
തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിൽ എട്ട് ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ‘കൈയിട്ട് വാരൽ ’ നടക്കുന്നതായി വിജിലൻസ് രഹസ്യ റിപ്പോർട്ട്. രണ്ട് എക്സി. എൻജിനിയർമാരും ഒരു വിഭാഗം എ.സിമാരടങ്ങുന്ന ഉദ്യോഗസ്ഥർ കൊള്ള സംഘത്തെ പോലെയാണ് പ്രവർത്തിക്കുന്നതെന്നും നിലയ്ക്കൽ, ഏരുമേലി, പന്തളം എന്നിവിടങ്ങളിലെ അരവണ-അപ്പം വിവാദത്തിന് പിന്നില്‍ അഴിമതി വീരന്മാരായ ബോര്‍ഡ് ഉദ്യോഗസ്ഥരാണെന്നും കണ്ടെത്തി. ഇവരുടെ സ്വത്ത് സമ്പാദ്യത്തെ കുറിച്ചുള്ള രഹസ്യ റിപ്പോർട്ട് സംസ്ഥാന വിജിലൻസ് പോലീസ് ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തിന് കൈമാറും. ഇവരെ കരിമ്പട്ടികയിൽപ്പെടുത്തും.
ഒരു എക്സി.എൻജിനിയർക്ക് പത്ത് കോടിയലധികം രൂപയുടെ അവിഹിത സമ്പാദ്യമുള്ളതായാണ് സൂചന. അടുത്തിടെ വിജിലൻസിന് ലഭിച്ച പരാതിയിൽ, നിലയ്ക്കൽ ഭാഗത്തെ റോഡ് നിർമ്മാണത്തിലും സാധന സാമഗ്രികളിലും ക്രമക്കേടിന്റെ വിവരങ്ങളും ചൂണ്ടികാണിച്ചിരുന്നു. ദേവസ്വം പ്രസിഡന്റ് പി.എസ്. പ്രശാന്ത് അഴിമതിക്കാർക്കെതിരെ കടുത്ത നിലപാട് എടുത്തതാണ് ഇവർക്ക് വിനയായത്. അതേസമയം, ദേവസ്വം ബോർഡിനെതിരേ നടന്ന വ്യാജ പ്രചരണങ്ങളെ കുറിച്ച് അന്വേഷണം നടത്താന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ ധാരണയായി. ഗുണനിലവാരക്കുറവില്ലാതെയും എന്നാല്‍ വിലക്കുറവിലുമാണ് നിലയ്ക്കലിലേയും എരുമേലിയിലേയും പന്തളത്തേയും അരവണ അപ്പം നിര്‍മ്മാണവും വിതരണവും നടക്കുന്നത്. എന്നിട്ടും തീർത്ഥാടന കാലത്ത് ഗൂഢസംഘം അട്ടിമറിക്ക് ശ്രമിച്ചു.
കഴിഞ്ഞ തീര്‍ത്ഥാടന കാലം വരെ ഈ മൂന്നിടത്തും ദേവസ്വം ഉദ്യോഗസ്ഥരാണ് അപ്പം അരവണ നിര്‍മ്മണം നടത്തിയിരുന്നത്. ബില്ലോ ടെന്‍ഡറോ ഇല്ലാതെ ഉദ്യോഗസ്ഥര്‍ സാധനങ്ങള്‍ വാങ്ങി എല്ലാം ഉണ്ടാക്കി അത് ഇഷ്ടം പോലെ നല്കുന്ന സ്ഥിതിയായിരുന്നു. കോടികളുടെ അഴിമതി തിരിച്ചറിഞ്ഞ് ഈ സംവിധാനം മാറ്റി. സാധനങ്ങള്‍ വാങ്ങാന്‍ ഇ- ടെന്‍ഡര്‍ കൊണ്ടു വന്നു. ദേവസ്വം ബോര്‍ഡ് നേരിട്ട് നിര്‍മ്മാണം ഏറ്റെടുത്തു. ശബരിമലയിലെ അതേ മാനദണ്ഡങ്ങള്‍ തന്നെ ഇവിടെ നിര്‍മ്മാണത്തിനും കൊണ്ടു വന്നു.
ബോര്‍ഡ് നേരിട്ട് നടത്തുന്ന വഴിപാട് ആയതിനാല്‍ ചേരുവകളുടെ അളവ് മഹസ്സറില്‍ രേഖപ്പെടുത്തി വന്നിരുന്നു. ശബരിമലയിലെ ചേരുവകള്‍ പരിശോധിച്ചാണ് നിലയ്ക്കല്‍, എരുമേലി, പന്തളം ദേവസ്വങ്ങളിലെ ചേരുവകള്‍ തിട്ടപ്പെടുത്തി നല്‍കിയത്. സമാന ചേരുവകളാണ് 14-ാം തീയതി മുതല്‍ 20-ാം തീയതി വരെയുള്ള മഹസറിലുള്ളത്. ഇതിലൊന്നും ഗുണനിലവാര കുറവിന്റെ സൂചനകളില്ല. എന്നാൽ ബോധപൂര്‍വ്വം ഉദ്യോഗസ്ഥ സംഘം വിവാദം ഉയർത്തുകയായിരുന്നു.
ശബരിമലയില്‍ 38 കിലോ അരിക്ക് 200 കിലോ ശര്‍ക്കരയാണ് ഉപയോഗിക്കുന്നത്. നിലയ്ക്കലിലും എരുമേലിയിലും പന്തളത്തും 40 കിലോ അരിക്ക് 200 കിലോ ശര്‍ക്കര ഉപയോഗിച്ചിട്ടുണ്ട്. ശബരിമലയില്‍ ഉണ്ണിയപ്പത്തിന് 70 കിലോ അരിപ്പൊടിക്ക് 30 കിലോ ശര്‍ക്കര ഉപയോഗിക്കുന്നു. മറ്റ് മൂന്ന് ദേവസ്വങ്ങളിലും 50 കിലോ അരിയ്ക്ക് 20 കിലോ ശര്‍ക്കരയാണ് ചേരുവ.
ശബരിമലയില്‍ ഒരു അരവണ ടിന്നിന് 100 രൂപയാണ്. എന്നാല്‍ നിലയ്ക്കലിലും എരുമേലിയിലും പന്തളത്തും 65 രൂപയാണ്. എന്നാല്‍ ഗുണനിലവാരത്തിലും കുറവില്ലെന്ന് ദേവസ്വം ബോര്‍ഡ് പറയുന്നു. ദേവസ്വം ബോർഡിലെ ഒരു മുൻ ചീഫ് എൻജിനീയർ കിഫ്ബി ഫണ്ടിൽ നടത്തിയ കോടിക്കണക്കിന് രൂപയുടെ തിരിമറിയെ കുറിച്ചും രഹസ്യന്വേഷണം ആരംഭിച്ചു.





