
മലേഷ്യയില്‍ ബസിൽ വെച്ച് മൊബൈൽ ഫോൺ ചാർജ് ചെയ്യുന്നതിനിടെ വൈദ്യുതാഘാതമേറ്റ് 18 വയസുകാരൻ മരിച്ച സംഭവത്തിൽ പോലീസും സർക്കാറും അന്വേഷണം പ്രഖ്യാപിച്ചു. മൂന്ന് ദിവസം മുമ്പ് ബട്ടർവർത്തിലെ പെനാംഗ് സെൻട്രൽ ബസ് ടെർമിനലിലാണ് ദാരുണമായ സംഭവമുണ്ടായത്. ക്വലാലമ്പൂരിലേക്ക് പോകാനായി എക്സ്പ്രസ് ബസിൽ കയറിയ യുവാവാണ് ഫോൺ ചാർജ് ചെയ്യുന്നതിനിടെ ബസിനുള്ളിൽ വെച്ചു മരിച്ചത്.
ബസിൽ കയറിയ യുവാവ് തന്റെ മൊബൈൽ ഫോൺ ചാർജ് ചെയ്യാനായി ബസിലെ ചാർജിങ് സോക്കറ്റിൽ കണക്ട് ചെയ്തുവെന്നും ഏതാണ്ട് പത്ത് മിനിറ്റുകൾക്ക് ശേഷം വലിയ നിലവിളി കേട്ട് മറ്റ് യാത്രക്കാർ നോക്കിയപ്പോൾ യുവാവിന്റെ വായിൽ നിന്ന് നുരയും പതയും വരുന്ന നിലയിലാണ് കണ്ടതെന്നും മലേഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഉടനെ യാത്രക്കാർ ആംബുലൻസ് സഹായം തേടി. എന്നാല്‍ അപ്പോഴേക്കും യുവാവ് മരണപ്പെട്ടിരുന്നു.
വൈദ്യുതാഘാതമേറ്റതാണ് മരണ കാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഇദ്ദേഹത്തിെന്റ ഇടതു കൈയിലെ വിരലുകളിൽ പൊള്ളലേറ്റിരുന്നു ചാർജിങ് കേബിളും ഉരുകിയ നിലയിലായിരുന്നു. സംഭവത്തിൽ പ്രത്യേക ടാസ്ക് ഫോഴ്സ് രൂപീകരിച്ച് അന്വേഷണം നടത്തുമെന്നും ഇത്തരം കാര്യങ്ങൾ ആവർത്തിക്കില്ലെന്ന് ഉറപ്പാക്കാൻ വേണ്ട കാര്യങ്ങൾ ചെയ്യുമെന്നും പോലീസ് അസിസ്റ്റന്റ് കമ്മീഷണർ അബ്ദുൽ റഹ്മാൻ പറഞ്ഞു.






