
പാലക്കാട്: തന്തക്ക് പറയുമ്പോള്‍ തന്തയുടെ തന്തക്കാണ് പറയേണ്ടതെന്നും എന്നാൽ അത് പറയുന്നില്ലെന്നും ഒറ്റ തന്ത പരാമര്‍ശത്തിൽ സുരേഷ് ഗോപിക്ക് മറുപടിയില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ.
സുരേഷ്ഗോപിക്ക് മറുപടിയില്ല. പക്ഷേ വി.ഡി. സതീശന് മറുപടി പറയേണ്ടതുണ്ടെന്നും പറഞ്ഞ അദ്ദേഹം സതീശന് കെ. മുരളീധരന് നിയമസഭയില്‍ വരുന്നത് ഇഷ്ടമല്ലെന്നും അതുകൊണ്ടാണ് പാലക്കാട് സ്ഥാനാര്‍ത്ഥിയായി പരിഗണിക്കാതിരുന്നതെന്നും പറഞ്ഞു.
കോണ്‍ഗ്രസിൽ മുഖ്യമന്ത്രിയാകാൻ നാലോ അഞ്ചോ പേര് നടക്കുന്നുണ്ട്. അതിലൊരാളാണ് മുരളീധരനെന്നും അതിനാലാണ് പാലക്കാട്ടെ ഡിസിസി ഏകകണ്ഠമായി മുരളീധരന്റെ പേര് നിര്‍ദേശിച്ചിട്ടും വിഡി സതീശൻ തള്ളി കളഞ്ഞതെന്നും പറഞ്ഞു.
പാലക്കാട് സിപിഎമ്മും യുഡിഎഫും തമ്മിലാണ് മത്സരം. ഇ ശ്രീധരന് കിട്ടിയ വോട്ട് പോലും ഇത്തവണ ബിജെപിക്ക് കിട്ടില്ലെന്നും പറഞ്ഞു. പാലക്കാട്ടെ കല്പാത്തി രഥോത്സവം കലങ്ങാൻ അനുവദിക്കില്ല. ചേലക്കരയിൽ രമ്യാ ഹരിദാസിന് അപരനായി സിഐടിയുക്കാരൻ എത്തിയതിനെ കുറിച്ച് ചോദിച്ചപ്പോള്‍ അതിനെക്കുറിച്ച് തനിക്കറിയില്ല എന്നായിരുന്നു എം.വി. ഗോവിന്ദന്റെ മറുപടി.






