
പാലക്കാട്: വനിതാപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ കോണ്‍ഗ്രസ് നേതാക്കള്‍ താമസിച്ചിരുന്ന ഹോട്ടലിലും മുറികളിലും അര്‍ദ്ധരാത്രി പോലീസ് നടത്തിയ റെയ്ഡ് വിവാദമാകുന്നു. തിരഞ്ഞെടുപ്പിന് കള്ളപ്പണം എത്തിച്ചെന്ന് ആരോപിച്ച് പാലക്കാട് കെപിഎം റീജൻസി എന്ന ഹോട്ടലിലായിരുന്നു റെയ്ഡ്. വികെ ശ്രീകണ്ഠൻ, ജ്യോതികുമാർ ചാമക്കാല തുടങ്ങിയ നേതാക്കൾ ഉള്‍പ്പെടെയുള്ളവര്‍ താമസിച്ച ഹോട്ടലിലായിരുന്നു പരിശോധന.
പരിശോധനയിൽ പക്ഷെ ഒന്നും കണ്ടെത്താനായില്ല. പൊലീസ് നടപടിക്കെതിരെ കടുത്ത പ്രതിഷേധമാണ് കോൺഗ്രസ് പ്രവർത്തകർ ഉയർത്തിയത്. എന്നാല്‍ സ്ഥിരം പരിശോധനയുടെ ഭാഗമാണെന്നാണ് പോലീസ് പറഞ്ഞത്. ഒരുഘട്ടത്തിൽ ഹോട്ടലിൽ തടിച്ച് കൂടിയ പ്രവർത്തകർ തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയും വരെയുണ്ടായി. പൊലീസിന്റെ ഈ പാതിരാ പരിശോധന രാഷ്ട്രീയ കയ്യാങ്കളിക്ക് കൂടിയാണ് വഴിയൊരുക്കിയത്.
സിപിഐഎം യൂത്ത് കോൺഗ്രസ് പ്രവർത്തകർ തമ്മിൽ വാക്കേറ്റവുമുണ്ടായി. പരസ്പരം വാദപ്രതിവാദങ്ങളുമായി സിപിഎം പ്രവർത്തകരും ബിജെപി പ്രവർത്തകരും യൂത്ത് കോൺഗ്രസ് പ്രവർത്തകരും എത്തിയതോടെ സംഘർഷാവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തി. പൊലീസ് ഇടപെട്ടാണ് കൂടുതൽ സംഘർഷങ്ങൾ ഒഴിവാക്കിയത്. വനിതാ പൊലീസ് ഇല്ലാതെ സ്ത്രീകളുടെ മുറിയില്‍ പോലീസ് കയറിയെന്ന ആരോപണവും ഉയര്‍ന്നു.
ആദ്യ ഘട്ടത്തിൽ വനിതാ പൊലീസ് ഇല്ലാതെ വന്ന പൊലീസ് സംഘത്തിന് മടങ്ങിപ്പോകേണ്ടിവന്നു. എന്നാൽ പിന്നീട് വനിതാ പൊലീസുമായി വന്ന് ഉദ്യോഗസ്ഥർ പരിശോധന പൂർത്തിയാക്കി. റൂം നമ്പർ 1005 പരിശോധിക്കണം എന്ന് പൊലീസ് ആവശ്യപ്പെട്ടപ്പോൾ സ്ത്രീകൾ താമസിക്കുന്ന മുറി തുറക്കാൻ ആകില്ലെന്ന് നേതാക്കൾ പറഞ്ഞു. എന്നാൽ ഷാനിമോൾ ഉസ്മാന്റെ മുറിയിൽ പോലിസ് പ്രവേശിച്ച പൊലീസ് പരിശോധന നടത്തി.
ഒരു വനിതാ പൊലീസ് പ്രതിനിധിയെ കോൺഗ്രസ് പ്രവർത്തകർ തടഞ്ഞുവെക്കുകയും ചെയ്തു. ഷാനിമോൾ ഉസ്മാന്റെ മുറിയിൽ ഇലക്ഷൻ കമ്മീഷൻ പ്രതിനിധികളുടെ പരിശോധനയും ഉണ്ടായി.ഇതിനിടെ തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗങ്ങളുമായി രൂക്ഷമായ വാക്ക്തർക്കമാണ് ഉണ്ടായത്. ശേഷം ഒന്നും ലഭിച്ചില്ലെന്ന് പൊലീസ് തന്നെ എഴുതിക്കൊടുത്തു. ബിജെപിക്കാരുടെ മുറിയിൽ പോലും കയറാത്ത പൊലീസ് നേതാക്കൾ കോൺഗ്രസ് പ്രവർത്തകർ താമസിക്കുന്ന മുറികളിൽ ഇരച്ചുകയറി എന്ന് കോണ്‍ഗ്രസ് ആരോപിച്ചു. പൊലീസും കോൺഗ്രസ് നേതാക്കളും വാക്കേറ്റവുമുണ്ടായി.
ഷാനിമോൾ ഉസ്മാൻ, ബിന്ദു കൃഷ്ണ തുടങ്ങിയ കോൺഗ്രസ് നേതാക്കൾ പൊലീസുമായി വാക്കേറ്റത്തിലേർപ്പെട്ടു. അതേസമയം മുറിയില്‍ ഉണ്ടായിരുന്നത് പോലീസ് ഇടപെട്ട് മാറ്റിയെന്ന് ആരോപണം ഉയര്‍ത്തി സിപിഎമ്മിന്റെയും ബിജെപിയുടെയും പ്രവര്‍ത്തകരും രംഗത്ത് വന്നു. യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ, ഷാഫി പറമ്പിൽ എന്നിവരും ഹോട്ടലിൽ ഉണ്ടായിരുന്നുവെന്നാണ് സിപിഐഎം ആരോപണം.






