
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ജയറാം. കുടുംബ പ്രേക്ഷകർക്കിടയില്‍ ജയറാമിനോളം സ്ഥാനം നേടിയ അഭിനേതാക്കളില്ല. ഫാമിലി ഓറിയന്റഡ് ചിത്രങ്ങളിലൂടെ മലയാളികളുടെ ഹൃദയത്തില്‍ ജയറാം നേടിയ പ്രത്യേക സ്ഥാനം ആ കുടുംബ ചിത്രങ്ങളില്‍ നിന്നുണ്ടായതാണ്. ഇന്ന് 60-ാം വയസിന്റെ നിറവിലാണ് താരം. മകൻ കാളിദാസിന്റെ വിവാഹത്തിന് പിന്നാലെ എത്തിയ പിറന്നാള്‍ കുടുംബത്തിന്റെ സന്തോഷം ഇരട്ടിയാക്കിയിരിക്കുകയാണ്.
അതിനിടെ പാർവതിക്ക് വീണ്ടും താലി ചാർത്താൻ ഒരുങ്ങുകയാണ് ജയറാം. പിറന്നാള്‍ ദിനത്തോട് അനുബന്ധിച്ചുള്ള അഭിമുഖത്തിലാണ് താരദമ്പതിമാര്‍ മനസ്സു തുറന്നത്. ഇത്തവണ മധുരം കൂടും എന്നാണ് ജയറാമും പാര്‍വ്വതിയും പറയുന്നത്. മരുമക്കള്‍ കൂടി കുടുംബത്തിലേക്ക് എത്തിയശേഷം വരുന്ന ആദ്യത്തെ പിറന്നാളാണെന്നും. ചെന്നൈയില്‍ കുടുംബത്തോടൊപ്പം തന്നെയാണ് ഇത്തവണത്തെ ആഘോഷമെന്നും പ്രായം അറുപതിലെത്തിയെങ്കിലും താന്‍ മനസ് പറയുന്ന പ്രായത്തിനൊപ്പമാണെന്നും താരം പറയുന്നു.
‘‘കണ്ണദാസന് പറഞ്ഞ വരികളുണ്ട്. ജനിക്കുന്ന വയസൊന്ന്, പള്ളിക്കൂടത്തില്‍ ചേര്‍ക്കാനായി കൊടുക്കുന്ന കള്ള വയസൊന്ന്, അത് കഴിഞ്ഞ് ജോലി കിട്ടാനും മറ്റും ജീവിതത്തിലെ പല ഘട്ടങ്ങളില്‍ പറയുന്ന വയസ് ഒരുപാടുമുണ്ട്. ഇതിനേക്കാള്‍ എല്ലാം ഉപരിയായി നമ്മുടെ മനസ് പറയുന്ന ഒരു വയസുണ്ട്. അങ്ങനെ നോക്കുകയാണെങ്കില്‍ എനിക്ക് പ്രായം കുറവാണ്. എന്റെ എസ്എസ്എല്‍സി ബുക്കും പാസ്പോര്‍ട്ടും നോക്കിയാന്‍ 1965 ഡിസംബര്‍ പത്താണ് എന്റെ ജനന തിയ്യതി.
അങ്ങനെ നോക്കിയാല്‍ എനിക്ക് അമ്പത്തിയൊമ്പത് വയസേയുള്ളു. അറുപത് തുടങ്ങുന്നുവെന്നും വേണമെങ്കിലാക്കാം. എന്റെ പ്രായം എഞ്ചോയ് ചെയ്യുന്നൊരാളാണ് ഞാന്‍. നരയും ശരീരത്തിലെ ചുളിവുകളുമെല്ലാം ഞാന്‍ ആസ്വദിക്കുന്നു. നമ്മള് മെച്വേര്‍ഡായി എന്ന് തോന്നുക കൂടി ചെയ്യും പ്രായം കൂടുമ്പോള്‍...മകന്റെയും മകളുടെയും കല്യാണ്‍ കഴിഞ്ഞു. ഇനി ജീവിതത്തിന്റെ മറ്റൊരു ഘട്ടത്തിലേക്ക് പോകുകയാണ്...’’ ജയറാം പറയുന്നു.
‘‘ജയറാമിനെ ഞാന്‍ കാണുമ്പോള്‍ ഓരോ സമയം ഓരോ പ്രായമാണ്. കുഞ്ഞുങ്ങള്‍ക്ക് ഒപ്പം ഇരിക്കുമ്പോള്‍ എന്റെ ഒപ്പം തമാശ പറയുമ്പോള്‍ ഒക്കെയും പ്രായം ഇരുപത്തിയഞ്ച്. പൂരപ്പറമ്പില്‍ പോകുമ്പോഴും ആനക്കും ചെണ്ടമേളം കേള്‍ക്കുമ്പോഴും ജയറാം ആസ്വദിക്കുന്നത് കണ്ടാല്‍ 18-20 വയസുള്ള കുട്ടിയെ പോലെയാണ്. പക്ഷെ, നമ്മളെവിടെയെങ്കിലും ഒരു ട്രിപ്പ് പോയി, ഒരു അമ്യൂസ്മെന്റ് പാർക്കില്‍ കയറാൻ പറഞ്ഞാല്‍ 70 വയസുള്ള അപ്പൂപ്പനെ പോലെയാണ് ജയറാം. പല പ്രായത്തിലാണ് ജയറാമിനെ കണ്ടിരിക്കുന്നത്. ജയറാമിനൊപ്പമുള്ള കഴിഞ്ഞ 36 വർഷം വലിയൊരു ജേർണിയാണ്. അതിലെ ഓരോ മിനിറ്റും ഞാൻ ആസ്വദിച്ചിട്ടുണ്ട്. ഇപ്പോഴും എൻജോയ് ചെയ്യുന്നു. ദൈവം അനുഗ്രഹിച്ച് ഞങ്ങള്‍ക്ക് ഇങ്ങനെ തന്നെ ഒരു 100 വയസ് പോകാൻ സാധിക്കട്ടെയെന്നാണ് പ്രാർത്ഥന. ഞങ്ങളുടെ പ്രണയം തുടങ്ങുന്നതിന് മുമ്പവണ് ജയറാമിന്റെ പിറന്നാള്‍ ഒരുമിച്ച് ആഘോഷിച്ചത്. അത് തേക്കടിയില്‍ വെച്ചാണ്...’’ പാര്‍വ്വതി പറയുന്നു.
അറുപത് വയസ്സില്‍ ഒരിക്കല്‍ കൂടി പാര്‍വതിക്ക് താലിക്കെട്ടാനുള്ള ആഗ്രഹവും ജയറാമിനുണ്ട്. ‘‘അതിനുള്ള താലി വരെ റെഡിയാണ്. ഞങ്ങളുടെ വിശ്വാസത്തിന്റെ ആചാരപ്രകാരം അറുപതാം വയസില്‍ ഒരു താലി കൂടി കെട്ടണം എന്നാണ്. എഴുപതിലും കെട്ടണം ഒന്ന്. ഞങ്ങള്‍ താലി വരെ റെഡിയാക്കി വച്ചിരുന്നു. എന്റെ സഹോദരിയാണ് താലിയുണ്ടാക്കി തരേണ്ടത്. താലി റെഡിയാക്കി വച്ചിട്ടുണ്ടെന്നും കെട്ടിയിട്ടില്ലെന്നും ജയറാം പറഞ്ഞു. ഗുരുവായൂരമ്പലത്തില്‍ വച്ച് തന്നെ കെട്ടാം എന്നാണ് കരുതുന്നത്. ഒന്നും നമ്മുടെ കയ്യിലില്ല. ദൈവത്തിന്റെ കൈകളിലാണല്ലോ...’’ ജയറാം പറയുന്നു.
പിന്നീട് മടിക്കാനുള്ള കാരണം ജയറാം പറയും മുമ്പ് പാര്‍വതി പറഞ്ഞു. വിവാഹം നടന്ന അതേ ഗുരുവായൂരില്‍ വെച്ചുകെട്ടാമെന്ന് ഞാന്‍ പറഞ്ഞപ്പോള്‍ ആളുകള്‍ അറുപതായിയെന്ന് അറിയില്ലേയെന്ന് ഓര്ത്തതുകൊണ്ടാകും ജയറാം സമ്മതിച്ചില്ലെന്നായിരുന്നു പാര്‍വതിയുടെ കൗണ്ടര്‍. ‘‘കുടുംബം എപ്പോഴും എന്റെ പിറന്നാള്‍ വലിയ ആഘോഷമാക്കുന്നവരാണ്. മക്കളും ഭാര്യയുമെല്ലാം എനിക്ക് ഒരുപാട് സര്‍പ്രൈസുകള്‍ തരുന്നവരാണ്. പക്ഷെ എനിക്ക് അതിനൊന്നും സാധിക്കാറില്ല...
എനിക്ക് എല്ലാ പിറന്നാളിനും സര്‍പ്രൈസുകളുടെ ബഹളമാണ്. അശ്വതിയും കുട്ടികളും എനിക്കത് തരും. പക്ഷെ ഞാന്‍ ഇവരുടെ പിറന്നാളും മറ്റും മറന്നു പോകും. ഞാന്‍ സര്‍പ്രൈസ് ഒന്നും കൊടുക്കാറില്ല. എനിക്ക് ഡയറിയോ മാനേജരോ ഇല്ല താനും. അതുകൊണ്ടുതന്നെ ഞാന്‍ മറന്നുപോകും. എന്തെങ്കിലും ആലോചിച്ചുകൊണ്ട് ഇരിപ്പാകും പലപ്പോഴും. എന്റെ ഭാഗത്തു നിന്നും പറ്റിയ തെറ്റുകള്‍ക്ക് ശരിക്കും ഞാന്‍ ഇവരോട് മാപ്പ് പറയുന്നു...’’ ജയറാം പറയുന്നു.
താനില്ലെങ്കില്‍ ജയറാം മുഴുവന്‍ ഹാന്‍ഡി ക്യാപ്പ്ഡാമെന്ന് പാര്‍വതിയും കൂട്ടിച്ചേര്‍ത്തു. ‘‘ജയറാം ഒരു ഷോപ്പില്‍ പോലും ഞാന്‍ ഇല്ലാതെ പോകില്ല. ഞാന്‍ ഇല്ലെങ്കില്‍ മുഴുവന്‍ ഹാന്‍ഡി ക്യാപ്പ്ഡാണ് ജയറാം. എല്ലാത്തിനും ഒപ്പം തന്നെ വേണം...’’ പാര്‍വ്വതി പറയുന്നു.
ഗുരുവായൂരില്‍ വച്ച് കാളിദാസിന്റെ വിവാഹം നടത്തിയശേഷം ചെന്നൈയിലേക്ക് കുടുംബം മടങ്ങി എത്തിയതാണ്. ചെന്നൈയിലെ വിവാഹ റിസപ്ഷനുമായി ബന്ധപ്പെട്ട തിരക്കിലാണ് താരകുടുംബം. നാളെയാണ് വിവാഹ റിസപ്ഷന് ഒരുക്കിയിരിക്കുന്നത്.






