
തൃശ്ശൂര്‍: യാത്രയ്ക്കിടയില്‍ ഇരുപത് സെക്കന്റ കണ്ണടച്ചുപോയെന്നും നിലവിളി കേട്ടപ്പോള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചെന്നും ക്ലീനറുടെ മൊഴി. നാട്ടികയില്‍ അഞ്ചുപേരുടെ ജീവനെടുത്ത ലോറി അപകടത്തില്‍ പ്രതികളുടെ കുറ്റസമ്മത മൊഴിയിലാണ് ഈ വിവരമുള്ളത്. മനഃപൂര്‍വ്വമായ നരഹത്യക്ക് കേസെടുത്ത പോലീസ് ഇന്നലെ ഇവരെ കോടതിയില്‍ ഹാജരാക്കുകയും റിമാന്റ് ചെയ്തിരിക്കുകയുമാണ്.
യാത്രക്കിടയില്‍ ഡ്രൈവറുമൊത്ത് തുടര്‍ച്ചയായി മദ്യപിച്ചെന്നും മദ്യലഹരിയില്‍ മയങ്ങിപ്പോയെന്നുമാണ് ക്ലീനര്‍ അലക്സിന്റെ മൊഴി. ''മദ്യലഹരിയില്‍ ഇരുപത് സെക്കന്റ് കണ്ണടച്ചു പോയി. വണ്ടി എന്തിലോ തട്ടുന്നെന്ന് തോന്നിയപ്പോള്‍ വെട്ടിച്ചു. അപ്പോള്‍ നിലവിളി കേട്ടു. അതോടെ അപ്പുറത്തെ റോഡിലൂടെ രക്ഷപെടാന്‍ നോക്കി. അവിടെയും വഴി തീര്‍ന്നതോടെ പിടിയിലായ'' അലക്സിന്റെ കുറ്റസമ്മത മൊഴിയില്‍ പറയുന്നു. മദ്യലഹരിയില്‍ വരുത്തിയ ദുരന്തമെന്നായിരുന്നു റിമാന്‍ഡ് റിപ്പോര്‍ട്ട്.
ഡ്രൈവറുടെ ലൈസന്‍സും വാഹനത്തിന്റെ രജിസ്ട്രഷനും റദ്ദാക്കിയി. ലോറിയില്‍ തടി കയറ്റി പുറപ്പെട്ടത് വൈകിട്ട് 5 മണിക്കായിരുന്നു. മാഹിയില്‍ നിന്ന് മദ്യ വാങ്ങി യാത്രക്കിടയില്‍ മദ്യപിച്ചു കൊണ്ടേയിരുന്നു. പൊന്നാനി എത്തിയപ്പോഴേക്കും ഡ്രൈവര്‍ ജോസ് അബോധാവസ്ഥയിലായി. പിന്നീടാണ് ക്ലീനര്‍ വണ്ടിയോടിച്ചത്.
കാളിയപ്പന് (50 വയസ്സ്), നാഗമ്മ (39 വയസ്സ്), ബംഗാരി (20 വയസ്സ്), ജീവന് (4 വയസ്സ്), വിശ്വ (1 വയസ്സ്) എന്നിവരാണ് അപകടത്തില്‍ മരിച്ചത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ജാന്‍സി (24), ചിത്ര (24), ദേവേന്ദ്രന് (27) എന്നിവരും പരിക്കേറ്റ ശിവാനി (4), വിജയ് (23), രമേഷ് (23) എന്നിവരും തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.






