
തൃശൂര്‍: വഴിയരികില്‍ ഉറങ്ങിക്കിടന്നവരിലേക്ക് നിയന്ത്രണം വിട്ട തടിലോറി പാഞ്ചുകയറി അഞ്ചുപേര്‍ മരണപ്പെട്ട സംഭവത്തില്‍ ഡ്രൈവര്‍ക്കും ക്ലീനര്‍ക്കു എതിരേ മനപ്പൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് കേസ്. ഇരുവരേയും പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. വാഹനം ഓടിക്കുന്നതിന് മുമ്പ് മദ്യപിച്ചിരുന്നതായി ഇരുവരും സമ്മതിച്ചു. അപകടസമയത്ത് വാഹനം ഓടിച്ചിരുന്നത് ക്ലീനറായിരുന്നു എന്ന് വിവരമുണ്ട്.
വാഹനമോടിച്ചത് ലോറിയുടെ ക്ലീനര്‍ അലക്സായിരുന്നു. ഇയാള്‍ക്ക് ലൈസന്‍സ് ഇല്ലാത്തയാളാണ്. വൈദ്യപരിശോധനയിലും ഇവര്‍ മദ്യപിച്ചിരുന്നതാവയി തെളിഞ്ഞിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. അതിനിടെ മരണപ്പെട്ടവര്‍ക്ക് ധനസഹായം നല്‍കുമെന്ന് റവന്യൂമന്ത്രി കെ. രാജന് പറഞ്ഞു. മൃതദേഹം വീട്ടിലെത്തിക്കാന്‍ നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു. 2കുട്ടികള്‍ ഉള്‍പ്പടെ 5 പേരാണ് മരിച്ചത്. വഴിയരികില്‍ ഉറങ്ങിക്കിടന്നവരുടെ സംഘത്തില്‍ പത്തുപേരായിരുന്നു ഉണ്ടായിരുന്നത്. സംഭവ സ്ഥലത്തുവെച്ചു തന്നെ 5 പേരും മരിച്ചു.
കാളിയപ്പന് (50), ജീവന് (4), നാഗമ്മ (39), ബംഗാഴി (20) എന്നിവരാണ് മരിച്ചവരിലുള്ളത്. ഏഴു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ മൂന്ന് പേരുടെ നില അതീവ ഗുരുതരമാണ്് മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റവരെ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. നാട്ടിക ജെകെ തിയ്യേറ്ററിനടുത്ത് പുലര്‍ച്ചെ 4 നാണ് അപകടം സംഭവിച്ചത്. കണ്ണൂരില്‍ നിന്ന് കൊച്ചിയിലേക്ക് പോവുന്ന തടി കയറ്റിയ ലോറി ആളുകള്‍ ഉറങ്ങിക്കിടന്നയിടത്തേക്ക് ഇടിച്ചുകയറുകയായിരുന്നു. ഗോവിന്ദാപുരം ചെമ്മണം തോട് സ്വദേശികളാണ് മരിച്ചതെന്നാണ് വിവരം.
ബാരിക്കേഡ് ഇടിച്ചു തകര്‍ത്തായിരുന്നു ലോറി വന്നതെന്നാണ് വിവരം. ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാമെന്നാണ് പ്രാഥമിക നിഗമനം. അപകടമുണ്ടാക്കിയതിന് ശേഷം വാഹനം നിര്‍ത്താതെ പോയി. എന്നാല്‍ പിന്നാലെ എത്തിയ നാട്ടുകാര്‍ ദേശീയ പാതയില്‍ ലോറി തടഞ്ഞുനിര്‍ത്തി പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പരിക്കേറ്റവരുടെ നില ഗുരുതരമായി തുടരുകയാണ്.






