
കോട്ടയം: കാടിറങ്ങി നാട്ടിലേക്ക് എത്തി കാട്ടുപന്നിയും കുറുനരിയും. നാട്ടില്‍ ഉപദ്രവം ഉണ്ടാക്കുന്ന കാട്ടുപന്നിയെ അനുവദനീയമായ മാര്‍ഗങ്ങളില്‍ വെടിവച്ചുകൊല്ലാനുള്ള അനുമതിയുണ്ടെങ്കിലും വെടിവെക്കാന്‍ ആളെ കിട്ടാത്ത അവസ്ഥയുണ്ട്.
മലയോര ഗ്രാമങ്ങള്‍ ഒക്കെ കടന്നു പാമ്പാടി, കുറിച്ചി, മാടപ്പള്ളി, കുറകച്ചാല്‍ എന്നിവിടങ്ങളിലാണു കാട്ടുപന്നി താവളമടിച്ചിരിക്കുന്നത്. ആഴചകള്‍ക്കു മുന്‍പു കുറിച്ചി ഹോമിയോ കോളജിനു സമീപം എണ്ണയ്ക്കാച്ചിറയില്‍ രണ്ടുപേരെ കുറുനരി ആക്രമിച്ചെന്ന പരാതി ഉയര്‍ന്നിരുന്നു. പാമ്പാടിയില്‍ കിഴങ്ങു വര്‍ഗങ്ങള്‍ ഒന്നും കൃഷി ചെയ്യാന്‍ പറ്റാത്ത അവസ്ഥയാണുള്ളത്. രാത്രിയില്‍ കൂട്ടത്തോടെ എത്തുന്ന കാട്ടുപന്നിക്കൂട്ടം കപ്പയും ചേമ്പും ചേനയുമെല്ലാം നശിപ്പിക്കും.
ഒരാഴ്ച മുന്‍പു മാടപ്പള്ളി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ കാട്ടുപന്നി ആക്രമണത്തില്‍ വ്യാപക കൃഷി നാശം ഉണ്ടായിരുന്നു. പരപ്പൊഴിഞ്ഞാല്, കൊരണ്ടിത്താനം, കുട്ടന്‍ചിറ, മാടപ്പള്ളി, കൂനന്താനം, ആനപാറയ്ക്കല്, വള്ളോക്കുന്നു ഭാഗങ്ങളിലാണ് അടുത്തയിടെ കാട്ടുപന്നി ശല്യം രൂക്ഷമായത്. കപ്പ തടങ്ങളും പച്ചക്കറി വിളകളും മണ്ണുമാന്തി യന്ത്രത്തിനു കോരുന്നതിനു സമാനമായി ഇളക്കി മറിച്ചിടുന്നതു പിതിവാണ്. പഞ്ചായത്തില്‍ നിന്നും സബ്സിഡി നിരക്കില്‍ വാങ്ങി നട്ട തെങ്ങിന് തൈകള്‍ പോലും കാട്ടുപന്നി നശിപ്പിച്ചതായി കര്‍ഷകര്‍ പറയുന്നു.
കറുകച്ചാല്‍ പഞ്ചായത്തിലും സ്ഥിതി വ്യത്യസ്ഥമല്ല. കുറുക്കന്റെ ശല്യത്തിനു പിന്നാലെ പഞ്ചായത്തില്‍ കാട്ടുപന്നിക്കൂട്ടം നാശം വിതയ്ക്കുകയാണ്. രണ്ടാം വാര്‍ഡ് പ്രദേശമായ ആനക്കല്ലുങ്കല്‍ ഭാഗത്തു കഴിഞ്ഞ ദിവസം രാത്രി ഒന്‍പതോടെയാണു കാട്ടുപന്നിയെ കണ്ടതായി നാട്ടുകാര്‍ പറഞ്ഞു.
സമീപത്തെ പറമ്പില്‍നിന്നും റോഡിലേക്ക് എത്തിയ പന്നി വാഹനത്തിനു മുന്പിലകപ്പെടുകയായിരുന്നു. പലപ്പോഴും വാഹനങ്ങളുടെ മുന്നിലേക്കു കാട്ടുപന്നികള്‍ ചാടി വീഴുന്നത് അപകടം ഉണ്ടാക്കുന്നുണ്ട്. ഇരുചക്ര വാഹന യാത്രികരാണ് ഇത്തരത്തില്‍ അപകടത്തില്‍പ്പെടുന്നത്. കാടുകയറി കിടന്നിരുന്ന പറമ്പുകള്‍ വൃത്തിയാക്കിയാല്‍ ഒരു പരിധിവരെ വന്യമൃഗങ്ങള്‍ എത്തുന്നത് ഒഴിവാക്കാമെന്നാണ് അധികൃതര്‍ പറയുന്നത്.






