജോലി ചെയ്യുന്നു മാറ്റരുതെന്ന്. അതറിഞ്ഞു ഞാന്‍ ഇനി കണ്ണൂര്‍ വരുന്നില്ല എന്ന് പറഞ്ഞ് മൂന്ന് മാസം ലീവ് എഴുതി കൊടുത്തു. കളക്ടര്‍ റെക്കമെന്റ് ചെയ്ത് അയച്ചു. Govt ചെന്നപ്പോള്‍ അവര്‍ പാസാക്കാമെന്ന് പറഞ്ഞതുമാണ്. പക്ഷെ, മൂന്ന് ദിവസം കഴിഞ്ഞ് ആയിരുന്നു വയനാട് ദുരന്തം. അതുകൊണ്ട് ലീവ് റിജക്റ്റ് ആയി. പെട്ടന്ന് ജോയിന്‍ ചെയ്യാന്‍ പറഞ്ഞു. ഒരാഴ്ച വയനാട് നിന്നിട്ട് മിനിഞ്ഞാന്ന് വീണ്ടും കണ്ണൂര്‍- എന്നാണ് പുറത്ത് വന്ന സന്ദേശത്തില്‍ പറയുന്നത്. ആഗസ്റ്റ് മാസമാണ് സുഹൃത്തിന് നവീന്‍ ഇത്തരത്തില്‍ സന്ദേശമയച്ചത്.
ഇന്നലെ നടന്ന യാത്രയപ്പ് ചടങ്ങിനിടെയായിരുന്നു അപ്രതീക്ഷിതമായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വേദിയിലെത്തിയത്. പെട്രോള്‍ പമ്പ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് നവീന്‍ ബാബുവിനെതിരെ അഴിമതി ആരോപണമാണ് ദിവ്യ വേദിയില്‍ ഉയര്‍ത്തിയത്. ഉദ്യോഗസ്ഥര്‍ സത്യസന്ധരായിരിക്കണമെന്നും നവീന്‍ ബാബു കണ്ണൂരില്‍ പ്രവര്‍ത്തിച്ചതുപോലെ മറ്റിടങ്ങളില്‍ പ്രവര്‍ത്തിക്കരുതെന്നും പി പി ദിവ്യ വേദിയില്‍ പറഞ്ഞിരുന്നു.
പള്ളിക്കുന്നിലെ ക്വാട്ടേഴ്സിലാണ് അദ്ദേഹത്തെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത് നവീന്‍ ബാബുവിന്റേത് ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. സംഭവം ഞെട്ടിക്കുന്നതാണെന്നും വ്യക്തമായ തെളിവുകളില്ലാതെ പൊതുവേദിയില്‍ ആരോപണം ഉന്നയിച്ച പി പി ദിവ്യയ്ക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്നും കോണ്‍ഗ്രസ് വിമര്‍ശിച്ചു.






