
ലോകത്തിലെ ഏറ്റവും വലിയ കെട്ടിടം നിര്‍മ്മിക്കാന്‍ ലക്ഷ്യമിട്ട് സൗദി അറേബ്യ. റിയാദില്‍ 50 ബില്യണ്‍ ഡോളര്‍ ചെലവ് വരുന്ന 1,300 അടി ഉയരവും 1,200 അടി വീതിയുമുള്ള കെട്ടിടമാണ് ഉദ്ദേശിക്കുന്നത്. 'ദി മുകാബ്' എന്ന് വിളിക്കപ്പെടുന്ന ഒരു സ്മാരക മെഗാസ്ട്രക്ചറിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. 20 എംപയര്‍ സ്റ്റേറ്റ് ബില്‍ഡിംഗുകള്‍ അതിന്റെ അതിരുകള്‍ക്കുള്ളില്‍ സ്ഥാപിക്കാന്‍ പ്രാപ്തമായ നിലയിലുള്ള ഒരു നിര്‍ദ്ദിഷ്ട ക്യൂബിക്കല്‍ ഘടനയാണ് ഇതെന്ന് ദി സണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഒരൊറ്റ കെട്ടിടത്തിനുള്ളില്‍ തന്നെ ഭാവിയില്‍ നഗരമായി രൂപകല്‍പ്പന ചെയ്യാന്‍ കഴിയുന്ന രീതിയില്‍ 2 ദശലക്ഷം ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള സ്ഥലത്താണ് മുകാബ് പ്ലാന്‍ ചെയ്യുന്നത്. സൗദി അറേബ്യയുടെ നഗര ഭൂപ്രകൃതി പുനര്‍നിര്‍മ്മിക്കുന്നതിനുള്ള വിപുലമായ വികസന പ്രവര്‍ത്തനത്തിന്റെ ഭാഗമായിട്ടാണ് കെട്ടിടവും വരുന്നത്. റെസിഡന്‍ഷ്യല്‍ യൂണിറ്റുകള്‍, ഹോട്ടലുകള്‍, ഓഫീസ് സ്പേസുകള്‍, വിവിധ റീട്ടെയില്‍, ഡൈനിംഗ്, ഒഴിവുസമയ സൗകര്യങ്ങള്‍ എന്നിവ ഇവിടെ ഉണ്ടാകും.
കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ 'സൗദി വിഷന്‍ 2030'-ന്റെ ഭാഗമാണ് മുകാബിന്റെ രൂപകല്പനയും സവിശേഷതകളും - എണ്ണ ഇതര ജിഡിപി 51 ബില്യണ്‍ ഡോളര്‍ വര്‍ധിപ്പിച്ച് 3.34 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക വഴി എണ്ണയെ ആശ്രയിക്കുന്നത് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയുള്ള പദ്ധതിയാണിത്. സന്ദര്‍ശകരുടെ അനുഭവങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി ഇമ്മേഴ്സീവ്, എഐ അധിഷ്ഠിത സാങ്കേതികവിദ്യ നടപ്പിലാക്കാനും ഇതിന്റെ ഡെവലപ്പര്‍മാര്‍ പദ്ധതിയിടുന്നു. കെട്ടിടത്തിന്റെ പുറംഭാഗത്ത് ലാസ് വെഗാസിന് സമാനമായ രീതിയിലുള്ള കൂറ്റന്‍ സ്ക്രീനുകള്‍ ഇതില്‍ ഉള്‍പ്പെടും.
സൗദി അറേബ്യയുടെ പരമ്പരാഗതവും പ്രകൃതിദത്തവുമായ പൈതൃകത്തില്‍ നിന്നാണ് മുകാബിന്റെ വാസ്തുവിദ്യാ പ്രചോദനം. സൗദി അധികൃതര്‍ പുറത്തുവിട്ട വീഡിയോയില്‍ ടവര്‍ നിര്‍മിക്കുന്ന നഗരദൃശ്യത്തിന്റെ പ്രിവ്യൂ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആധുനിക ജില്ലയില്‍ 1.04 ലക്ഷത്തിലധികം റെസിഡന്‍ഷ്യല്‍ യൂണിറ്റുകള്‍, 9,000 ഹോട്ടല്‍ മുറികള്‍, ഉയര്‍ന്ന നിലവാരമുള്ള റീട്ടെയില്‍ ഔട്ട്ലെറ്റുകള്, ഓഫീസ് ഇടങ്ങള്‍, വിനോദ പ്രവര്‍ത്തനങ്ങള്‍ക്കും കമ്മ്യൂണിറ്റി സൗകര്യങ്ങള്‍ക്കുമായി സമര്‍പ്പിത പ്രദേശങ്ങള്‍ എന്നിവ ഉള്‍പ്പെടുത്താന്‍ പദ്ധതിയിട്ടിട്ടുണ്ട്.
അതേസമയം ഇസ്ലാമിന്റെ ഏറ്റവും പുണ്യസ്ഥലമായ മക്കയിലെ കഅബയുമായി രൂപകല്‍പ്പനയ്ക്കുള്ള സാമ്യം ഇപ്പോള്‍ തന്നെ വിവാദത്തിന് തിരി കൊളുത്തിയിട്ടുണ്ട്. കുടിയേറ്റ തൊഴിലാളി ചൂഷണത്തിനുള്ള സാധ്യതയും നിര്‍മ്മാണത്തിന്റെ തോത് കാരണം പ്രദേശവാസികള്‍ക്ക് കുടിയിറക്കാനുള്ള സാധ്യതയും ഉയര്‍ത്തിക്കാട്ടിക്കൊണ്ട് മനുഷ്യാവകാശ സംഘടനകളും ആശങ്കകള്‍ പ്രകടിപ്പിച്ചു രംഗത്ത് വന്നിട്ടുണ്ട്.






