
കട്ടപ്പന: ഭൂനിയമ ഭേദഗതിയില്‍ മെല്ലെപ്പോക്ക് തുടരുന്നതിനിടെ കോടതിയില്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന ഇരട്ടത്താപ്പ് ഇടുക്കിക്ക് തിരിച്ചടി. കൂടുതല്‍ സമിതികള്‍ രൂപീകരിച്ച് വിഷയം വീണ്ടും പഠിക്കാനുള്ള നീക്കം ഇടുക്കിയിലെ ഭൂമിപ്രശ്നങ്ങള്ക്കുള്ള പരിഹാരം അനന്തമായി നീളുന്നതിനു വഴിവയ്ക്കുമെന്ന് ആശങ്ക.
1960-ലെ നിയമം പരിഷ്കരിച്ച് ചട്ടലംഘനങ്ങള്‍ ക്രമവല്‍ക്കരിക്കാനുള്ള നീക്കത്തിലാണെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്റെയും സര്‍ക്കാരിന്റെയും പ്രഖ്യാപനം. കരട് തയാറാക്കിയതല്ലാതെ നിയമം പ്രാബല്യത്തിലായിട്ടില്ല. സര്‍ക്കാരിന്റെ ഇൗ മെല്ലെപ്പോക്കിനെതിരേ പ്രതിഷേധം ഉയരുന്നുണ്ട്. ഇതിനിടെ ഇടുക്കിയിലെ ഭൂ പ്രശ്നങ്ങളെ കോടതി വ്യവഹാരത്തില്‍ കുടുക്കാനുള്ള നീക്കം സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായതാണ് വിമര്‍ശനത്തിന് ആധാരം.
വിഷയത്തിലെ പൊതുതാല്പര്യ ഹര്‍ജിയില്‍ ഹൈക്കോടതിയില്‍ സര്‍ക്കാര്‍ സ്വീകരിച്ച നിലപാടാണ് സംശയത്തിനിടനല്‍കുന്നത്. ഭൂ പ്രശ്ന പരിഹാരത്തിന് ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി രൂപവത്കരിക്കണമെന്നായിരുന്നു ഹൈക്കോടതിയുടെ നിര്‍ദേശം. 1960-ലെ നിയമ ലംഘനങ്ങള്‍ ക്രമവല്‍ക്കരിക്കാന്‍ നിയമ ഭേദഗതി വരുത്തുന്നുണ്ടെന്നും കരട് തയാറായിട്ടുണ്ടെന്നും ബോധിപ്പിക്കേണ്ട സര്‍ക്കാര്‍, അതിനുപകരം മൂന്നു സമിതികള്‍ രൂപീകരിച്ച് വിഷയം പഠിക്കാമെന്ന നിലപാടാണ് കോടതിയില്‍ സ്വീകരിച്ചത്.
സംസ്ഥാന തലത്തില്‍ ലാന്‍ഡ് റവന്യൂ കമ്മിഷണര്‍, ജില്ലാ തലത്തില്‍ കലക്ടര്‍, താലൂക്ക് തലത്തില്‍ തഹസില്‍ദാര്‍ എന്നിവരുടെ അധ്യക്ഷതയിലായിരിക്കും സമിതികളെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
ഭൂ നിയമ ഭേദഗതി ബില്‍ യാഥാര്‍ഥ്യമാക്കാനുള്ള സര്‍ക്കാരിന്റെ ആത്മാര്‍ഥതയാണ് ഇവിടെ ചോദ്യം ചെയ്യപ്പെടുന്നത്. വീണ്ടും സമിതികള്‍ രൂപീകരിച്ച് വിഷയം സങ്കീര്‍ണമാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നാണ് ആക്ഷേപം. തഹസില്‍ദാര്‍ അധ്യക്ഷനായ സമിതിയില്‍ ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ അടക്കം ഉള്‍പ്പെട്ടിട്ടുള്ളതിനാല്‍ ഇടുക്കിയിലെ ഭൂ പ്രശ്നത്തിന് അടുത്ത കാലത്തൊന്നും പരിഹാരം കാണാന്‍ കഴിയില്ലെന്ന ആശങ്കയും ഉയരുന്നുണ്ട്.






