
തിരുവനന്തപുരം: തന്നെ പാര്‍ട്ടി മനസ്സിലാക്കിയില്ലെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്നും മാറ്റിയതില്‍ പ്രയാസമെന്നും സിപിഎം നേതാവ് ഇ.പി. ജയരാജന്. ബിജെപി നേതാവ് ജാവ്ദേക്കറുമായുള്ള കൂടിക്കാഴ്ചയെന്ന പ്രചരണം ഗൂഡാലോചനയെന്നും പറയുന്നു. കഴിഞ്ഞ ദിവസം പുറത്തുവന്ന 'കട്ടന്‍ചായയും പരിപ്പുവടയും ഒരു കമ്യൂണിസ്റ്റിന്റെ ജീവിതം' എന്ന ഇ.പി. ജയരാജന്റെ ആത്മകഥയിലെ കുറിപ്പിലാണ് വെളിപ്പെടുത്തലുകള്‍.
പുസ്തകം ഉടന്‍ പുറത്തുവരുമെന്നാണ് പ്രസാധകരായ ഡി.സി. ബുക്സിന്റെ അഭിപ്രായം. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളുടെ നിര്‍ണ്ണയത്തില്‍ പാളിച്ച പറ്റിയതായും സ്വതന്ത്രര്‍ വയ്യാവേലിയാകുമെന്നും പാലക്കാട്ടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സരിന് അവസരവാദിയെന്നും പുസ്തകത്തില്‍ പറഞ്ഞിട്ടുണ്ട്. സ്ഥാനമാനങ്ങൾ പ്രതീക്ഷിച്ച് വരുന്നവർ വയ്യാവേലിയാണെന്ന് ഇ.എം.എസ് തന്നെ പറഞ്ഞിട്ടുണ്ട്. പി വി അൻവർ പോലും ഇത്തരം പ്രതീകമായിരുന്നുവെന്നും പിന്നിൽ തീവ്രവാദ ശക്തികളാണെന്നും പുസ്തകത്തില്‍ പറയുന്നു.
ശോഭാ സുരേന്ദ്രനെ കണ്ടത് ഒരു പ്രാവശ്യം മാത്രമാണെന്നും എൽഡിഎഫ് കൺവീനർ സ്ഥാനത്തുനിന്ന് മാറ്റിയത് തന്നെ കേൾക്കാതെയാണെന്നും എപി എഴുതുന്നു. ദേശാഭിമാനി പത്രം സാന്റിയാഗോ മാർട്ടിനിൽ നിന്ന് പത്രവും ബോണ്ടും വാങ്ങിയത് പാർട്ടി നിർദേശം മൂലമായിരുന്നു.
രണ്ടാം പിണറായി സർക്കാർ ദുർബലമാണെന്നും പുസ്തകത്തില്‍ പറയുന്നു. വയനാടും ചേലക്കരയും ഇന്ന് പോളിംഗ് ബൂത്തിലേക്ക് എത്തുന്ന സമയത്ത് തന്നെയാണ് ഇ.പി.യുടെ ആത്മകഥയുടെ ഭാഗങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസ് പുറത്തുവിട്ടിരിക്കുന്നതും. അനേകം വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് ഇ.പി.യെ എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്നും നീക്കിയതും പാര്‍ട്ടി ഇ.പി.യ്ക്കെതിരേ അച്ചടക്ക നടപടി സ്വീകരിച്ചതും.
തൊട്ടുപിന്നാലെ നിഷേധക്കുറിപ്പുമായി ഇ.പി. രംഗത്തുവന്നു. തെറ്റായവാര്ത്തയാണ് പുറത്തുവരുന്നതെന്നും താന്‍ എഴുതാത്ത കാര്യങ്ങളാണ് പുറത്തുവരുന്നതെന്നും വിഷയത്തില്‍ നിയമ നടപടി സ്വീകരിക്കുമെന്നുമാണ് വ്യക്തമാക്കിയിരിക്കുന്നത്. ആത്മകഥയുടെ പ്രസിദ്ധീകരണത്തിന് ആര്‍ക്കും അനുമതി നല്‍കിയിട്ടില്ലെന്നും ആത്മകഥാ പുസ്തകത്തിന് കവര്‍പേജ് പോലും വരച്ചിട്ടില്ലെന്നും പറയുന്നു.






